തൊഴിലുറപ്പ് പദ്ധതിയിൽ നടക്കുന്ന ക്രമക്കേടുകൾ കണ്ടെത്തിയ സോഷ്യൽ ഓഡിറ്റ് ഡയറക്ടർ എബി ജോർജ്ജിന്‍റെ ഡെപ്യൂട്ടേഷൻ ഒരു വർഷം ബാക്കി നിൽക്കെ സംസ്ഥാന സർക്കാർ അവസാനിപ്പിച്ചത് വിവാദമായിരുന്നു
തിരുവനന്തപുരം: തൊഴിലുറപ്പ് പദ്ധതി സോഷ്യൽ ഓഡിറ്റ് ഡയറക്ടർ എബി ജോർജ്ജിനെ നീക്കം ചെയ്ത സംസ്ഥാന സർക്കാർ നടപടിയിൽ കേന്ദ്രസർക്കാർ ഇടപെട്ടേക്കും. പദ്ധതിയിലെ ക്രമക്കേടുകൾ സംബന്ധിച്ച സമ്പൂർണ്ണ റിപ്പോർട്ട് കേന്ദ്രത്തിന് നൽകാൻ തയ്യാറെടുക്കവെയാണ് എബി ജോർജിനെ നീക്കിയത്. സ്ഥാനത്ത് നിന്ന് നീക്കിയെങ്കിലും പ്രവർത്തനകാലത്തെ കണ്ടെത്തലുകൾ കേന്ദ്രത്തെ അറിയിക്കാനാണ് എബി ജോർജിന്‍റെ നീക്കം.
തൊഴിലുറപ്പ് പദ്ധതിയിൽ നടക്കുന്ന ക്രമക്കേടുകൾ കണ്ടെത്തിയ സോഷ്യൽ ഓഡിറ്റ് ഡയറക്ടർ എബി ജോർജ്ജിന്‍റെ ഡെപ്യൂട്ടേഷൻ ഒരു വർഷം ബാക്കി നിൽക്കെ സംസ്ഥാന സർക്കാർ അവസാനിപ്പിച്ചത് വിവാദമായിരുന്നു. ആയിരത്തി അറുനൂറോളം വാർഡുകളിൽ നടന്ന തൊഴിലുറപ്പ് പ്രവർത്തനങ്ങൾ സൂക്ഷ്മമായി പരിശോധിച്ച് സോഷ്യൽ ഓഡിറ്റ് റിപ്പോർട്ട് തയ്യാറാക്കി വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിരുന്നു.
മഴക്കുഴി നിർമ്മാണം, ഡ്രെയിനേജ് നിർമ്മാണം, അടക്കം തൊഴിലുറപ്പ് പ്രവർത്തനങ്ങളിൽ പല പഞ്ചായത്തുകളും നൽകിയ കണക്കുകൾ ഓഡിറ്റിൽ പൊളിഞ്ഞു. പണം വാങ്ങിയതിന്‍റെ പകുതി പോലും പ്രവർത്തനങ്ങൾ പല വാർഡുകളിലും നടക്കാതിരുന്നത് പുറത്തായതോടെ പഞ്ചായത്ത് ഭരണസമിതികൾ വെട്ടിലായി.ഇതോടെയാണ് തദ്ദേശ തെരഞ്ഞെടുപ്പ് മുന്നിൽ നിൽക്കെ എബി ജോർജിനെ നീക്കിയത്.
സോഷ്യൽ ഓഡിറ്റ് ഭരണസമിതിയുടെ അനുമതിയില്ലാതെ എബി ജോര്‍ജിനെ നീക്കിയത് ചട്ടലംഘനമാണെന്നും ആക്ഷേപമുണ്ട്. കേന്ദ്ര സർക്കാർ വിഷയം നിരീക്ഷിക്കുന്നതും ഇതിന്‍റെ അടിസ്ഥാനത്തിലാണ്.കേന്ദ്ര ഫണ്ടിന്‍റെ ദുർവിനിയോഗം സംബന്ധിച്ച റിപ്പോർട്ട് ഗൗരവതരമെന്നിരിക്കെ ബിജെപിയും വിഷയം ആയുധമാക്കാനൊരുങ്ങുകയാണ്. അതെ സമയം സ്ഥാനത്ത് നിന്ന് നീക്കിയെങ്കിലും ക്രമക്കേടുകൾ സംബന്ധിച്ച് സമഗ്ര റിപ്പോർട്ട് കേന്ദ്രത്തിന് കൈമാറാനാണ് എബി ജോർജിന്‍റെ നീക്കങ്ങൾ. ചട്ടലംഘനം ചൂണ്ടിക്കാട്ടി സംസ്ഥാന സർക്കാർ നടപടിക്കെതിരെ ഹൈക്കോടതിയെയും സമീപിക്കും.
