കോൺഗ്രസിനെ വിമർശിച്ചും ഒപ്പം നിന്ന പാർട്ടികൾക്ക് നന്ദി പറഞ്ഞും തമിഴ്നാട് മുൻ മുഖ്യമന്ത്രി എം കെ സ്റ്റാലിൻ
ചെന്നൈ: കോൺഗ്രസിനെ വിമർശിച്ചും ഒപ്പം നിന്ന പാർട്ടികൾക്ക് നന്ദി പറഞ്ഞും തമിഴ്നാട് മുൻ മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. വിജയ് ഭരണം ഉറപ്പിച്ചതിന് പിന്നാലെയാണ് സ്റ്റാലിന്‍റെ ആദ്യ പ്രതികരണം. ഡിഎംകെ സഖ്യത്തിൽ ജയിച്ചിട്ടും നന്ദി പറയാൻ കോൺഗ്രസുകാർ എത്തിയിരുന്നില്ല. മാത്രമല്ല ടിവികെയെ പിന്തുണയ്ക്കാം എന്ന കോണ്‍ഗ്രസ് തീരുമാനത്തിന് പിന്നാലെ അതേ ദിവസം ഡിഎംകെ ഇന്ത്യ സഖ്യം വിടുകയും ചെയ്തു. എന്നാൽ മറ്റുള്ളവർ തന്നെ കാണാൻ എത്തി. ടിവികെയ്ക്ക് പിന്തുണ നൽകുമ്പോഴും ഡിഎംകെ സഖ്യത്തിൽ തുടരുമെന്ന് പറഞ്ഞവർക്ക് നന്ദി. പല സാധ്യതകളും മുന്നിൽ വന്നെന്നും എന്നാൽ പാർട്ടി മികച്ച തീരുമാനം എടുത്തു എന്നും സ്റ്റാലിൻ പറഞ്ഞു.

അതേസമയം തമിഴ്‌നാട്ടിൽ സർക്കാർ രൂപീകരണത്തിനുള്ള നീക്കങ്ങളിൽ വീണ്ടും അപ്രതീക്ഷിത ട്വിസ്റ്റ് ഉണ്ടായിരിക്കുകയാണ്. ഇന്നലെ വൈകുന്നേരം മുതൽ സർക്കാർ രൂപീകരണത്തിനുള്ള തന്ത്രങ്ങൾ ശക്തമാക്കിയ മുൻ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയും (ഇ പി എസ്) എ ഐ എ ഡി എം കെയും നീക്കം ഉപേക്ഷിച്ചു. എം എൽ എമാരുമായി നടത്തിയ സുപ്രധാന ചർച്ചകൾക്ക് പിന്നാലെയാണ് പിന്മാറ്റം. പുതിയ സർക്കാരുണ്ടാക്കാനും മുഖ്യമന്ത്രിയാകാനുമില്ലെന്ന് ഇ പി എസ് എക്സിലൂടെ വ്യക്തമാക്കി. ഭരണം പിടിക്കാനുള്ള സാധ്യതകൾ വഴിമുട്ടിയതോടെയാണ് ഇ പി എസിന്റെ പിന്മാറ്റമെന്നാണ് വ്യക്തമാകുന്നത്. അധികാരത്തിലേറുന്ന പുതിയ സർക്കാരിന് ആശംസകൾ നേർന്ന് അദ്ദേഹം എക്‌സിൽ കുറിപ്പും പങ്കുവെച്ചു. ഇ പി എസിനെ സർക്കാർ രൂപീകരിക്കാൻ ഗവർണർ ക്ഷണിക്കണമെന്ന് ടി ടി വി ദിനകരൻ ഉൾപ്പെടെയുള്ളവർ ഇന്നലെ ആവശ്യപ്പെട്ടിരുന്നെങ്കിലും, രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്കിടെ സ്വയം പിൻവാങ്ങാനാണ് എ ഐ എ ഡി എം കെ തീരുമാനിച്ചത്. എ ഐ എ ഡി എം കെയുടെ ഈ പിന്മാറ്റം വിജയ്ക്ക് സർക്കാർ രൂപീകരണം എളുപ്പമാക്കുമെന്നാണ് വ്യക്തമാകുന്നത്. വി സി കെയുടെ പിന്തുണ ഉറപ്പിച്ചെന്നാണ് ആദ്യം പുറത്തുവന്ന റിപ്പോർട്ടുകളെങ്കിലും നിലവിൽ ഇക്കാര്യത്തിൽ അനിശ്ചിതത്വം നിലനിൽക്കുകയാണ്. എന്നാൽ വൈകാതെ തന്നെ വി സി കെ പരസ്യമായി പിന്തുണ പ്രഖ്യാപിച്ച് കത്ത് കൈമാറാനാണ് സാധ്യത.



