പൊലീസ് മകനെ മൃഗീയമായി ഉപദ്രവിച്ചെന്നും ഒരമ്മയ്ക്കും ഈ ഗതിയുണ്ടാവരുതെന്നും അമ്മ സലീല പറഞ്ഞു.
തിരുവനന്തപുരം: ലാത്തി ഒടിയുന്നത് വരെ തന്നെ മര്‍ദ്ദിച്ചെന്ന് കൊല്ലം കിളികൊല്ലൂരില്‍ പൊലീസ് മര്‍ദ്ദനമേറ്റ വിഘ്‍നേഷ്. പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരിത്തയതാണ് തന്നെ. അവിടെവെച്ച് നേരിട്ടത് ക്രൂരപീഡനമെന്നും വിഘ്‍നേഷ് പറഞ്ഞു. പൊലീസ് മകനെ മൃഗീയമായി ഉപദ്രവിച്ചെന്നും ഒരമ്മയ്ക്കും ഈ ഗതിയുണ്ടാവരുതെന്നും അമ്മ സലീല പറഞ്ഞു. ന്യൂസ് അവറിലായിരുന്നു വിഘ്‍നേഷും സലീലയും പ്രതികരിച്ചത്.

കൊല്ലം കിളികൊല്ലൂര്‍ പൊലീസ് സ്റ്റേഷനിൽ എംഡിഎംഎ കേസ് പ്രതികളെ കാണാൻ വന്ന സൈനികനും സഹോദരനുമാണ് പൊലീസ് ഉദ്യോഗസ്ഥരിൽ നിന്നും ക്രൂരമായ മര്‍ദ്ദനമേൽക്കേണ്ടി വന്നത്. ഇവര്‍ പൊലീസിനെ ആക്രമിച്ചെന്ന പേരിൽ ഉദ്യോഗസ്ഥര്‍ കേസ് രജിസ്റ്റര്‍ ചെയ്തെങ്കിലും ഈ കേസ് വ്യാജമാണെന്ന് സെപ്ഷ്യൽ ബ്രാഞ്ച് കണ്ടെത്തിയിരുന്നു.
ഓഗസ്റ്റ് മാസം 25 ന് പിടികൂടിയ എംഡിഎംഎ കേസ് പ്രതികളെ കാണണം എന്നാവശ്യപ്പെട്ട് സ്റ്റേഷനിലെത്തിയ കരിക്കോട് സ്വദേശികളായ വിഷ്ണു, വിഘ്നേഷ് എന്നിവര്‍ ഉദ്യോഗസ്ഥരെ അക്രമിച്ചുവെന്നാണ് പൊലീസ് പറയുന്ന കഥ. എന്നാൽ യഥാര്‍ഥത്തിൽ പ്രതികളെ ജാമ്യത്തിലിറക്കാൻ ആവശ്യപ്പെട്ട് സ്റ്റേഷനിലുണ്ടായിരുന്ന സിപിഒ മണികണ്ഠൻ വിഘ്നേഷിനെ വിളിച്ചു വരുത്തുകയായിരുന്നു. എന്നാല്‍ എംഡിഎംഎ കേസിൽ ജാമ്യം നിൽക്കാനാകില്ലെന്ന് യുവാവ് പറഞ്ഞു.
വിഘ്നേഷിനെ അന്വേഷിച്ചെത്തിയ സഹോദരൻ വിഷ്ണുവിന്‍റെ ബൈക്ക് സ്റ്റേഷന് മുന്നിലുണ്ടായിരുന്ന ഓട്ടോയിൽ തട്ടി. ഇതിന് പിന്നാലെ മഫ്തിയിലുണ്ടായിരുന്ന എ എസ് ഐ പ്രകാശ് ചന്ദ്രനുമായുണ്ടായ തര്‍ക്കമാണ് പ്രശ്നങ്ങളുടെ തുടക്കം. പ്രകാശ് ചന്ദ്രൻ തന്നെ ഇവരെ സ്റ്റേഷനിലേക്ക് വലിച്ചു കൊണ്ടുപോയി മര്‍ദ്ദിക്കുകയായിരുന്നുവെന്നാണ് യുവാക്കൾ പറയുന്നത്. ഒപ്പം എംഡിഎംഎ കേസ് പ്രതികളുമായി ചേർത്ത് വ്യാജ കേസ് ചമക്കലും.
സംഭവങ്ങള്‍ക്ക് പിന്നാലെ സൈനികനായ വിഷ്ണുവിന്‍റെ വിവാഹം മുടങ്ങി. പൊലീസ് കോണ്‍സ്റ്റബിൾ ടെസ്റ്റിന്‍റെ ശാരീരിക പരീക്ഷക്ക് ഒരുങ്ങിയിരുന്ന വിഘ്നേഷിന് ഇന്നും ശരീര വേദന കൊണ്ട് നേരെ നടക്കാൻ പോലും കഴിയുന്നില്ല. പ്രതിഷേധം ശക്തമായതോടെ സസ്പെൻഷന് പൊലീസ് ഉന്നത ഉദ്യോഗസസ്ഥര്‍ നിര്‍ബന്ധിതമായി. സിഐ കെ.വിനോദ്, എസ്ഐ അനീഷ് ,ഗ്രേഡ് എസ്ഐ പ്രകാശ് ചന്ദ്രൻ, സിപിഒ മണികണ്ഠൻ പിള്ളി എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്.
അപ്പോഴും സിഐ വിനോദിനെയും എസ്ഐ അനീഷിനെയും സംരക്ഷിക്കുന്നതാണ് കമ്മീഷണറുടെ റിപ്പോര്‍ട്ട്. പ്രകാശ് ചന്ദ്രനും മണികണ്ഠൻ പിള്ള എന്നിവര്‍ മാത്രമാണ് മര്‍ദ്ദിച്ചതെന്നാണ് കമ്മീഷണറുടെ റിപ്പോര്‍ട്ടിലുള്ളത്. മേൽനോട്ടത്തിൽ വീഴ്ച വരുത്തിയതിന് മാത്രമാണ് സിഐയ്ക്കും എസ്ഐയ്ക്കും സസ്പെന്‍ഷൻ. നാല് പേര്‍ക്കെതിരെ വകുപ്പുതല അന്വേഷണത്തിന് കൊല്ലം സിറ്റി ഡിസിആര്‍ബി അസിസ്റ്റന്‍റ് കമ്മീഷണറെ ചുമതലപ്പെടുത്തി.
