ആയിരം കടന്ന് രോഗികള്‍; കോഴിക്കോട് കൂടുതല്‍ നിയന്ത്രണങ്ങള്‍, കണ്ടെയിന്‍മെന്‍റ് സോണുകളില്‍ കൂടിച്ചേരലുകള്‍ വേണ്ട
ജില്ലയിൽ കൂടുതൽ നിയന്ത്രണം ഏര്‍പ്പെടുത്താനാണ് തീരുമാനമെന്ന് കളക്ടര്‍ അറിയിച്ചു. കോഴിക്കോട് 1271 പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.
കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ കൊവിഡ് നിരക്ക് കൂടാൻ കാരണം തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ അശ്രദ്ധയെന്ന് ജില്ലാ കളക്ടര്‍. പ്രതിദിന കേസുകൾ 500 മുതൽ 1500 വരെ കൂടി. ജില്ലയിൽ കൂടുതൽ നിയന്ത്രണം ഏര്‍പ്പെടുത്താനാണ് തീരുമാനമെന്ന് കളക്ടര്‍ അറിയിച്ചു. കോഴിക്കോട് 1271 പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.
ബീച്ച്, ഡാം തുടങ്ങിയ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ പ്രവേശിക്കുന്നതിന് വൈകിട്ട് അഞ്ചുമണിക്ക് ശേഷം നിയത്രണം ഉണ്ടാവും. ഇവിടങ്ങളിൽ ഒരേസമയം 200 പേരിൽ കൂടുതൽ ആളുകൾ ഉണ്ടായിരിക്കരുത്. കണ്ടെയിന്‍മെന്‍റ് സോണുകളിൽ കൂടിച്ചേരലുകൾക്ക് അനുമതിയില്ല. കൊവിഡ് ഹോട്ട്സ്പോട്ടുകളിൽ 100 കിടക്കകളിൽ കുറയാത്ത എഫ്എൽടിസികൾ തദ്ദേശസ്ഥാപനങ്ങൾ ഉടൻ സജ്ജമാക്കാനും കളക്ടര്‍ നിർദ്ദേശിച്ചു.
കോഴിക്കോട് ജില്ലയിൽ ആറ് തദ്ദേശ സ്ഥാപനങ്ങളിലെ വാർഡുകൾ കണ്ടെയിന്‍മെന്‍റ് സോണുകളാക്കി. ചോറോട് പഞ്ചായത്ത് വാർഡ്, കട്ടിപ്പാറ,കൊയിലാണ്ടി മുൻസിപ്പാലിറ്റി, മേപ്പയൂർ, ഒളവണ്ണ, തിരുവള്ളൂർ എന്നിവയാണ് കണ്ടെയിന്‍മെന്‍റ് സോണുകളാക്കിയത്.