സഹായം ആവശ്യപ്പെട്ട് വിളിച്ച വിദ്യാർത്ഥിയോട് കയർത്ത് മുകേഷ്, എംഎൽഎക്കെതിരെ ബാലാവകാശ കമ്മീഷന് പരാതി
പത്താം ക്ലാസില്‍ പഠിക്കുന്ന കുട്ടി ഒന്നിലധികം തവണ ഫോണ്‍ വിളിച്ചതിന്‍റെ പേരില്‍ ഭീഷണിപ്പെടുത്തിയ എംഎല്‍എക്കെതിരെ നടപടിയെടുക്കണമെന്നും അര്‍ഹമായ ശിക്ഷ നല്‍കണമെന്നുമാണ് ആവശ്യം.
കൊല്ലം: സഹായം ആവശ്യപ്പെട്ട് ഫോണിൽ വിളിച്ച വിദ്യാർത്ഥിയോട് കയർത്ത് സംസാരിച്ച കൊല്ലം എംഎൽഎ മുകേഷിനെതിരെ പ്രതിഷേധം ശക്തമാകുന്നു. വിദ്യാർത്ഥി സംഘടനയായ എം.എസ്.എഫ് മുകേഷിനെതിരെ ബാലാവകാശ കമ്മീഷന് പരാതി നല്‍കി. പത്താം ക്ലാസില്‍ പഠിക്കുന്ന കുട്ടി ഒന്നിലധികം തവണ ഫോണ്‍ വിളിച്ചതിന്‍റെ പേരില്‍ ഭീഷണിപ്പെടുത്തിയ എംഎല്‍എക്കെതിരെ നടപടിയെടുക്കണമെന്നും അര്‍ഹമായ ശിക്ഷ നല്‍കണമെന്നുമാണ് ആവശ്യം.
പാലക്കാട് നിന്നും സഹായം അഭ്യർഥിച്ച് വിളിച്ച പത്താം ക്ലാസുകാരനോടാണ് കൊല്ലം എംഎൽഎ കയർത്തു സംസാരിക്കുന്നത്. സഹായത്തിനു വിളിക്കേണ്ടത് സ്വന്തം നാട്ടിലെ എംഎൽഎയെ ആണെന്നും തന്റെ നമ്പർ തന്ന കൂട്ടുകാരന്റെ ചെവിക്കുറ്റി അടിച്ചു പൊട്ടിക്കുമെന്നും മുകേഷ് പറയുന്നതിന്റെ ഓഡിയോ ക്ലിപ്പ് നവ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. മുകേഷിനെ വിളിച്ച വിദ്യാർഥി ആരെന്ന് വ്യക്തമായിട്ടില്ല.
ഓഡിയോ ക്ലിപ്പിന്റെ പൂർണ രൂപം
വിദ്യാര്‍ത്ഥി: ഹലോ സര്‍ ഞാന്‍ പാലക്കാട് നിന്നാണ് വിളിക്കുന്നത്.
മുകേഷ്: പാലക്കാടോ. ആറ് പ്രാവശ്യം ഒക്കെ വിളിക്കുന്നത്. നമ്മള്‍ ഒരു മീറ്റിംഗില്‍ ഇരിക്കുകയല്ലേ
വിദ്യാര്‍ത്ഥി: ഞാന്‍ ഒരു അത്യാവശ്യ കാര്യത്തിനാണ് വിളിക്കുന്നത്.
മുകേഷ്: പാലക്കാട്ട് നിന്നും കൊല്ലം എംഎല്‍എയെ വിളിക്കേണ്ട ഒരു കാര്യവും ഇല്ല.
വിദ്യാര്‍ത്ഥി: സര്‍ ഞാന്‍ ഒരു അത്യാവശ്യ കാര്യം പറയാന്‍ വേണ്ടി വിളിച്ചതാണ്.
മുകേഷ്: അത്യാവശ്യ കാര്യം പാലക്കാട്ട് എംഎല്‍എയെ അല്ലെ വിളിച്ചുപറയേണ്ടത്.
വിദ്യാര്‍ത്ഥി: ഞാന്‍ പത്താംക്ലാസില്‍ പഠിക്കുന്ന ഒരു സ്റ്റുഡന്റാണ്.
മുകേഷ്: അതെ സ്റ്റുഡന്റാണെങ്കിലും എന്താണെങ്കിലും പാലക്കാട് എംഎല്‍എ എന്നൊരു ആള്‍ ജീവനോടെ ഇല്ലേ.
വിദ്യാര്‍ത്ഥി: സാരെ എന്റെ ഒരു കൂട്ടുകാരന്‍ സാറിന്റെ നമ്പര്‍ തന്നപ്പോള്‍ വിളിച്ചുനോക്കിയതാണ്.
