പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ശബ്ദരേഖ; 'രഹസ്യ ചര്‍ച്ച ചോര്‍ത്തിയ അധ്യാപകരെ കണ്ടെത്തണം, അന്വേഷണം നടത്തും'
വളരെ രഹസ്യമായി ചേർന്ന യോഗത്തിലെ കാര്യങ്ങൾ ഒരു അധ്യാപകൻ റെക്കാർഡ് ചെയ്ത് മാധ്യമങ്ങൾക്ക് നൽകി. ഇങ്ങനെയുള്ള അധ്യാപകരെ എങ്ങനെ വിശ്വസിക്കുമെന്ന് മന്ത്രി ചോദിച്ചു.
![Minister V Sivankutty says seek explanation from education department director shanavas statement over sslc mark distribution nbu Minister V Sivankutty says seek explanation from education department director shanavas statement over sslc mark distribution nbu](https://static-ai.asianetnews.com/images/01hgyytvvjznmvygjt5s13he79/v-sivankutty--6-_363x203xt.jpg)
തൃശ്ശൂര്‍: പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ ശബ്ദരേഖ ചോർന്ന സംഭവത്തില്‍ പൊതു വിദ്യാഭ്യാസ ഡയറക്ടറോട് വിശദീകരണം തേടിയിട്ടുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. വളരെ രഹസ്യമായി ചേർന്ന യോഗത്തിലെ കാര്യങ്ങൾ ഒരു അധ്യാപകൻ റെക്കാർഡ് ചെയ്ത് മാധ്യമങ്ങൾക്ക് നൽകി. ഇങ്ങനെയുള്ള അധ്യാപകരെ എങ്ങനെ വിശ്വസിക്കുമെന്ന് മന്ത്രി ചോദിച്ചു. സംഭവത്തില്‍ സമഗ്ര അന്വേഷണം നടത്തുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
യോഗത്തിലെ വിവരങ്ങൾ പുറത്ത് നൽകിയത് രാഷ്ട്രീയ ദുഷ്ടലാക്കോടെയാണെന്നും വി ശിവൻകുട്ടി ആരോപിച്ചു. ഇത് കേരളത്തിലെ ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും മന്ത്രി പറഞ്ഞു. ചോദ്യപേപ്പർ തയ്യാറാക്കുന്നതും, ഉത്തരസൂചിക തയ്യാറാക്കുന്നതുമൊക്കെ ഇവരാണ്. ഇക്കാര്യത്തിൽ ആത്മാർത്ഥതയും സത്യസന്ധതയും മനസ്സാക്ഷിയും കാണിക്കണമെന്ന് മന്ത്രി പറഞ്ഞു. ഇക്കാര്യത്തിൽ വകുപ്പ് തല അന്വേഷണം നടത്താൻ പൊതു വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഏത് അധ്യാപകനാണ് ഇത് ചെയ്തത് എന്ന് കണ്ടുപിടിച്ചേ മതിയാകൂ. ഏത് ഏജൻസി അന്വേഷിക്കണമെന്ന് മുഖ്യമന്ത്രിയുമായി ആലോചിച്ച് തീരുമാനിക്കും. കയ്പമംഗലം മണ്ഡലത്തിലെ നവകേരള സദസിലെ പ്രസംഗത്തിലായിരുന്നു വിദ്യാഭ്യാസ മന്ത്രിയുടെ പ്രതികരണം.
പൊതുപരീക്ഷകളിലെ മൂലനിർണയത്തെ വിമർശിച്ചുള്ള ഡിജിഇയുടെ വിമർശനത്തിന് പിന്നാലെ എഴുത്ത് പരീക്ഷകൾക്ക് മിനിമം മാർക്ക് തിരികെ കൊണ്ടുവരണമെന്ന ആവശ്യവും ശക്തമാകുന്നുണ്ട്. മൂല്യനിർണയത്തിൽ കാലോചിതമായ പരിഷ്കാരം കൊണ്ടുവരണമെന്നാണ് സിപിഐ സംഘടനയും കോൺഗ്രസ് സംഘടനയും ആവശ്യപ്പെടുന്നത്. പി കെ അബ്ദുറബ് വിദ്യാഭ്യാസ മന്ത്രിയായിരിക്കെ 2016ൽ മിനിമം മാർക്ക് തിരികെ കൊണ്ടുവരാൻ പരീക്ഷാബോർഡ് എടുത്ത തീരുമാനം പിന്നീട് ഒരിഞ്ച് പോലും അനങ്ങിയില്ല.