Asianet News MalayalamAsianet News Malayalam

'കണ്ണൂർ സർവകലാശാലയുടെ സിലബസ് പ്രശ്നം നിറഞ്ഞത് തന്നെ'; വിവാദ സിലബസിനെ തള്ളി ഉന്നത വിദ്യാഭ്യാസ മന്ത്രി

വിമർശനാത്മക പഠനത്തിനായി പോലും വർഗ്ഗീയ നിലപാടുകളുള്ള ലേഖനങ്ങൾ ഔദ്യോഗിക സിലബസ്സിന്റെ ഭാഗമാകുന്നത് ദോഷം ചെയ്യുമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.

minister r bindu about kannur university controversial syllabus
Author
Thiruvananthapuram, First Published Sep 11, 2021, 9:08 PM IST

തിരുവനതപുരം: കണ്ണൂർ സർവകലാശാലയുടെ വിവാദ സിലബസിനെ തള്ളി ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു. സിലബസ് പ്രശ്നം നിറഞ്ഞത് തന്നെയെന്ന് മന്ത്രി പറഞ്ഞു. മറ്റ് കാഴ്ചപ്പാടുകൾക്ക് സിലബസിൽ ഇടം നൽകിയിട്ടില്ല. സിലബസ് പുനരാലോചിക്കുമെന്ന് സർവകലാശാല അറിയിച്ചതായി ആര്‍ ബിന്ദു ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.

ആവശ്യമെങ്കിൽ സിലബസിൽ മാറ്റം വരുത്തുമെന്ന് സർവകലാശാല അറിയിച്ചിട്ടുണ്ട്. സിലബസിൽ തിരുത്തൽ വേണ്ടി വന്നാൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് ഇടപെടുമെന്ന് മന്ത്രി വ്യക്തമാക്കി. സെക്യുലർ ഇടമായി തുടരേണ്ട ക്ലാസ്സ് റൂമുകളെ വിഭാഗീയ ചിന്തകളുടെ വേദിയാക്കുന്നത്  അപകടകരമാകും. വര്‍ഗീയ അജണ്ടകള്‍ക്ക് ശക്തി കിട്ടാന്‍ സിലബസ് കാരണമാകരുത്. വിമർശനാത്മക പഠനത്തിനായി പോലും വർഗ്ഗീയ നിലപാടുകളുള്ള ലേഖനങ്ങൾ ഔദ്യോഗിക സിലബസ്സിന്റെ ഭാഗമാകുന്നത് ദോഷം ചെയ്യുമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.

മന്ത്രി ആര്‍ ബിന്ദുവിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം:

കണ്ണൂർ സർവ്വകലാശാലയിലെ പൊളിറ്റിക്സ് ആൻഡ് ഗവേണൻസ് എം എ സിലബസ്സുമായി ബന്ധപ്പെട്ട വിഷയത്തിൽ ഉന്നതവിദ്യാഭ്യാസവകുപ്പിന്റെ അഭിപ്രായം ദൃശ്യമാദ്ധ്യമങ്ങളിൽ വ്യക്തമാക്കിയിരുന്നെങ്കിലും സാമൂഹ്യമാദ്ധ്യമങ്ങളിൽ വന്നില്ലെന്ന് ചില സുഹൃത്തുക്കൾ സൂചിപ്പിച്ചതുകൊണ്ടാണീ പോസ്റ്റ്.

വിവാദമായ സിലബസ്സ്, പ്രശ്നം നിറഞ്ഞതാണെന്നതു തന്നെയാണ് ഉന്നതവിദ്യാഭ്യാസവകുപ്പിന്റെ കാഴ്ചപ്പാട്. രാഷ്ട്രീയചിന്ത എന്നാൽ മതജാതിബദ്ധമായ ചിന്തയാണെന്ന കാഴ്ചപ്പാടിലാണ് സിലബസ്സ് തയ്യാറാക്കിയിട്ടുള്ളത് എന്ന് പ്രഥമദൃഷ്ട്യാതന്നെ സംശയിക്കാൻ ഇട നൽകുന്ന വിധത്തിലാണ് സിലബസിലെ  നല്ലൊരു ഭാഗം. മറ്റു പല കാഴ്ചപ്പാടുകൾക്കും അതിൽ ഇടം നൽകിയിട്ടില്ല.

