'ഗുരുവായൂർ സന്ദർശിച്ച മോദിക്ക് പ്രളയകാലത്തും കേരളത്തിൽ വരാമായിരുന്നു'; രാഹുൽ ഗാന്ധി
ചൊവ്വാഴ്ചയാണ് ദുരിത ബാധിതരെ നേരിൽ കണ്ട് പ്രശ്നങ്ങൾ മനസിലാക്കാനും പുനർനിർമ്മാണ പ്രവർത്തനങ്ങൾ തീരുമാനിക്കാനും രാഹുൽ ഗാന്ധി വയനാട്ടിൽ എത്തിയത്.
വയനാട്: കേരളത്തിന്റെ പ്രളയ പുനരധിവാസത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ച് വയനാട് എംപി രാഹുൽ ഗാന്ധി. ഗുരുവായൂർ സന്ദർശിക്കാന്‍ പണ്ട് സമയം കണ്ടെത്തിയ മോദി പ്രളയമുണ്ടായ സമയത്ത് കേരളത്തിലെ പ്രളയബാധിത പ്രദേശങ്ങളും സന്ദർശിക്കണമായിരുന്നുവെന്ന് രാഹുൽ ഗാന്ധി ട്വിറ്ററിലൂടെ വ്യക്തമാക്കി.
കേരളം ഇപ്പോഴും ദുരിതത്തിലാണ്. പ്രളയം ബാധിച്ച മറ്റ് സംസ്ഥാനങ്ങൾക്ക് നൽകിയ പോലുള്ള ദുരിതാശ്വാസ സഹായത്തിനായി കേരളവും കാത്തിരിക്കുകയാണ്. കേരളത്തോട് കാണിക്കുന്നത് അനീതിയാണെന്നും രാഹുൽ ട്വീറ്റ് ചെയ്തു.
അതേസമയം, പ്രളയ ബാധിതമായ വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ രാഹുൽ ഗാന്ധിയുടെ സന്ദർശനം തുടരുകയാണ്. ചൊവ്വാഴ്ചയാണ് ദുരിത ബാധിതരെ നേരിൽ കണ്ട് പ്രശ്നങ്ങൾ മനസിലാക്കാനും പുനർനിർമ്മാണ പ്രവർത്തനങ്ങൾ തീരുമാനിക്കാനും രാഹുൽ ഗാന്ധി വയനാട്ടിൽ എത്തിയത്. വയനാട്ടിലെ തവിഞ്ഞാൽ പഞ്ചായത്തിലെ സെന്‍റ് തോമസ് പള്ളി പാരിഷ് ഹാളിലെ ദുരിതാശ്വാസ ക്യാമ്പിലാണ് രാഹുൽ ഗാന്ധി ആദ്യമെത്തിയത്. തുടർന്ന് വാളാട്, മക്കിയാട്, ചെറുപുഴ എന്നിവിടങ്ങളിലെ ദുരിത ബാധിതരെ സന്ദർശിച്ചു.