ചൊവ്വാഴ്ച നടത്താനിരുന്ന മോട്ടോര്‍ വാഹന പണിമുടക്ക് മാറ്റിവച്ചു
ഗതാഗത മന്ത്രിയുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് മോട്ടോർ വാഹന സംരക്ഷണ സമിതിയുടെ തീരുമാനം. വാഹനങ്ങളില്‍ ജിപിഎസ് നിര്‍ബന്ധമാക്കില്ലെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കി.
കൊച്ചി: സംസ്ഥാന വ്യാപകമായി ഈ മാസം 18ന് നടത്താനിരുന്ന മോട്ടോര്‍വാഹന പണിമുടക്ക് മാറ്റിവച്ചു. പൊതു വാഹനങ്ങളിൽ ജിപിഎസ് സംവിധാനം ഘടിപ്പിക്കാൻ കൂടുതൽ സമയം അനുവദിച്ചതിനെത്തുടർന്നാണ് പണിമുടക്ക് പിന്‍വലിച്ചത്.
ഗതാഗത മന്ത്രി എ കെ ശശീന്ദ്രനുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് മോട്ടോർ വാഹന സംരക്ഷണ സമിതിയുടെ തീരുമാനം. വാഹനങ്ങളില്‍ ജിപിഎസ് നിര്‍ബന്ധമാക്കില്ലെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കി. എല്ലാ വാഹനങ്ങള്‍ക്കും ജിപിഎസ് സംവിധാനം നിര്‍ബന്ധമാക്കുക, ടാക്‌സികള്‍ പതിനഞ്ച് വര്‍ഷത്തെ ടാക്‌സ് ഒന്നിച്ചടക്കുക തുടങ്ങിയ സര്‍ക്കാര്‍ നയങ്ങള്‍ക്ക് എതിരെയായിരുന്നു പണിമുടക്ക് നടത്താന്‍ തീരുമാനിച്ചിരുന്നത്.
ജൂണ്‍ മാസം ഒന്നാംതിയ്യതി മുതലാണ് പൊതുഗതാഗത വാഹനങ്ങളിലെല്ലാം ജിപിഎസ് നിർബന്ധമാക്കിയത്. സുപ്രീം കോടതി ഉത്തരവനുസരിച്ച് കേന്ദ്ര സർക്കാരാണ് ജിപിഎസ് ഘടിപ്പിക്കുന്നത് സംബന്ധിച്ച നിർദേശം പുറപ്പെടുവിച്ചത്.