എൻസിപി നേതാവിനെതിരെ പീഡന പരാതി; യുവതിയുടെ മൊഴി ഇന്ന് രേഖപ്പെടുത്തും
സംഭവങ്ങൾ നടന്ന സമയത്തെ പറ്റി വ്യക്തതയില്ലെന്ന കാരണം പറഞ്ഞാണ് പൊലീസ് ഇതുവരെ കേസ് എടുക്കാതിരുന്നത്. എന്നാൽ മന്ത്രി എ കെ ശശീന്ദ്രന്‍റെ കേസിലെ ഇടപെടൽ പുറത്തു വന്നതോടെ പൊലീസ് ഇന്നലെ കേസെടുക്കുകയായിരുന്നു.
കൊല്ലം: എൻസിപി നേതാവിനെതിരെ പീഡന പരാതി നൽകിയ യുവതിയുടെ മൊഴി പൊലീസ് ഇന്ന് രേഖപ്പെടുത്തും. എൻസിപി സംസ്ഥാന നിർവാഹക സമിതി അംഗം പദ്മാകരൻ തന്‍റെ കൈയിൽ കയറി പിടിച്ചെന്നും വാട്സാപ്പിലൂടെ അപവാദ പ്രചാരണം നടത്തിയെന്നുമായിരുന്നു യുവതിയുടെ പരാതി.
പരാതിയിൽ പറയുന്ന സംഭവങ്ങൾ നടന്ന സമയത്തെ പറ്റി വ്യക്തതയില്ലെന്ന കാരണം പറഞ്ഞാണ് പൊലീസ് ഇതുവരെ കേസ് എടുക്കാതിരുന്നത്. എന്നാൽ മന്ത്രി എ കെ ശശീന്ദ്രന്‍റെ കേസിലെ ഇടപെടൽ പുറത്തു വന്നതോടെ പൊലീസ് ഇന്നലെ കേസെടുക്കുകയായിരുന്നു. പദ്മാകരനും, എൻ സി പി പ്രവർത്തകൻ രാജീവിനും എതിരെയാണ് കേസെടുത്തത്. ഉൾപാർട്ടി പ്രശ്നങ്ങളെ തുടർന്നുള്ള വ്യാജ പരാതി എന്നാണ് പദ്മാകരനും അനുകൂലികളും വിശദീകരിക്കുന്നത്. അതേസമയം സംഭവത്തെ പറ്റി അന്വേഷിക്കാൻ എൻ സി പി സംസ്ഥാന ജനറൽ സെക്രട്ടറി മാത്യൂസ് ജോർജ് ഇന്ന് കൊല്ലത്തെത്തും.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona