തിരുവാഭരണത്തിലെ മുത്തുകൾ കാണാതായ സംഭവത്തിൽ പൊലീസ് ഇന്ന് കൂടുതൽ പേരുടെ മൊഴി രേഖപ്പെടുത്തും. മേൽശാന്തിയുടെ മൊഴി ഇന്ന് രേഖപ്പെടുത്തിയേക്കും. ഇന്നലെ ദേവസ്വം അഡ്മിനിസ്ട്രേറ്ററുടെ മൊഴിയെടുത്തിരുന്നു. പഴയ മേൽശാന്തിയുടെ മൊഴിയും ഉടൻ രേഖപ്പെടുത്തും
കോട്ടയം: ഏറ്റുമാനൂർ മഹാദേവക്ഷേത്രത്തിൽ തിരുവാഭരണത്തിലെ മുത്തുകൾ കാണാതായ സംഭവത്തിൽ പൊലീസ് ഇന്ന് കൂടുതൽ പേരുടെ മൊഴി രേഖപ്പെടുത്തും. മേൽശാന്തിയുടെ മൊഴി ഇന്ന് രേഖപ്പെടുത്തിയേക്കും. ഇന്നലെ ദേവസ്വം അഡ്മിനിസ്ട്രേറ്ററുടെ മൊഴിയെടുത്തിരുന്നു. പഴയ മേൽശാന്തിയുടെ മൊഴിയും ഉടൻ രേഖപ്പെടുത്തും. ഏറ്റുമാനൂർ സിഐക്കാണ് അന്വേഷണച്ചുമതല. വിഗ്രഹത്തിൽ നിത്യവും ചാർത്തുന്ന രുദ്രാക്ഷ മാലയിലെ ഒമ്പത് മുത്തുകളാണ് കാണാതായത്.
സംഭവത്തിൽ ദേവസ്വം വിജിലൻസും അന്വേഷണം നടത്തുന്നുണ്ട്. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ തിരുവാഭരണ കമ്മീഷണർ എസ് അജിത് കുമാർ തിങ്കളാഴ്ച ക്ഷേത്രത്തിൽ പരിശോധന നടത്തും. ദേവസ്വം വിജിലൻസ് എസ്പിയും ഉടൻ എത്തും എന്നാണ് സൂചന. അതേസമയം, ഏറ്റുമാനൂർ മഹാദേവക്ഷേത്രത്തിലെ തിരുവാഭരണത്തിലെ സ്വർണ്ണ മുത്തുകൾ കാണാതായ സംഭവത്തിൽ ഹൈന്ദവ സംഘടനകൾ തിങ്കളാഴ്ച നാമജപ പ്രതിഷേധം നടത്തും.
സംഭവം ഗുരുതരമെന്ന് ക്ഷേത്രം സന്ദര്‍ശിച്ച ശേഷം മന്ത്രി വി എൻ വാസവൻ പറഞ്ഞിരുന്നു. ദേവസ്വം ബോർഡ് പ്രസിഡന്‍റ് എൻ വാസു ക്ഷേത്രസമിതിയോട് റിപ്പോർട്ടും തേടിയിട്ടുണ്ട്. സമഗ്രമായ അന്വേഷണം വേണമെന്നാണ് ക്ഷേത്രം ഉപദേശകസമിതിയുടെ ആവശ്യം. പുതിയ മേൽശാന്തി ചുമതലയേറ്റതിന് ശേഷം ക്ഷേത്രത്തിലെ തിരുവാഭരണങ്ങളുടെയും പൂജാ സാമഗ്രികളുടെയും കണക്കെടുപ്പ് നടത്തിയിരുന്നു. ഈ പരിശോധനയിലാണ് വിഗ്രഹത്തിൽ ദിവസവും ചാർത്തുന്ന തിരുവാഭരണ മാലയിലെ തൂക്ക വ്യത്യാസം കണ്ടെത്തിയത്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona