മൊബൈൽ സിഗ്നൽ ഫറോഖ് ഭാഗത്ത് സ്ഥിരീകരിച്ചതിന് പിന്നാലെ പൊലീസ് സംഘം അവിടേക്ക് പുറപ്പെട്ടപ്പോഴാണ് കണ്ണൂരിൽ കണ്ടെത്തിയെന്ന വിവരം ലഭിച്ചത്

കോഴിക്കോട്: വയനാട് കമ്പളക്കാട് നിന്ന് കാണാതായ അമ്മയെയും അഞ്ച് മക്കളെയും കണ്ടതായി പൊലീസിന് വിവരം. കണ്ണൂരിൽ ഇന്നലെ രാത്രി ബസ് സ്റ്റാന്റിൽ കണ്ടുവെന്നാണ് ആദ്യം ലഭിച്ച വിവരം. ഇവരെ ഇന്ന് ഉച്ചയ്ക്ക് ഷൊർണൂരിൽ കണ്ടെന്നും പൊലീസിന് വിവരം ലഭിച്ചു. ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിയോടെ ഷൊർണൂരിൽ അമ്മയും മക്കളുമടക്കം ആറ് പേരെയും കണ്ടുവെന്നാണ് പൊലീസിന് വിവരം ലഭിച്ചിരിക്കുന്നത്.

Add Asianetnews as a Preferred SourcegooglePreferred

കോഴിക്കോട് ചേളാരിയിലെ വീട്ടിലേക്കെന്ന പേരിൽ അഞ്ച് മക്കളുമായി നാല് ദിവസം മുൻപാണ് വിമിജ യാത്ര പുറപ്പെട്ടത്. കഴിഞ്ഞ ദിവസം രാവിലെ അമ്മയും മക്കളും രാമനാട്ടുകരയിലെ ബന്ധുവീട്ടിൽ എത്തിയിരുന്നു. അവിടെ നിന്ന് ഭക്ഷണം കഴിച്ച് രാവിലെ 11 മണിയോടെ വയനാട്ടിലേക്ക് പോവുകയാണെന്ന് പറഞ്ഞ് ഇറങ്ങി. എന്നാൽ നേരെ പോയത് കണ്ണൂരിലേക്കായിരുന്നു. വിമിജയുടെ ഭർത്താവിന് ഇവിടെയാണ് ജോലി. 

വയനാട്ടിൽ അമ്മയെയും 5 മക്കളെയും കാണാതായ സംഭവത്തിൽ നിർണായക വിവരം; പൊലീസ് ഫറോക്കിലേക്ക്

ഇന്നലെ രാത്രി ആറ് പേരെയും കണ്ണൂർ ബസ് സ്റ്റാന്റിൽ കണ്ടുവെന്നാണ് മൊഴി. ഈ മാസം പതിനെട്ടിന് വൈകിട്ടാണ് കൂടോത്തുമ്മലിലെ വീട്ടിൽ നിന്നു അമ്മയും മക്കളും ചേളാരിയിലെ തറവാട്ടിലേക്ക് എന്നു പറഞ്ഞിറങ്ങിയത്. എന്നാൽ അവിടെ എത്തിയതായി ഇതുവരെ വിവരം കിട്ടിയില്ല. പിന്നാലെ ഫോണിൽ വിളിച്ചെങ്കിലും ലഭ്യമായില്ല. തൊട്ടുപിന്നാലെയാണ് പൊലീസിൽ പരാതി നൽകിയത്. 

കമ്പളക്കാട് പൊലീസ് ഭർത്താവിനെ ഇന്ന് വിളിച്ചുവരുത്തി. മൊബൈൽ സിഗ്നൽ ഫറോഖ് ഭാഗത്ത് സ്ഥിരീകരിച്ചതിന് പിന്നാലെ പൊലീസ് സംഘം അവിടേക്ക് പുറപ്പെട്ടപ്പോഴാണ് കണ്ണൂരിൽ കണ്ടെത്തിയെന്ന വിവരം ലഭിച്ചത്. ഇത് സംബന്ധിച്ച അന്വേഷണം നടക്കുന്നതിനിടെയാണ് കുട്ടികളെ ഷൊർണൂരിൽ കണ്ടെന്ന് ഏറ്റവുമൊടുവിൽ വിവരം ലഭിച്ചത്. വിമിജക്കൊപ്പം മക്കളായ വൈഷ്ണവ് (12), വൈശാഖ് (11), സ്നേഹ (ഒൻപത്), അഭിജിത്ത് (അഞ്ച്), ശ്രീലക്ഷ്മി (നാല്) എന്നിവരാണ് ഉണ്ടായിരുന്നത്. 

Asianet News | Asianet News Live | Kerala News | Onam Bumper 2023 |Latest News Updates