പണക്കിഴി വിവാദം; തൃക്കാക്കരയിൽ വിജിലൻസ് പരിശോധന, ഓഫീസ് പൂട്ടി സ്ഥലം വിട്ട് നഗരസഭാധ്യക്ഷ; നാടകീയ രംഗങ്ങൾ
അന്വേഷണത്തോട് സഹകരിക്കാതെയുള്ള സമീപനമാണ് നഗരസഭാധ്യക്ഷ അജിതാ തങ്കപ്പൻ സ്വീകരിച്ചിരിക്കുന്നത്. വിജിലൻസ് എത്തിയതിന് പിറകെ അധ്യക്ഷ ഓഫീസ് പൂട്ടി മടങ്ങി.
കൊച്ചി: പണക്കിഴി വിവാദം ഉയർന്ന തൃക്കാക്കര നഗരസഭയിൽ വിജിലൻസ് പരിശോധനക്കിടെ രാത്രി വൈകിയും നാടകീയ രംഗങ്ങൾ തുടരുന്നു. അന്വേഷണത്തോട് സഹകരിക്കാതെയുള്ള സമീപനമാണ് നഗരസഭാധ്യക്ഷ അജിതാ തങ്കപ്പൻ സ്വീകരിച്ചിരിക്കുന്നത്. വിജിലൻസ് എത്തിയതിന് പിറകെ അധ്യക്ഷ ഓഫീസ് പൂട്ടി മടങ്ങി.
വിജിലൻസ് പരിശോധന ഇപ്പോഴും തുടരുകയാണ്. സിസിടിവി ദൃശ്യങ്ങളാണ് പ്രധാനമായും പരിശോധിക്കുന്നത്. വിജിലൻസ് പല തവണ ആവശ്യപ്പെട്ടിട്ടും അജിത തങ്കപ്പൻ ഓഫീസിലേക്ക് വന്നില്ല. വ്യക്തിപരമായ .തിരക്ക് മൂലം എത്താനാവില്ലെന്നാണ് മറുപടി നൽകിയത്. സിസിടിവിയുടെ ഹാർഡ് ഡിസ്ക് കസ്റ്റഡിയിലെടുക്കാനാണ് വിജിലൻസ് തീരുമാനം.
തൃക്കാക്കരയിൽ ഓണക്കോടിയോടൊപ്പം കൗൺസിലർമാർക്ക് പണം നൽകിയ നഗരസഭാധ്യക്ഷയുടെ നടപടിയാണ് വിവാദമായത്. ഓണപ്പുടവയോടൊപ്പം കൗൺസിലർമാർക്ക് കവറിൽ 10,000 രൂപയാണ് അജിത തങ്കപ്പൻ സമ്മാനിച്ചത്. കൗൺസിലർമാരിൽ ചിലർ കവർ തിരിച്ച് നൽകി വിജിലൻസിൽ പരാതി നൽകി. ഇതോടെയാണ് സംഭവം പുറത്തായത്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFight