കോളനികൾ വേണ്ട സദ്ഗ്രാമങ്ങൾ മതിയെന്ന് നജീബ് കാന്തപുരം; മറുപടി നൽകി മന്ത്രിയും
കോളനികൾ വേണ്ട; സദ്ഗ്രാമങ്ങൾ മതി നജീബ് കാന്തപുരം എം എൽ എ മന്ത്രിക്ക് നിവേദനം നൽകി

തിരുവനന്തപുരം: പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗങ്ങൾ താമസിക്കുന്ന പ്രദേശങ്ങളെ കോളനികൾ എന്ന് വിളിക്കുന്നതിനു പകരം സദ്ഗ്രാമങ്ങൾ എന്നാക്കി മാറ്റണമെന്നാവശ്യപ്പെട്ട് നജീബ് കാന്തപുരം എം.എൽ.എ പട്ടികജാതി, പട്ടികവർഗ്ഗ, പിന്നോക്ക ക്ഷേമ വകുപ്പു മന്ത്രി കെ. രാധാകൃഷ്ണന് നിവേദനം നൽകി.
നമ്മുടെ രാജ്യത്തിന് ഒട്ടേറെ മാതൃകകൾ കാണിച്ച സംസ്ഥാനമാണ് കേരളം. മാനവിക നിലപാടുകൾ, ജാതി വിവേചനത്തിനെതിരെയുള്ള പോരാട്ടങ്ങൾ, മനുഷ്യന്റെ അന്തസ്സ് ഉയർത്തിപ്പിടിക്കാൻ നടന്ന നവോത്ഥാന പ്രവർത്തനങ്ങൾ ഇവയെല്ലാം കേരളം ഇന്ത്യക്കു നൽകിയ സംഭാവനകളാണ്. ചരിത്രപരമായ കാരണങ്ങളാൽ സാമൂഹ്യ ഉച്ചനീചത്വങ്ങൾക്ക് വിധേയമായി മാറ്റിനിർത്തപ്പെട്ട പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗങ്ങൾ താമസിക്കുന്ന ഗ്രാമങ്ങളെ ഇപ്പോഴും കോളനികൾ എന്ന് വിശേഷിപ്പിക്കുന്നത് ആധുനിക സമൂഹത്തിന് ചേർന്നതല്ല.
കോളനികൾ എന്ന പേര് തന്നെ ആക്ഷേപമായി ഉപയോഗിക്കപ്പെടുകയും ഇവിടെ കഴിയുന്ന മനുഷ്യരെ അധമരായി കാണുന്ന പ്രവണത വർദ്ധിക്കുകയും ചെയ്യുന്ന ഇക്കാലത്ത് ഈ ഗ്രാമങ്ങളെ സദ്ഗ്രാമങ്ങൾ എന്ന് പുനർനാമകരണം ചെയ്യുന്നത് ഗുണകരമാവും. കോളനി എന്ന പദം സർക്കാർ രേഖകളിൽ നിന്നും മാറ്റാൻ നടപടി സ്വീകരിക്കണമെന്നും എം.എൽ.എ നിവേദനത്തിലൂടെ ആവശ്യപ്പെട്ടു. ഇക്കാര്യം അനുഭവപൂർവം പരിശോധിച്ചു ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു.
ലോചനം തിരുവനന്തപുരത്ത്
പ്രശസ്ത കൂടിയാട്ടം കലാകാരൻ ശ്രീ സൂരജ് നമ്പ്യാരുടെ " ലോചനം" എന്ന നടീനടന്മാർക്കും നർത്തകർക്കുമായി നടത്തിവരുന്ന ശില്പശാല തിരുവനന്തപുരത്ത് വെച്ചു നടത്തുന്നു. നവംബർ 13 മുതൽ 19 വരെ ഏഴു ദിവസം നീണ്ടുനിൽക്കുന്ന ശില്പശാല ആക്കുളത്ത് പ്രവർത്തിക്കുന്ന 'ആർട്ട് ഇൻഫിനിറ്റ്' എന്ന സ്ഥാപനത്തിലാണ് സംഘടിപ്പിക്കുന്നത്.
കൂടിയാട്ടം എന്ന നൂറ്റാണ്ടുകൾ പഴക്കമുള്ള കലാരൂപത്തിന്റെ ഏറ്റവും വലിയ പ്രത്യേകതയായ കണ്ണുകളുടെ പരിശീലനവും അഭിനയസങ്കേതങ്ങളും ഇതര അഭിനയനൃത്തരൂപങ്ങൾ കൈകാര്യം ചെയ്യുന്നവർക്ക് പരിശീലിക്കുവാൻ സൂരജ് നമ്പ്യാർ ചിട്ടപ്പെടുത്തിയ പാഠ്യപദ്ധതിയാണ് ലോചനം.