മുകേഷ്: കൂട്ടുകാരന്‍ ആരാണെന്ന് നോക്കി അവന്റെ ചെവികുറ്റി നോക്കി അടിക്കണം. സ്വന്തം മണ്ഡലത്തിലെ എംഎല്‍എയുടെ നമ്പര്‍ തരാതെ വേറേതൊരു ഏതോ ജില്ലയിലുള്ള എംഎല്‍എയുടെ നമ്പര്‍ തന്നിട്ട് എന്താ അവന്‍ പറഞ്ഞത്.
വിദ്യാര്‍ത്ഥി: അല്ല, ഒന്ന് വിളിച്ച് നോക്കാന്‍ പറഞ്ഞു
മുകേഷ്: വേണ്ട.
വിദ്യാര്‍ത്ഥി: ഓകെ സാര്‍.
മുകേഷ്: നിങ്ങള്‍ നിങ്ങടെ സ്വന്തം എംഎല്‍എയെ വിളിച്ചോ. അവര്‍ എന്ത് പറയുന്നു ഇങ്ങനെ പറയുന്നു എന്ന് പറഞ്ഞിട്ട് വേണം എന്നെ വിളിക്കാന്‍. ഇത് സ്വന്തം എംഎല്‍എയെ വേറൊരുത്തന്‍ ജയിപ്പിച്ചിട്ട് വിട്ടത് മരിച്ച് പോയത് പോലെയാണല്ലോ എന്നെ വിളിക്കുന്നത്. ആറ് പ്രാവശ്യം. ഞാനൊരു വിലിയ പ്രധാനപ്പെട്ട യോഗത്തില്‍ ഇരിക്കുകയല്ലേ. ഒരു പ്രാവശ്യം വിളിച്ചു രണ്ടു പ്രാവശ്യം വിളിച്ചു ആറു പ്രാവശ്യം വിളിച്ചിട്ട് ഇവിടെയുള്ള ആള്‍ക്കാര്‍ എന്നെ നോക്കി ചിരിക്കുവാ. എന്താ ഇത് പിള്ളേര് കളിയാണോ ഇത്.
വിദ്യാര്‍ത്ഥി: സോറി സര്‍
മുകേഷ്: സോറി ഒന്നും അല്ല, ഇത് വെളച്ചില്‍. ഒരാളെ ശല്യപ്പെടുത്തുക. സ്വന്തം എംഎല്‍എയെ അവിടെ കിടക്കുമ്പോള്‍ അയാളെ വിളിക്കാതെ അയാളെ വെറും ഡൂക്കിലി ആക്കിയിട്ട് ബഫൂണ്‍ ആക്കീട്ട് വേറെ നാട്ടിലുളള എംഎല്‍എയെ വിളിക്കുക. തെറ്റല്ലേ അത്.
വിദ്യാര്‍ത്ഥി: സോറി സര്‍ അറിയാതെ പറ്റി പോയി.
മുകേഷ്: നിങ്ങളുടെ എംഎല്‍എ ആരാന്ന് അറിയാമോ.
വിദ്യാര്‍ത്ഥി: ഇല്ല
മുകേഷ്: സ്വന്തം എംഎല്‍എ ആരാന്ന് അറിഞ്ഞൂട പത്താംക്ലാസില്‍ പഠിക്കുന്ന നിനക്ക് എന്റെ മുന്‍പില്‍ ഉണ്ടായിരുന്നെങ്കില്‍ നിന്നെ ഒക്കെ ചൂരല് വെച്ച് അടിച്ചേനെ. സ്വന്തം എംഎല്‍എ ആരാന്ന് അറിഞ്ഞൂട. പാലക്കാട് എവിടെയാ നിന്റെ വീട്.
വിദ്യാര്‍ത്ഥി: പാലക്കാട് ഒറ്റപ്പാലം
മുകേഷ്ഒ റ്റപ്പാലത്തെ നിന്റെ എംഎൽഎയെ നിനക്ക് അറിഞ്ഞൂടേ, മേലാൽ നി്നറെ എംഎൽഎയെ വിളിക്കാതെ എന്നെ വിളിക്കരുത്
എന്നാൽ മന്ത്രി സജി ചെറിയാൻ പങ്കെടുത്ത യോഗത്തിനിടെ തുടർച്ചയായി വിളിച്ച് ശല്യപ്പെടുത്തിയപ്പോൾ ഉണ്ടായ പ്രതികരണമാണ് ദുരുദ്ദേശ്യത്തോടെ പ്രചരിപ്പിക്കുന്നതെന്ന് മുകേഷിന്റെ ഓഫീസ് പ്രതികരിച്ചത്. ഫെയ്സ് ബുക്കിലൂടെ മുകേഷ് വിശദീകരണം നൽകുമെന്നും അദ്ദേഹത്തിന്റെ ഓഫിസ് വ്യക്തമാക്കി.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona