ബിജെപി നേതാവിന്റെ സിനിമക്കാണ് ജാനകി എന്ന പേരിനെ ചൊല്ലി അനുമതി നിഷേധിച്ചത്.

കൊച്ചി: ജാനകി സിനിമ വിവാദത്തിൽ പ്രതികരണവുമായി മന്ത്രി സജി ചെറിയാൻ. സെൻസർ ബോർഡിന്റെ പ്രശ്നം എന്താണെന്ന് സജി ചെറിയാൻ മാധ്യമങ്ങളോട് പ്രതികരിച്ചു. ബിജെപി നേതാവിന്റെ സിനിമക്കാണ് ജാനകി എന്ന പേരിനെ ചൊല്ലി അനുമതി നിഷേധിച്ചത്. അപ്പോൾ മറ്റുള്ളവരുടെ അവസ്ഥ എന്താകുമെന്നും മന്ത്രി സജി ചെറിയാൻ പറ‍ഞ്ഞു.

നമ്മുടെ നാട്ടിൽ ഏതെല്ലാം ദൈവങ്ങളുടെ പേരിൽ സിനിമകൾ വന്നിട്ടുണ്ട്. രാജ്യത്ത് സ്വന്തം കുട്ടിക്ക് പേരിടാൻ കഴിയാത്ത സാഹചര്യമാണ്. പ്രതിഷേധം ഉണ്ടാകണം. സർക്കാർ സിനിമ സംഘടനകൾക്കൊപ്പമാണെന്നും സജി ചെറിയാൻ പറഞ്ഞു. 

ചെല്ലാനത്തെ കടലാക്രമണത്തിൻ്റെ ഭാ​ഗമായി യൂത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധത്തിനെതിരേയും രൂക്ഷ വിമർശനവുമാണ് സജി ചെറിയാൻ ഉയർത്തിയത്. താടിവച്ച ഭ്രാന്തന്മാരെ പോലെയുള്ള ഗുണ്ടകളാണ് ആക്രമിച്ചത്. പ്രതിഷേധിച്ചത് യഥാർത്ഥ യൂത്ത് കോൺഗ്രസുകാരല്ല. യൂത്ത് കോൺഗ്രസ് ആയിരുന്നെങ്കിൽ ഖദർ ഉണ്ടായിരുന്നേനെ. അസഭ്യവാക്കുകൾ വിളിച്ചായിരുന്നു പ്രതിഷേധമെന്നും മന്ത്രി പറഞ്ഞു. തീരദേശ മേഖലയിലെ സർക്കാർ പദ്ധതികൾ എണ്ണിപ്പറഞ്ഞ സജി ചെറിയാൻ കേന്ദ്രത്തിന്റെ സഹായം കൂടിയുണ്ടെങ്കിലേ പദ്ധതികൾ നടപ്പാക്കാനാകൂവെന്നും പറ‍ഞ്ഞു. കടൽ കേരളത്തിന്റെ മാത്രമല്ലല്ലോ എന്നും മന്ത്രി ചോദിച്ചു. 

നിലമ്പൂർ വിജയത്തിന് ശേഷം കോൺഗ്രസുകാർക്ക് ഇളക്കം കൂടി. ചരിത്ര വിജയം നേടിയെന്ന അഹങ്കാരമുണ്ട്. അങ്ങനെയല്ല, ഇടതുപക്ഷത്തിന് വലിയ മുന്നേറ്റമാണ് നിലമ്പൂരിൽ ഉണ്ടായതെന്നും മന്ത്രി പറഞ്ഞു.

YouTube video player