വയനാട് ഉരുൾപൊട്ടൽ ദുരന്തമേഖലയിൽ എൽഡിഎഫിന് കനത്ത തിരിച്ചടി നേരിട്ടു, ദുരന്തം ബാധിച്ച മൂന്ന് ബൂത്തുകളിലും യുഡിഎഫ് വിജയിച്ചു. പുനരധിവാസം പ്രധാന പ്രചാരണ വിഷയമാക്കിയിട്ടും ഈ മേഖലകളിൽ എൽഡിഎഫ് പരാജയപ്പെട്ടു. കൽപ്പറ്റ മണ്ഡലത്തിൽ നിന്ന് 45031 വോട്ടിന്റെ ഭൂരിപക്ഷത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി ടി സിദ്ധിഖ് വിജയിച്ചു.

കൽപ്പറ്റ: വയനാട് ഉരുൾപൊട്ടൽ ദുരന്തമേഖലയിൽ എൽഡിഎഫിന് ഏറ്റത് കനത്ത ആഘാതം. ദുരന്തമേഖല ഉൾപ്പെടുന്ന മൂന്നു ബൂത്തുകളും യുഡിഎഫ് വിജയിച്ചു. ചൂരൽമലയിൽ യുഡിഎഫ് ഭൂരിപക്ഷം 239 ആണ്. മുണ്ടക്കൈയിൽ 289, അട്ടമലയിൽ 327 വോട്ടിന്‍റെയും ഭൂരിപക്ഷം യുഡിഎഫിന് ലഭിച്ചു. ഈ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് പ്രചാരണം പ്രധാനമായും വയനാട് പുനരധിവാസം കേന്ദ്രീകരിച്ചായിരുന്നു. പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ചൂരൽമല, അട്ടമല വാർഡുകളിൽ എൽഡിഎഫ് വിജയിച്ചിരുന്നു. 45031 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് കൽപ്പറ്റയിൽ നിന്ന് ടി സിദ്ധിഖ് വിജയിച്ചത്.

ടി സിദ്ദിഖ് 97379 വോട്ടുകളും പ്രധാന എതിരാളികളായ എൽഡിഎഫ് സ്ഥാനാർത്ഥി പി കെ അനിൽകുമാർ 52348 വോട്ടുകളും സ്ഥാനാര്‍ഥി വോട്ടുകളും എൻഡിഎ സ്ഥാനാര്‍ഥി പ്രശാന്ത് മലവയൽ 19175 വോട്ടുകളും നേടി. വയനാട് ജില്ലയിലെ കൽപ്പറ്റ നഗരസഭയും മുട്ടിൽ, മേപ്പാടി, വൈത്തിരി , കണിയാമ്പറ്റ, കോട്ടത്തറ, വേങ്ങപ്പള്ളി, തരിയോട്, പടിഞ്ഞാറത്തറ , പൊഴുതന, മൂപ്പൈനാട് എന്നീ ഗ്രാമപഞ്ചായത്തുകൾ ഉൾപ്പെട്ടതാണ്‌ കൽപറ്റ നിയമസഭാമണ്ഡലം. മനോഹരമായ മലനിരകൾ, സുഗന്ധവ്യഞ്ജന തോട്ടങ്ങൾ, സമ്പന്നമായ ഗോത്രവർഗ്ഗ ചരിത്രം എന്നിവയാൽ പ്രസിദ്ധമായ വയനാടിന്റെ കേന്ദ്രഭാഗത്താണ് കൽപ്പറ്റ സ്ഥിതി ചെയ്യുന്നത്. തോട്ടം മേഖലകളും വിനോദസഞ്ചാര കേന്ദ്രങ്ങളും ഈ മണ്ഡലത്തിന്റെ രാഷ്ട്രീയ സ്വഭാവത്തെ വലിയ രീതിയിൽ സ്വാധീനിക്കാറുണ്ട്.

വികസന പ്രശ്നങ്ങളും കൽപ്പറ്റ മണ്ഡലത്തിൽ ഉൾപെട്ട മേപ്പാടി ചൂരൽമല ഉരുൾ പൊട്ടൽ ദുരന്തവും ഇക്കുറി പ്രധാന ചർച്ചാവിഷയങ്ങളായ തെരഞ്ഞെടുപ്പിനാണ് സാക്ഷ്യം വഹിച്ചത്. ദുരന്ത ബാധിതർക്കുള്ള കോൺഗ്രസിന്റെ വീട് പ്രഖ്യാപനവും അതിലുള്ള അനിശ്ചിത്വവും, മുണ്ടക്കൈ- ചൂരൽമല ടൗൺഷിപ്പുമായി ബന്ധപ്പെട്ട് വിഷയങ്ങളിൽ എംൽഎയുടെ പങ്കും സിപിഎം ടി സിദ്ദിഖിനെതിരെയുള്ള ആരോപണമായി ഉന്നയിച്ചിരുന്നു.