നമ്മുടെ കുട്ടികള്‍ക്ക് അവകാശപ്പെട്ട ആയിരക്കണക്കിന് രൂപയുടെ ഫണ്ട് തടഞ്ഞുവെച്ചുള്ള കേന്ദ്ര ശ്രമത്തെ മറികടക്കാനുള്ള തന്ത്രപരമായ നീക്കത്തിന്‍റെ ഭാഗമായാണ് പിഎം ശ്രീയുടെ ഭാഗമായതെന്നും ഇതിലൂടെ 1476 കോടി കേരളത്തിന് ലഭിക്കുമെന്നും മന്ത്രി വി ശിവൻകുട്ടി.
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിൽ ചേരാൻ സംസ്ഥാന സര്‍ക്കാര്‍ കരാര്‍ ഒപ്പിട്ടതിൽ വിവാദം പുകയുന്നതിനിടെ വിശദീകരണവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. പിഎം ശ്രീയിൽ കേരളം ഒപ്പിട്ടതിൽ ആശങ്കകള്‍ക്ക് അടിസ്ഥാനമില്ലെന്നും നമ്മുടെ കുട്ടികള്‍ക്ക് അവകാശപ്പെട്ട ആയിരക്കണക്കിന് രൂപയുടെ ഫണ്ട് തടഞ്ഞുവെച്ചുള്ള കേന്ദ്ര ശ്രമത്തെ മറികടക്കാനുള്ള തന്ത്രപരമായ നീക്കം ആണിത്. പിഎം ശ്രീയിൽ ഒപ്പിടാത്തതിന്‍റെ പേരിൽ സര്‍വ ശിക്ഷ ഫണ്ട് കേന്ദ്രം തടഞ്ഞുവെച്ചു. ഇതിലൂടെ 1158.13 കോടി കേരളത്തിന് നഷ്ടമായി. ഒപ്പിട്ടതിനാൽ 1476 കോടി ഇനി കേരളത്തിന് ലഭിക്കുമെന്നും 971 കോടി സര്‍വ ശിക്ഷ പദ്ധതി പ്രകാരം കിട്ടുമെന്നും മന്ത്രി പറഞ്ഞു.ഫണ്ട് തടഞ്ഞുവെച്ചത് സൗജന്യ യൂണിഫോം, അലവൻസുകള്‍ എന്നിവയെ ബാധിച്ചു. കുട്ടികളുടെ ഭാവി പന്താടി ഒരു സമ്മര്‍ദത്തിന് വഴങ്ങാൻ സര്‍ക്കാര്‍ തയ്യാറാല്ല. ഇത് ഒരു രാഷ്ട്രീയപാര്‍ട്ടിയുടെയും ഫണ്ട് അല്ലെന്നും നമുക്ക് അവകാശപ്പെട്ടതാണെന്നും മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. ദേശീയ വിദ്യാഭ്യാസ നയത്തിൽ നടപ്പാക്കാൻ പറ്റുന്ന കാര്യങ്ങള്‍ മാത്രമേ നടപ്പാക്കുകയുള്ളു.
എൻഇപിയെ ലോകാവസാനം വരെ എതിര്‍ക്കാനാവില്ല, പാഠപുസ്തകങ്ങള്‍ മാറില്ല
ദേശീയ വിദ്യാഭ്യാസ നയം അംഗീകരില്ലെന്ന പറഞ്ഞ നിലപാട് ലോക അവസാനം വരെ പാലിക്കാനാവില്ലെന്നും എൻഇപിയിൽ കേരളത്തിൽ നടപ്പാക്കാൻ പറ്റുന്ന കാര്യങ്ങള്‍ മാത്രമേ നടപ്പാക്കുവെന്നും ശിവൻകുട്ടി പറഞ്ഞു. സിപിഐയുടെ കാര്യത്തിൽ നിങ്ങൾ വിഷമിക്കേണ്ട. തമിഴ് നാട് ഫണ്ട് വാങ്ങിയിട്ടില്ല. അത് തെറ്റായ ധാരണയാണ്. കോടതിയിൽ പോകുന്നത് ആലോചിച്ചത് വിദ്യാഭ്യാസ വകുപ്പിന്‍റെ മാത്രം കാര്യത്തിൽ അല്ല. നമുക്ക് അവകാശപ്പെട്ട ഫണ്ടാണ്. ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കേണ്ടി വരുമെന്ന വാദം സാങ്കേതികം മാത്രമാണ്. എൻഇപിയിൽ പറയുന്ന പല കാര്യങ്ങളും പതിറ്റാണ്ടുകൾക്ക് മുൻപേ നടപ്പാക്കിയതാണ്. പാഠ്യ പദ്ധതിയിൽ അന്തിമ തീരുമാനം സംസ്ഥാനത്തിന്‍റേതാണ്. പാഠപുസ്തകങ്ങളിൽ മാറ്റം ഉണ്ടാവില്ല. ഇതേ പാഠപുസ്തകങ്ങൾ തന്നെ പഠിപ്പിക്കും. ഭരണഘടനാ മൂല്യങ്ങൾ പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്തിയ സംസ്ഥാനമാണ് കേരളം. സാമ്പത്തിക ഉപരോധം മറികടക്കുകയാണ് ചെയ്യുന്നത്.
