കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറുമായി ചർച്ച നടത്തി മന്ത്രിമാർ.
തിരുവനന്തപുരം: കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറുമായി ചർച്ച നടത്തി മന്ത്രിമാർ. നിയമ മന്ത്രി പി രാജീവും ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍ ബിന്ദുവുമാണ് ചർച്ച നടത്തിയത്. വിസി നിയമനത്തിലെ അനിശ്ചിതത്വം അടക്കം കൂടിക്കാഴ്ചയിൽ ചർച്ചയായി. രാജ്ഭവനുമായുള്ള ഭിന്നത പരിഹരിക്കാന്‍ ലക്ഷ്യമിട്ടായിരുന്നു ചര്‍ച്ച. സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖലയിലടക്കം വലിയ പ്രതിസന്ധികളുണ്ട്. അതായത് സര്‍വകലാശാലകളിലടക്കം സ്ഥിരം വിസിമാരില്ല, ബില്ലുകള്‍ ഗവര്‍ണര്‍ തിരിച്ചയക്കുന്നുവെന്ന് പരാതിയുണ്ട്. ബില്ലുകളില്‍ തീരുമാനം വൈകുന്നുവെന്നും പരാതിയുണ്ട്, സര്‍ക്കാര്‍ പഴയ ഗവര്‍ണര്‍ക്കെതിരെ കോടതിയെ സമീപിച്ചിരുന്നു.
ഇങ്ങനെ പല വിധ പ്രശ്നങ്ങള്‍ ഉന്നതവിദ്യാഭ്യാസ മേഖലയില്‍ നിയമവുമായി ബന്ധപ്പെട്ടിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് ഗവര്‍ണറും രണ്ട് മന്ത്രിമാരും ചേര്‍ന്നുള്ള ഒരു മണിക്കൂര്‍ കൂടിക്കാഴ്ച രാജ്ഭവനില്‍ നടന്നത്. വിസി നിയമനത്തിന്‍റെ കാര്യത്തില്‍ സര്‍ക്കാരും ഗവര്‍ണറും രണ്ട് തട്ടിലാണ്. ഇക്കാര്യത്തില്‍ ഏതെങ്കിലും തരത്തിലുള്ള ഒത്തുതീര്‍പ്പിലേക്കെത്തിയോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. അതേ സമയം ഒരു മഞ്ഞുരുകലിന്‍റെ സൂചനയായി തന്നെ ഈ കൂടിക്കാഴ്ചയെ കാണാം.