ഇന്ത്യൻ രാഷ്ട്രീയചിന്തയിലെ എല്ലാ ധാരകളും വിമർശനാത്മകമായി പരിശോധിക്കാനും നിഗമനങ്ങളിൽ എത്താനും കുട്ടികൾക്ക് കഴിവ് നൽകാൻ ഉതകുന്നതാകണം സിലബസ്. ചില പരികല്പനകൾ തമ്മിൽ മാത്രമുള്ള സംവാദത്തിലൂടെ രാഷ്ട്രീയചിന്തയെ പരിചയപ്പെടുത്തുന്നത് പരിമിതിയാണ്. വിജ്ഞാനവിപുലീകരണത്തിന്  വേണ്ടി നിലകൊള്ളേണ്ട  സിലബസ് അങ്ങനെ ആയിക്കൂടാ.

വർഗ്ഗീയവിഭജന അജണ്ടകൾക്ക് ശക്തി കിട്ടാൻ സിലബസുകൾ കാരണം ആയിക്കൂടെന്ന സാമൂഹ്യകാഴ്ചപ്പാടും സർക്കാരിനുണ്ട്. സെക്യുലർ ഇടമായി തുടരേണ്ട ക്ളാസ്സുറൂമുകളെ വിഭാഗീയചിന്തകളുടെ വേദിയാക്കുന്നത്  അപകടകരമാകും. വിമർശനാത്മകപഠനത്തിനായിപോലും വർഗ്ഗീയ നിലപാടുകളുള്ള ലേഖനങ്ങൾ ഔദ്യോഗിക സിലബസ്സിന്റെ ഭാഗമാകുന്നത് ദോഷം ചെയ്യും. ഭരണഘടനാമൂല്യങ്ങൾക്ക് വിരുദ്ധമായ കൃതികൾ സിലബസ്സിൽ ഉണ്ടാകുന്നത് ശരിയല്ല.

ഉന്നതവിദ്യാഭ്യാസവകുപ്പിന്റെ ഈ കാഴ്ചപ്പാടുകൾ സർവ്വകലാശാല അധികൃതരെ അറിയിച്ചിട്ടുണ്ട്. തുടർന്ന് അവർ നൽകിയ റിപ്പോർട്ടിൽ അവരുടെ ഭാഗത്തുനിന്നുള്ള പുനരാലോചന അറിയിച്ചു.

സർവ്വകലാശാലകളുടെ പ്രവർത്തനങ്ങളിൽ, അവർക്കുള്ള ജനാധിപത്യപരമായ സ്വയംഭരണാവകാശം മറന്ന് ഇടപെടൽ ഞങ്ങളുടെ കാഴ്ചപ്പാടല്ല. അതിനാൽ, പൊതുസംവാദത്തിലേക്ക് വന്ന വിഷയം പരിശോധിക്കുമെന്നും ആവശ്യമെങ്കിൽ സിലബസിൽ മാറ്റങ്ങൾ  വരുത്തുമെന്നുമുള്ള സർവ്വകലാശാലയുടെ മറുപടിയെ വിശ്വാസത്തിലെടുക്കുകയാണ്. അവരുടെ നടപടികൾ വരട്ടെ. സിലബസിന്റെ സാമൂഹ്യകാഴ്ചപ്പാട് കൈവിടുന്ന സമീപനങ്ങൾ  ഉണ്ടായാൽ ഉന്നതവിദ്യാഭ്യാസവകുപ്പ് തിരുത്തുമെന്നതിൽ ഒരു സംശയവും വേണ്ട.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios