മെസ്സി വിവാദത്തിൽ പുതിയ വിവരങ്ങൾ പുറത്ത്. മുൻ കായികമന്ത്രിക്കുവേണ്ടി കത്തിടപാടുകൾ നടത്തിയത് പ്രൈവറ്റ് സെക്രട്ടറിയെന്ന് കണ്ടെത്തൽ.
തിരുവനന്തപുരം: അർജൻ്റീന ടീമിനെയും മെസ്സിയെയും കേരളത്തിൽ എത്തിക്കാമെന്നതിൻ്റെ പേരിൽ നടന്ന തട്ടിപ്പിൽ മുൻ കായികമന്ത്രിക്കുവേണ്ടി കത്തിടപാടുകൾ നടത്തിയത് പ്രൈവറ്റ് സെക്രട്ടറിയെന്ന് കണ്ടെത്തൽ. സെക്രട്ടറിയേറ്റ് മാനുവലിന് വിരുദ്ധമായാണ് കത്തിടപാട് നടന്നതെന്നും കണ്ടെത്തി. നയപരമായ കാര്യങ്ങളിൽ പ്രൈവറ്റ് സെക്രട്ടറിക്ക് കത്ത് നൽകാൻ പാടില്ല. സത്യപാലനായിരുന്നു അബ്‌ദു റഹ്മാൻ്റെ പ്രൈവറ്റ് സെക്രട്ടറി. സത്യപാലൻ്റെ കത്തുകളെല്ലാം ചട്ടവിരുദ്ധമെന്നാണ് കണ്ടെത്തൽ.
അതേസമയം, തട്ടിപ്പ് അന്വേഷിക്കുന്നതിനായി ഒടുവിൽ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു. എഡിജിപി പി വിജയനാണ് അന്വേഷണ ചുമതല. രണ്ട് എസ്പിമാരും സംഘത്തിലുണ്ടാകും. ക്രൈംബ്രാഞ്ച്, വിജിലൻസ്, ലോക്കൽ എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥരെയും ഉൾപ്പെടുത്തും. തട്ടിപ്പിൽ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാം എന്ന് നിയമോപദേശം നൽകി. മുൻ കായിക മന്ത്രി അബ്ദുറഹ്മാന്റെ വിദേശയാത്രയും അന്വേഷിക്കും. സ്പോൺസറെ തിരഞ്ഞെടുത്തതിലെ ക്രമക്കേടിൽ വിശദ അന്വേഷണം നടത്തുകയും സ്റ്റേഡിയം ചട്ടങ്ങൾ ലംഘിച്ചു കൈമാറിയതും അന്വേഷിക്കും.
