മുട്ടിൽ മരംമുറി കേസിൽ ഇന്ന് കൂടുതൽ അറസ്റ്റിന് സാധ്യത; മുഖ്യപ്രതികൾ അമ്മയുടെ സംസ്കാരത്തിൽ പങ്കെടുത്തേക്കും
പൊലീസ് അകമ്പടിയിൽ സംസ്ക്കാര ചടങ്ങിൽ പങ്കെടുക്കില്ലെന്ന് പ്രതികൾ കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചിരുന്നു. എന്നാൽ ഈ നിലപാടിൽ നിന്ന് പ്രതികൾ പിന്നോട്ടുപോയെന്നാണ് സൂചന.
വയനാട്: റിമാന്‍റിൽ കഴിയുന്ന മുട്ടിൽ മരംമുറി കേസിലെ പ്രതികളെ ഇന്ന് അമ്മയുടെ സംസ്ക്കാര ചടങ്ങിൽ പങ്കെടുപ്പിക്കുന്നതിന് കൊണ്ടുപോയേക്കും. പൊലീസ് അകമ്പടിയിൽ സംസ്ക്കാര ചടങ്ങിൽ പങ്കെടുക്കില്ലെന്ന് പ്രതികൾ കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചിരുന്നു. എന്നാൽ ഈ നിലപാടിൽ നിന്ന് പ്രതികൾ പിന്നോട്ടുപോയെന്നാണ് സൂചന.
പ്രതികളായ റോജി അഗസ്റ്റിൻ, ആന്‍റോ അഗസ്റ്റിൻ, ജോസ്കുട്ടി അഗസ്റ്റിൻ എന്നിവരെ ജയിലിലെത്തി കാണാൻ അഭിഭാഷകൻ അനുമതി തേടിയിട്ടുണ്ട്. ഇതിന് ശേഷമായിരിക്കും സംസ്കാര ചടങ്ങിൽ പങ്കെടുക്കുന്നത് തീരുമാനമെടുക്കുക. മുട്ടിൽ മരം മുറി കേസിൽ ഇന്ന് കൂടുതൽ പ്രതികളുടെ അറസ്റ്റിനും സാധ്യതയുണ്ട്.
പ്രതികളുടെ അപേക്ഷ കോടതി തള്ളിയതോടെ ബന്ധുക്കൾ ശവസംസ്ക്കാര ചടങ്ങുകൾ ഇന്നേക്ക് മാറ്റുകയായിരുന്നു. രണ്ട് ദിവസം മുൻപ് മരിച്ച ഇത്താമ്മ അഗസ്റ്റിന്‍റെ മൃതദേഹം വാഴവറ്റയിലെ വീട്ടിലാണ് സൂക്ഷിച്ചിരിക്കുന്നത്. ജയിൽ സൂപ്രണ്ടിന്‍റെ അനുവാദത്തോടെ പൊലീസ് സുരക്ഷയിൽ പ്രതികളെ കൊണ്ടുപോകുന്നതിന് കോടതി അനുമതി നൽകിയിട്ടുണ്ട്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona