കൊവിഡ് ചികിത്സയിലുള്ളത് 51 പേർ; ജാഗ്രതയോടെ കൊച്ചി; നിയന്ത്രണങ്ങൾ കർശനമായി തുടരണമെന്ന് മന്ത്രി
അന്യ സംസ്ഥാനങ്ങളിൽ നിന്ന് കൂടുതൽ പേർ എത്താൻ ഇടയുള്ള മാർക്കറ്റ്, വെയർ ഹൗസ്സ് എന്നിവിടങ്ങളിൽ നിയന്ത്രണങ്ങൾ കർശനമായി തുടരണം. കൊച്ചിയിൽ കൊവിഡ് ബാധിച്ച് ഗുരുതരമായിരുന്ന രോഗിയുടെ നില ഭേദപ്പെട്ടതായും മന്ത്രി പറഞ്ഞു.
കൊച്ചി: എറണാകുളം ജില്ലയിലെ തേവരയെ കണ്ടെയ്ൻമെന്റ് സോണിൽ നിന്ന് ഒഴിവാക്കാൻ ശുപാർശ ചെയ്തിട്ടുണ്ടെന്ന് മന്ത്രി വി എസ് സുനിൽകുമാർ പറഞ്ഞു. അന്യ സംസ്ഥാനങ്ങളിൽ നിന്ന് കൂടുതൽ പേർ എത്താൻ ഇടയുള്ള മാർക്കറ്റ്, വെയർ ഹൗസ്സ് എന്നിവിടങ്ങളിൽ നിയന്ത്രണങ്ങൾ കർശനമായി തുടരണം. കൊച്ചിയിൽ കൊവിഡ് ബാധിച്ച് ഗുരുതരമായിരുന്ന രോഗിയുടെ നില ഭേദപ്പെട്ടതായും മന്ത്രി പറഞ്ഞു.
ആരോഗ്യനില ഗുരുതരമായിരുന്ന രോഗിയുടെ കാര്യത്തിൽ നിലവിൽ ആശങ്ക വേണ്ട. ഇദ്ദേഹത്തിന് 80ന് മുകളിൽ പ്രായമുണ്ട്. ഹൃദ്രോഗിയാണെന്നും മന്ത്രി പറഞ്ഞു. 51 പേരാണ് നിലവിൽ കൊവിഡ് ബാധിച്ച് എറണാകുളം ജില്ലയിൽ ചികിത്സയിലുള്ളത്. 245 സാമ്പിളുകൾ റാപ്പിഡ് ടെസ്റ്റ് നടത്തിക്കഴിഞ്ഞു. ഇതുവരെയുളളതെല്ലാം നെഗറ്റീവ് ആണ്.
ഉദ്യനഗറിലെ വെയർ ഹൗസിൽ നിയന്ത്രണം ശക്തമാക്കും. മുനമ്പം ഹാർബറിൽ അന്യസംസ്ഥാനങ്ങളിൽ നിന്ന് വഞ്ചി വഴി മൽസ്യ തൊഴിലാളികൾ എത്തുന്നത് വിലക്കും. ലേബർ ക്യാമ്പുകളിൽ നിന്ന് പോകാൻ ആഗ്രഹമുള്ള അതിഥി തൊഴിലാളികളെ തിരിച്ചയയ്ക്കാൻ വേണ്ട നടപടികൾ സ്വീകരിച്ചു. വിമാനത്താവളം വഴി വരുന്ന ആൾക്കാർക്ക് ആവശ്യമെങ്കിൽ ഭക്ഷണം കൊടുക്കാൻ തീരുമാനിച്ചു. ജില്ലയിലെ ഓപ്പറേഷൻ ബ്രേക് ത്രൂവിന് 10 കോടി രൂപ കൂടി അനുവദിച്ചു. അയ്യപ്പൻകാവിലെ കൊവിഡ് സംബന്ധിച്ച് വ്യാജവനാർത്ത പ്രചരിപ്പിച്ചവർക്കെതിരെ ക്രിമിനൽ കുറ്റം ചുമത്തി കേസെടുക്കുമെന്നും മന്ത്രി പറഞ്ഞു.