വീണ്ടും മത്സരിക്കുമോ എന്നതിനെക്കുറിച്ച് എംഎം മണി പ്രതികരിച്ചു. പാർട്ടി തീരുമാനത്തിന് വിധേയനായിരിക്കുമെന്നും, പാർട്ടി നിർദ്ദേശിച്ചാൽ മത്സരിക്കുകയോ അല്ലെങ്കിൽ മറ്റൊരു സ്ഥാനാർത്ഥിക്കായി പ്രവർത്തിക്കുകയോ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.  

ഇടുക്കി: നിയമസഭാ തെരഞ്ഞെടുപ്പിൽ ഉടുമ്പൻചോല മണ്ഡലത്തിൽ വീണ്ടും മത്സരിക്കുമോ എന്ന ചോദ്യങ്ങൾക്ക് മറുപടിയുമായി എംഎം മണി. പാർട്ടി തീരുമാനത്തിന് വിധേയനായിരിക്കുമെന്നും വികസന പ്രവർത്തനങ്ങൾ തുടരുമെന്നും അദ്ദേഹം പറഞ്ഞു. പാർട്ടി പറഞ്ഞാൽ ഉടുമ്പൻചോലയിൽ വീണ്ടും മത്സരിക്കും. അതല്ല, മറ്റൊരാളെയാണ് പാർട്ടി നിശ്ചയിക്കുന്നതെങ്കിൽ ആ സ്ഥാനാർത്ഥിയുടെ വിജയത്തിനായി ആത്മാർത്ഥമായി പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

എം.എൽ.എ പണി നോക്കി പാർട്ടിയിൽ വന്ന ആളല്ല താൻ. പാർലമെന്ററി രംഗത്തേക്ക് വരുന്നതിന് എത്രയോ വർഷങ്ങൾക്കു മുമ്പ് തന്നെ പാർട്ടി പ്രവർത്തനത്തിൽ സജീവമായ ആളാണെന്നും മണിയാശാൻ ഓർമ്മിപ്പിച്ചു. ഉടുമ്പൻചോലയിൽ നടപ്പിലാക്കി വരുന്ന വികസന പ്രവർത്തനങ്ങൾ ഇനിയും തുടരുമെന്ന് അദ്ദേഹം ഉറപ്പു നൽകി. ഇടുക്കിയുടെ സമഗ്ര വികസനത്തിന് വേണ്ടിയുള്ള പോരാട്ടം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇടുക്കി രാഷ്ട്രീയത്തിൽ നിർണ്ണായക സ്വാധീനമുള്ള എംഎം മണി പാര്‍ട്ടി പറഞ്ഞ് മത്സര രംഗത്തുണ്ടാകുമോ എന്നതാണ് ഇനി അറിയാനുള്ളത്.