ഒരു സ്കൂൾ കെട്ടിടവും അടച്ചുപൂട്ടില്ല. ഒരു സ്കൂളും ലയിപ്പിക്കില്ല. പ്രധാനമന്ത്രിയുടെ പേരിൽ പദ്ധതി നടപ്പാക്കുന്നുവെന്നത് കേന്ദ്രാവിഷ്കൃത പദ്ധതികളുടെ രീതിയാണ്. സ്കൂളുകളുടെ ബോർഡിൽ പിഎം ശ്രീ എന്ന് ചേർക്കുന്നത് സാങ്കേതികം മാത്രമാണ്. ആർ എസ് എസ് നയങ്ങൾക്കെതിരായ പോരാട്ടം തുടരും. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് നേരിടുന്നത്.നമുക്ക് അവകാശപ്പെട്ട ഫണ്ട് വേണ്ടെന്ന് വെയ്ക്കാനാവില്ല. ഒരു വിട്ടുവീഴ്ചയും ഉണ്ടാവില്ലെന്ന് ഉറപ്പ് നൽകുകയാണ്. മറ്റ് വകുപ്പുകളും ഒപ്പിട്ടിട്ടുണ്ട്. ഉന്നതവിദ്യാഭ്യാസ വകുപ്പ് പിഎം ഉഷയിൽ ഒപ്പിട്ടു. രാഷ്ട്രീയ കൃഷി വികാസ് യോജനയിൽ സംസ്ഥാനം ഒപ്പിട്ടിട്ടുണ്ട്. പിഎം ശ്രീയിൽ ഒപ്പിട്ട കരാരിൽ അക്കാദമിക്ക് കാര്യങ്ങളിൽ ഒന്നും നിഷ്കർഷിച്ചിട്ടില്ല. എൻഇപിയുടെ ഭാഗമാണ് പി എം ശ്രീ പദ്ധതി. ചില ആശങ്കകൾ നേരത്തെ ഉണ്ടായിരുന്നു. ആ സംശയങ്ങളിൽ കേന്ദ്രവുമായി ചർച്ച നടത്തി. നേരിട്ട് താൻ തന്നെ ചർച്ച നടത്തി. കേരളത്തിൽ ഇത് എങ്ങനെ നടപ്പാക്കാമെന്നതിൽ ആദ്യം സത്യവങ്ങ്മൂലം നൽകി. കേരളം തീരുമാനം എടുത്തെങ്കിൽ കടുത്ത നിലപാട് എടുക്കുമെന്ന് കേന്ദ്രം അറിയിച്ചു. എൽഡിഎഫിൽ ചർച്ച ചെയ്തോ ഇല്ലയോ എന്നറിയില്ല. ഞാൻ എൽഡിഎഫ് സംസ്ഥാന കമ്മിറ്റിയിൽ ഇല്ല. ബിനോയ് വിശ്വം പറഞ്ഞെങ്കിൽ ശരിയായിരിക്കുമെന്നും മന്ത്രി വി ശിവൻകുട്ടി.
എൻഇപിയിൽ വരുന്ന കാര്യങ്ങള്‍ ഞങ്ങള്‍ അനുഭവിച്ചോളാം
എൻഇപിക്ക് എന്താണ് കുഴപ്പമെന്നും ശിവൻകുട്ടി ചോദിച്ചു. കേന്ദ്രവുമായി ചർച്ച നടത്തിയതിന് ശേഷമാണ് താൻ തന്‍റെ തീരുമാനം മാറ്റിയത്. കാശ് നഷ്ടപ്പെടുത്താനാവില്ല. കേരളത്തിൽ ഇതുവരെ പിഎം ശ്രീ സ്കൂളുകൾ നിശ്ചയിച്ചിട്ടില്ല. എഐഎസ്എഫ് സമരം ചെയ്താൽ എന്ത് ചെയ്യാനാണ്. പൊതുജനങ്ങൾക്ക് ഒന്നും ഒരു സംശയവുമില്ല. എൻഇപി നടപ്പാക്കുക കേരളത്തിന്‍റെ വിദ്യാഭ്യാസ രീതി അനുസരിച്ചായിരിക്കും. വരുന്ന കാര്യങ്ങൾ ഞങ്ങൾ അനുഭവിച്ചോളം. എല്ലാകാര്യവും നിങ്ങളെ അറിയിക്കാനാവില്ല. വളരെ പെട്ടെന്നാണ് ഒപ്പിടേണ്ടി വന്നത്. പെട്ടെന്ന് തീരുമാനം എടുക്കണം എന്ന് കേന്ദ്രം കത്തയച്ചു. തീരുമാനം എടുക്കാൻ സമയം കുറവായിരുന്നു. കേന്ദ്രം അഭിനന്ദിച്ചത് നല്ല കാര്യമാണ്. ചില കാര്യങ്ങളിൽ എല്ലാം നമ്മൾ മാറി ചിന്തിക്കേണ്ടി വരുമെന്നും ശിവൻകുട്ടി പറഞ്ഞു.



