തിരുവനന്തപുരത്ത് പൊതുസമ്മേളനത്തിൽ വെച്ച് താൻ കാൽ തൊട്ട് വന്ദിച്ചപ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദി തിരിച്ച് തന്‍റെ കാലുകൾ തൊട്ട് വന്ദിച്ചതിനെ കുറിച്ച് ഡപ്യൂട്ടി മേയർ ആശാ നാഥ്. ഈ നേതാവിൽ കണ്ടത് അധികാരം അല്ല, മനുഷ്യനെയും സംസ്കാരത്തെയുമാണെന്ന് ആശാ നാഥ്

തിരുവനന്തപുരം: താൻ കാൽ തൊട്ട് വന്ദിച്ചപ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദി തിരിച്ച് തന്‍റെ കാലുകൾ തൊട്ട് വന്ദിച്ചതിനെ കുറിച്ച് വികാരാധീനയായി തിരുവനന്തപുരം കോർപറേഷൻ ഡപ്യൂട്ടി മേയർ ആശാ നാഥ്. തിരുവനന്തപുരത്ത് പുത്തരിക്കണ്ടം മൈതാനത്ത് പ്രധാനമന്ത്രി പങ്കെടുത്ത ബിജെപിയുടെ പൊതുസമ്മേളനത്തിലായിരുന്നു സംഭവം. മേയര്‍ വി വി രാജേഷിനൊപ്പം പ്രധാനമന്ത്രിക്ക് ഉപഹാരം നല്‍കാന്‍ എത്തിയ ഡെപ്യൂട്ടി മേയര്‍ ആശാ നാഥ് നരേന്ദ്ര മോദിയുടെ കാല്‍ തൊട്ടു വണങ്ങി. തൊട്ടു പിന്നാലെ അപ്രതീക്ഷിതമായി നരേന്ദ്ര മോദി തിരിച്ച് ആശാ നാഥിന്‍റെ കാൽ തൊട്ട് വണങ്ങുകയായിരുന്നു. വികാരാധീനയായ ആശാ നാഥ് പിന്നാലെ കണ്ണു തുടയ്ക്കുന്നത് കാണാമായിരുന്നു. അത് ദുഃഖത്തിന്റെ കണ്ണീർ അല്ല, സന്തോഷത്തിന്‍റെയും അഭിമാനത്തിന്റെയും കൃതജ്ഞതയുടെയും കണ്ണീരായിരുന്നുവെന്ന് ആശാ നാഥ് കുറിച്ചു. ഈ നേതാവിൽ കണ്ടത് അധികാരം അല്ല, മനുഷ്യനെയും സംസ്കാരത്തെയുമാണെന്ന് ആശാ നാഥ് എഴുതി. 

കുറിപ്പിന്‍റെ പൂർണരൂപം

ഇത് വെറും ഒരു ഫോട്ടോയല്ല…

എന്റെ ആത്മാവിൽ പതിഞ്ഞ ഒരു നിമിഷമാണ്.

ആദരവോടെ ഞാൻ കാലുകൾ തൊട്ടുവന്ദിച്ചപ്പോൾ,

അധികാരത്തിന്റെ ഏറ്റവും ഉയരത്തിൽ നിൽക്കുന്ന പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിജി വിനയത്തോടെ എന്റെ കാലുകൾ തിരിച്ചു വന്ദിച്ചു. ആ നിമിഷം ഞാൻ എന്നെ തന്നെ മറന്ന് കണ്ണുകൾ അറിയാതെ നനഞ്ഞു. അത് ദുഃഖത്തിന്റെ കണ്ണീർ അല്ല,

സന്തോഷത്തിന്റെയും അഭിമാനത്തിന്റെയും കൃതജ്ഞതയുടെയും കണ്ണീരായിരുന്നു.

ഈ നേതാവിൽ ഞാൻ കണ്ടത് അധികാരം അല്ല,

മനുഷ്യനെയാണ്. സംസ്കാരത്തെയാണ്.

ഭാരതത്തിന്റെ ആത്മാവിനെ തന്നെയാണ്.

ഈ നിമിഷം എന്റെ ജീവിതത്തിൽ എന്നേക്കുമായി ഒരു അനുഗ്രഹമായി, ഒരു പ്രചോദനമായി നിലനിൽക്കും.

വിനയം തന്നെയാണ് യഥാർത്ഥ മഹത്വം.

ഈ സന്തോഷം വാക്കുകളിൽ ഒതുക്കാൻ കഴിയില്ല.