രാത്രികാലങ്ങളിൽ ഫോൺ വിളിച്ച് ലൈംഗികചുവയോടെ സംസാരിക്കുക ഇയാളുടെ സ്ഥിരം രീതിയെന്നാരോപിച്ച് വിദ്യാർത്ഥിനിയും അമ്മയും രംഗത്തെത്തി. സ്കൂളധികൃതർക്ക് പരാതി നൽകിയിട്ടും മനീഷിനെതിരെ നടപടിയെടുത്തില്ലെന്നും ഇവർ പറയുന്നു.

കോഴിക്കോട്: വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ കോഴിക്കോട് കട്ടിപ്പാറയിലെ കായികാധ്യാപകൻ മനീഷിനെതിരെ പരാതിയുമായി കൂടുതൽ പേർ രംഗത്ത്. രാത്രികാലങ്ങളിൽ ഫോൺ വിളിച്ച് ലൈംഗികചുവയോടെ സംസാരിക്കുക ഇയാളുടെ സ്ഥിരം രീതിയെന്നാരോപിച്ച് വിദ്യാർത്ഥിനിയും അമ്മയും രംഗത്തെത്തി. സ്കൂളധികൃതർക്ക് പരാതി നൽകിയിട്ടും മനീഷിനെതിരെ നടപടിയെടുത്തില്ലെന്നും ഇവർ പറയുന്നു. അധ്യാപകന്‍റെ സമീപനം കാരണം കായിക രംഗം താത്ക്കാലികമായി ഉപേക്ഷിച്ചിരിക്കുയാണ് ഈ പെൺകുട്ടി.

Add Asianetnews as a Preferred SourcegooglePreferred

കഴിഞ്ഞ ദിവസം അറസ്റ്റിലായ കായികാധ്യാപകൻ മനീഷിനെതിരെ ഗുരുതര വെളിപ്പെടുത്തലാണ് മറ്റൊരു വിദ്യാർത്ഥിയും അമ്മയും നടത്തുന്നത്. നെല്ലിപ്പൊയിലിലുളള വനിതാ സുഹൃത്തിന്‍റെ വീട്ടില്‍ വച്ചാണ് മനീഷ് പല കുട്ടികളെയും ചൂഷണം ചെയ്തത്. അശ്ലീലച്ചുവയോടെയാണ് മനീഷ് തന്നോടും മറ്റ് പലരോടും സംസാരിക്കാറുളളത്. ഇത്രയും നാൾ പുറത്തുപറയാഞ്ഞത് ഭയം മൂലമാണെന്നും ഇവര്‍ പറയുന്നു.

പാലക്കാട്ടെ സ്കൂളിൽ നിന്ന് രണ്ട് വർഷം മുമ്പ് മനീഷ് പഠിപ്പിക്കുന്ന സ്കൂളിലെത്തിയതാണ് പെൺകുട്ടി. സ്പ്രിന്‍റ് താരമായ പെണ്‍കുട്ടി മനീഷില്‍ നിന്നുണ്ടായ ദുരനുഭവങ്ങളെത്തുടര്‍ന്ന് പരിശീലനം നിര്‍ത്തിവച്ചിരിക്കുകയാണ്. മനീഷിനെതിരെ പ്രധാന അധ്യാപകന് പരാതി നല്‍കിയെങ്കിലും ഒരു നടപടിയുമുണ്ടായില്ലെന്ന് പെണ്‍കുട്ടിയുടെ അമ്മ പറഞ്ഞു. പരാതികൾ ഒതുക്കിത്തീർക്കാൻ ശ്രമം നടക്കാറുമുണ്ട്. പരാതികളുയരുന്ന സാഹചര്യത്തിൽ വിദ്യാർത്ഥികളുടേതുൾപ്പെടെ കൂടുതൽ പേരുടെ മൊഴിയെടുക്കുമെന്ന് താമശ്ശേരി ഡിവൈഎസ്പി അറിയിച്ചു. താമരശ്ശേരി പൊലീസ് അറസ്റ്റ് ചെയ്ത മനീഷ് റിമാൻഡിലാണ് .