ട്രെയിൻ യാത്രക്കിടെ സിവിൽ സർവീസ് ഉദ്യോഗസ്ഥ ദിവ്യ എസ്. അയ്യരെയും മകൻ പ്രാണേഷിനെയും കണ്ടുമുട്ടിയ മന്ത്രി ആർ. ബിന്ദു, കുട്ടിയുടെ അറിവിൽ അത്ഭുതം പ്രകടിപ്പിച്ചു. 

തിരുവനന്തപുരം: സിവിൽ സർവീസ് ഉദ്യോ​ഗസ്ഥ ദിവ്യ എസ്. അയ്യരുടെ മകൻ പ്രാണേഷിനെ പുകഴ്ത്തി മന്ത്രി ആർ. ബിന്ദു. ട്രെയിൻ യാത്രക്കിടെയാണ് ദിവ്യയെയും മകനെയും കണ്ടതെന്നും പ്രാണേഷ് അത്ഭുത ബാലനാണെന്നും മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. ദേശീയ പ്രസ്ഥാനത്തിൻ്റെ അമരന്മാരായ നേതാക്കളേയും നവോത്ഥാന നായകരേയും മലയാള കവികളേയുമെല്ലാം തൻ്റെ സ്വന്തം ആൾക്കാരായി കാണുന്ന കൊച്ചുമിടുക്കനാണ് പ്രാണേഷ് എന്ന് മന്ത്രി പറഞ്ഞു.

Add Asianetnews as a Preferred SourcegooglePreferred

ചങ്ങമ്പുഴയേയും ആശാനേയും ഇടപ്പിള്ളിയേയുമെല്ലാം അവനറിയാം. ശ്രീ നാരായണ ഗുരുവും സഹോദരനയ്യപ്പനുമെല്ലാം അവൻ്റെ അടുത്തവർ. ഗാന്ധിയും നെഹ്റുവും രാജേന്ദ്രപ്രസാദുമെല്ലാം ചിരപരിചിതർ. സ്വന്തം ഭാഷയോ നാട്ടിൻ്റെചരിത്രമോ അറിയാത്തവരാണ് തങ്ങളുടെ കുട്ടികൾ എന്ന് അഭിമാനിക്കുന്നവർ എണ്ണത്തിൽ പെരുകി വരുന്ന ഈ കാലത്ത് ഈ ബാലൻ ഒരു അത്ഭുതമാവുന്നുവെന്നും നാളെയെ കുറിച്ചുള്ള എൻ്റെ ഭയപ്പാടും ആശങ്കയും ഇല്ലാതെയാക്കിയതിന് നന്ദിയെന്നും അവർ പറഞ്ഞു.

മന്ത്രി ബിന്ദുവിന്‍റെ കുറിപ്പ് പൂര്‍ണരൂപത്തില്‍

 ഇന്ന് വൈകുന്നേരം ട്രെയിനിൽ തിരുവനന്തപുരത്തേക്ക് യാത്ര ചെയ്യവേ ദിവ്യ എസ്. അയ്യരേയും മകൻ പ്രാണേഷിനേയും കണ്ടു. നമ്മുടെ ദേശീയ പ്രസ്ഥാനത്തിൻ്റെ അമരന്മാരായ നേതാക്കളേയും നവോത്ഥാന നായകരേയും മലയാള കവികളേയുമെല്ലാം തൻ്റെ സ്വന്തം ആൾക്കാരായി കാണുന്ന കൊച്ചുമിടുക്കൻ. ചങ്ങമ്പുഴയേയും ആശാനേയും ഇടപ്പിള്ളിയേയുമെല്ലാം അവനറിയാം. ശ്രീ നാരായണ ഗുരുവും സഹോദരനയ്യപ്പനുമെല്ലാം അവൻ്റെ അടുത്തവർ. ഗാന്ധിയും നെഹ്റുവും രാജേന്ദ്രപ്രസാദുമെല്ലാം ചിരപരിചിതർ. സ്വന്തം ഭാഷയോ നാട്ടിൻ്റെചരിത്രമോ അറിയാത്തവരാണ് തങ്ങളുടെ കുട്ടികൾ എന്ന് അഭിമാനിക്കുന്നവർ എണ്ണത്തിൽ പെരുകി വരുന്ന ഈ കാലത്ത് ഈ ബാലൻ ഒരു അത്ഭുതമാവുന്നു...

നന്ദി പ്രാണേഷ്, നാളെയെ കുറിച്ചുള്ള എൻ്റെ ഭയപ്പാടും ആശങ്കയും ഇല്ലാതെയാക്കിയതിന്.... പ്രതീക്ഷകളുടെ പൂക്കൂട തുറന്നു വച്ചതിന്....

ചരിത്രബോധവും നാടിനോടും നാട്ടുഭാഷയോടും ഉള്ള സ്നേഹവും ഒരിക്കലും കൈമോശം വരാതിരിക്കട്ടെ.....

സ്നേഹം, നന്മ....