യുവാക്കൾക്ക് വിവാഹത്തിന് മുമ്പ് എച്ച്ഐവി പരിശോധന നിർബന്ധമാക്കണമെന്ന പരാമർശവുമായി മാർത്തോമസഭാ വൈദിക ട്രസ്റ്റി. സദുദ്ദേശത്തോടെ നടത്തിയ പ്രതികരണമെന്നായിരുന്നു വൈദിക ട്രസ്റ്റിയുടെ വിശദീകരണം.
തിരുവനന്തപുരം: സഭയിലെ യുവാക്കൾക്ക് വിവാഹത്തിന് മുമ്പ് എച്ച്ഐവി പരിശോധന നിർബന്ധമാക്കണമെന്ന പരാമർശവുമായി മാർത്തോമസഭാ വൈദിക ട്രസ്റ്റി. വിവാഹത്തിന് മുമ്പ് പെൺകുട്ടികൾ ദുരുപയോഗം ചെയ്യപ്പെട്ടിട്ടില്ലെന്ന് രക്ഷിതാക്കൾ ഉറപ്പുവരുത്തണമെന്നാണ് റവ.ഡോ.കെ തോമസ് തിരുവനന്തപുരത്ത് മാർത്തോമസഭ കുടുംബസംഗമത്തിൽ പറഞ്ഞത്.
വിവാഹച്ചടങ്ങിൽ വാഴ്ത്തുന്ന ശരീരങ്ങൾ ഇപ്പോൾ അത്ര നല്ലതല്ലെന്നായിരുന്നു പരാമർശം. ഇത് യുവാക്കളെ അപമാനിക്കുന്ന പ്രസ്താവനയെന്ന് സാമൂഹിക മാധ്യമങ്ങളിൽ വിമർശനമുയർന്നു. അതേസമയം, സദുദ്ദേശത്തോടെ നടത്തിയ പ്രതികരണമെന്നായിരുന്നു വൈദിക ട്രസ്റ്റിയുടെ വിശദീകരണം. രക്ഷിതാക്കളിൽ അവബോധമുണ്ടാക്കുക മാത്രമാണ് ഉദ്ദേശിച്ചതെന്നും റവ.കെ തോമസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
