ആരോഗ്യ മന്ത്രി വീണാ ജോർജിനെ ആക്രമിച്ചെന്ന് വ്യാജ പ്രചാരണം നടത്തിയെന്നാരോപിച്ച് സ്പീക്കർ എ എൻ ഷംസീറിനെതിരെ യൂത്ത് കോൺഗ്രസ് പരാതി നൽകി. 

കണ്ണൂർ: ആരോഗ്യ മന്ത്രി വീണാ ജോർജിനെ ആക്രമിച്ചെന്ന് വ്യാജ പ്രചാരണം നടത്തിയെന്ന് ആരോപിച്ച് സ്പീക്കർ എ എൻ ഷംസീറിനെതിരെ പരാതി. ഗൂഢാലോചന അന്വേഷിക്കണം എന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസാണ് പരാതി നൽകിയത്. എ എൻ ഷംസീറിൻ്റെ ഫോൺ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് സംസ്ഥാന വർക്കിങ് പ്രസിഡൻ്റ് ബിനു ചുള്ളിയിൽ ആണ് പരാതി നൽകിയത്. അതിനിടെ സിപിഎം പുറത്തുവിട്ട ദൃശ്യങ്ങളിലുള്ളത് മന്ത്രിയുടെ ഗണ്‍മാനാണെന്ന് കെ എസ് യു ആരോപിച്ചു. മന്ത്രി നിന്നിരുന്നതിന്‍റെ വലതുഭാഗത്തേക്ക് കരിങ്കൊടിയുമായി വന്ന കെ എസ് യുക്കാരനാണ് മന്ത്രിയെ ആക്രമിച്ചതെന്ന് സിപിഎം നേതാക്കൾ ആരോപിച്ചിരുന്നു. എന്നാൽ കെ എസ് യുക്കാർ മന്ത്രിയുടെ സമീപത്തേക്ക് എത്തിയിട്ടില്ലെന്നും മന്ത്രിയുടെ ഗണ്‍മാനാണ് ദൃശ്യത്തിലുള്ളതെന്നും കെ എസ് യു ആരോപിക്കുന്നു.

കറുത്ത തുണിയുമായി ഒരാള്‍ വരുന്നത് ദൃശ്യങ്ങളിൽ വ്യക്തമെന്ന് എം വി ജയരാജൻ

പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഐ സി യുവിൽ ചികിത്സയിൽ കഴിയുന്ന ആരോഗ്യ മന്ത്രി വീണാ ജോര്‍ജിനെ സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം വി ജയരാജൻ സന്ദര്‍ശിച്ചു. മന്ത്രിയെ വധിക്കാനായിരുന്നു ശ്രമമെന്ന് എം വി ജയരാജൻ പ്രതികരിച്ചു. മന്ത്രി വീണാ ജോര്‍ജിന്‍റെ കഴുത്തിന്റെ വലതു ഭാഗത്താണ് പരിക്കുള്ളത്. കഴുത്ത് അനക്കാൻ ആകുന്നില്ല. മന്ത്രി നിന്നിരുന്നതിന്‍റെ വലതു ഭാഗത്തേക്ക് കറുത്ത തുണിയുമായി ഒരാൾ വരുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. പ്രതിഷേധത്തിന് അല്ല കൊലപാതകത്തിനാണ് ശ്രമിച്ചത്. റീത്ത് വെച്ച് മന്ത്രിയെ വധിക്കാനായിരുന്നു നീക്കമെന്നും എം വി ജയരാജൻ ആരോപിച്ചു. വീണ ജോര്‍ജിന്‍റെ അടുത്ത ഒരാള്‍ എത്തിയതിന്‍റെ ദൃശ്യവും എം വി ജയരാജൻ പുറത്തുവിട്ടു. കണ്ണൂരിൽ കോൺഗ്രസ് ഓഫീസുകൾക്ക് നേരെ ആക്രമത്തിലും ജയരാജൻ പ്രതികരിച്ചു. പ്രവർത്തകർ ആത്മസംയമനം പാലിക്കണമെന്നും ജനാധിപത്യപരമായി പ്രതിഷേധിക്കണമെന്നുമായിരുന്നു ജയരാജന്‍റെ പ്രതികരണം.