വിദ്യാഭ്യാസ മന്ത്രിയെന്ന പദവി ഏറ്റെടുക്കുമ്പോൾ ആവേശമാണ് തോന്നുന്നതെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ പറഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്തെ വിദ്യാഭ്യാസ രംഗത്തെ പ്രശ്നങ്ങളെ കുറിച്ച് തനിക്ക് അറിയാമെന്ന് മന്ത്രി വി ശിവൻകുട്ടി. പ്രായോഗിക പ്രവർത്തനത്തിന്റെ അടിസ്ഥാനത്തിൽ ഇതൊക്കെ മനസിലാക്കിയതാണെന്നും വിദ്യാർത്ഥികളുടെയും കുടുംബത്തിന്റെയും അധ്യാപകരുടെയും മാനസികാവസ്ഥ വ്യക്തമായി അറിയാമെന്നും അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസ മന്ത്രിയെന്ന പദവി ഏറ്റെടുക്കുമ്പോൾ ആവേശമാണ് തോന്നുന്നതെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ പറഞ്ഞു.

'പ്രധാനപ്പെട്ട രണ്ട് വകുപ്പുകളാണ് മുഖ്യമന്ത്രി തന്നെ ഏൽപ്പിച്ചത്. മുഖ്യമന്ത്രി ആഗ്രഹിക്കുന്നത് പോലെ അവ ഉയർത്തിക്കൊണ്ടുവരാൻ ശ്രമിക്കും. വിദഗ്ദ്ധരുമായി ആശയവിനിമയം നടത്താൻ ആഗ്രഹിക്കുന്നുണ്ട്. കൊവിഡ് സാഹചര്യത്തിൽ ഉത്തരവാദിത്വം വലുതാണ്. കഴിഞ്ഞ സർക്കാർ ചെയ്തുവെച്ച നല്ല കാര്യങ്ങൾ മെച്ചപ്പെട്ട രീതിയിൽ മുന്നോട്ട് കൊണ്ടുപോകും. കുട്ടികൾക്ക് റിവിഷൻ ക്ലാസ് ഓൺലൈനായി നൽകുന്ന കാര്യം ഇന്നലെ ഉന്നത ഉദ്യോഗസ്ഥരുമായി ആലോചിച്ചു. ഓൺലൈൻ ക്ലാസുകളുടെ കുറവുകളെ കുറിച്ച് ഡിഡിഇമാരോട് റിപ്പോർട്ട് തേടി. പാഠപുസ്തകങ്ങളുടെ വിതരണം സമയബന്ധിതമായി പൂർത്തിയാക്കാൻ ശ്രമിക്കും,' എന്നും അദ്ദേഹം പറഞ്ഞു.

'കെട്ടിടം മാത്രം കെട്ടിയിട്ടത് കൊണ്ട് കാര്യമില്ല. പ്രയോജനപ്പെടുന്ന നിലയിൽ അടിസ്ഥാന സൗകര്യ വികസനം നടപ്പിലാക്കുകയാണ് വേണ്ടത്. അനാവശ്യ ചെലവുകൾ ഒഴിവാക്കി തീരുമാനങ്ങൾ നടപ്പാക്കും. സ്റ്റഡി കിറ്റ് സൗജന്യമായി നൽകുന്ന കാര്യം പരിശോധിക്കാമെന്ന് പ്രേക്ഷകന്റെ ആവശ്യത്തോട് അദ്ദേഹം പ്രതികരിച്ചു.' ഇടതുപക്ഷ മുന്നണിയുടെ പ്രകടനപത്രികയിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ നടപ്പിലാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.