പ്രത്യേക നിരീക്ഷണ സ്‍ക്വാഡുകള്‍; ആലപ്പുഴയില്‍ നിയന്ത്രണങ്ങൾ കർശനമാക്കുന്നു
ആലപ്പുഴ നഗരത്തിലെ വഴിച്ചേരി പോലെ പ്രധാന മാർക്കറ്റുകളിൽ പൊലീസ് നിയന്ത്രണങ്ങൾ കർശനമാക്കിയിട്ടുണ്ട്. വാഹനങ്ങൾ കടത്തിവിടുന്നതിൽ അടക്കം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി.
ആലപ്പുഴ: രോഗബാധിതർ പൊതുവിടങ്ങളിൽ എത്തിയതും, നിരീക്ഷണ സംവിധാനങ്ങളിൽ പാളിച്ചയുണ്ടെന്ന പരാതിയും വ്യാപകമായതോടെ ആലപ്പുഴ ജില്ലയിൽ നിയന്ത്രണങ്ങൾ കർശനമാക്കുന്നു. തദ്ദേശസ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് പ്രത്യേകം നിരീക്ഷണ സക്വാഡുകളെ നിയോഗിച്ചു. പൊതുമാർക്കറ്റുകളിൽ അടക്കം തിരക്ക് നിയന്ത്രിക്കാൻ കൂടുതൽ പൊലീസിനെ വിന്യസിക്കും.
ആലപ്പുഴ നഗരത്തിലെ വഴിച്ചേരി പോലെ പ്രധാന മാർക്കറ്റുകളിൽ പൊലീസ് നിയന്ത്രണങ്ങൾ കർശനമാക്കിയിട്ടുണ്ട്. വാഹനങ്ങൾ കടത്തിവിടുന്നതിൽ അടക്കം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ജില്ലയിലെ തദ്ദേശസ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് മുഴുവൻ സമയ നിരീക്ഷണ സക്വാഡുകളെ നിയോഗിച്ചു. വീടുകളിലും ഹോട്ടലുകളിലും നിരീക്ഷണത്തിൽ ഉള്ളവർ പുറത്തിറങ്ങുന്നു എന്ന പരാതി വ്യാപകമായതോടെയാണ് നിയന്ത്രണം.
വീട്ടിൽ നിരീക്ഷണത്തിലിരുന്ന ചെന്നിത്തല സ്വദേശിയും മകനും കഴിഞ്ഞ ദിവസമാണ് ചികിത്സയ്ക്കായി കായംകുളം താലൂക്ക് ആശുപത്രിയിലെത്തിയത്. സ്വകാര്യ ആംബുലൻസിൽ വന്നവർ തിരികെ പോയത് ഓട്ടോറിക്ഷയിലാണ്. പോകുംവഴി ഇറച്ചിമാർക്കറ്റിലും കടകളിലും കയറി. അന്നേ ദിവസം വൈകിട്ട് ഇവർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കൂടുതൽ സമ്പർക്കം ഉണ്ടായിട്ടില്ലെന്ന് ആരോഗ്യവകുപ്പ് വിശദീകരിക്കുന്നു. എന്നാൽ ഇത്തരം വീഴ്ചകൾ ഒഴിവാക്കാൻ കൂടിയാണ് ജില്ലാഭരണകൂടത്തിന്‍റെ അടിയന്തര ഇടപെടൽ.