മയക്കുമരുന്ന് കേസ് അട്ടിമറിക്കാൻ നടത്തിയത് വൻ കള്ളക്കളി; മഹസറിലും തിരിമറി
മഹസർ എഴുതിയതും ചട്ടം ലംഘിച്ചാണ്. 18ന് റെയ്ഡ് നടന്നിട്ടും 19ന് ഉച്ചയ്ക്കാണ് മഹസർ എഴുതിയത്. സംഭവ സ്ഥലത്ത് വച്ച് തന്നെ മഹസർ എഴുതണണം എന്നാണ് ചട്ടം
കൊച്ചി: കൊച്ചിയിലെ മയക്കുമരുന്ന് കേസ് അട്ടിമറിക്കാൻ നടത്തിയത് വൻ കള്ളക്കളി. രണ്ട് പ്രതികളെ വിട്ടയച്ചത് മഹസറിൽ തെറ്റായ വിവരം രേഖപ്പെടുത്തിയാണ്. അമ്പലപ്പുഴ സ്വദേശിയായ യുവതി റെയ്ഡ് അറിഞ്ഞാണ് സ്ഥലത്തെത്തിയതെന്നാണ് എക്സൈസ് മഹസറിൽ ഉള്ളത്. കുറ്റകൃത്യത്തിൽ പങ്ക് ഇല്ലെന്ന് ബോധ്യമായതോടെ വിട്ടയച്ചുവെന്നുമാണ് മഹസർ. എന്നാൽ പ്രതികളെ കസ്റ്റഡിയിൽ എടുത്ത ശേഷമാണ് വിട്ടയച്ചത്.
മഹസർ എഴുതിയതും ചട്ടം ലംഘിച്ചാണ്. 18ന് റെയ്ഡ് നടന്നിട്ടും 19ന് ഉച്ചയ്ക്കാണ് മഹസർ എഴുതിയത്. സംഭവ സ്ഥലത്ത് വച്ച് തന്നെ മഹസർ എഴുതണണം എന്നാണ് ചട്ടം. സംഭവത്തിൽ എക്സൈസ് ക്രൈംബ്രാഞ്ച് അന്വേഷണം ഇന്നു തുടങ്ങാനിരിക്കെയാണ് പുതിയ വിവരങ്ങൾ പുറത്ത് വരുന്നത്. കേസ് ആട്ടിമറിച്ചെന്ന ആരോപണം ഉയർന്ന പശ്ചാത്തലത്തിൽ ആണ് പുതിയ സംഘം കേസ് ഏറ്റെടുത്തത്. ഇന്നലെ സി ഐ ശങ്കറിൽ നിന്ന് കേസ് രേഖകൾ പുതിയ സംഘം ഏറ്റെടുത്തിരുന്നു.
ജോയിന്റ് എക്സൈസ് കമ്മീഷണർ കെ എ നെൽസണാണ് കേസിൻ്റെ അന്വേഷണ ചുമതല. അറസ്റ്റിലുള്ള 5 പ്രതികളെ ഉടൻ ചോദ്യം ചെയ്ത് രണ്ടാം കേസിലും ഇവരെ പ്രതിച്ചേർത്ത് കോടതിയിൽ റിപ്പോർട്ട് നൽകുന്നത് അടക്കം സംഘം പരിശോധിക്കും. പ്രതി പട്ടികയിൽ നിന്ന് ഒഴിവാക്കിയ രണ്ട് പ്രതികൾക്ക് കേസിലുള്ള ബന്ധത്തെ കുറിച്ചും അന്വേഷണം തുടങ്ങി. വൈകാതെ ഇവരെ ചോദ്യം ചെയ്യാൻ വിളിപ്പിക്കും. പ്രതികൾ കൊണ്ടുവന്ന മാൻ കൊമ്പ് എക്സൈസ് ഓഫിസിൽ എത്തി വനം വകുപ്പ് ഇന്നലെ കസ്റ്റഡിയിൽ എടുത്തിരുന്നു. ഈ കേസിലും പ്രതികളുടെ അറസ്റ്റിനുള്ള നടപടികൾ വനം വകുപ്പ് ഉടൻ തുടങ്ങും.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona