എം ടി വാസുദേവൻ നായരെയും കുടുംബത്തെയും അപകീർത്തിപ്പെടുത്തുന്ന പുസ്തകം പ്രസിദ്ധീകരിച്ചെന്ന പരാതിയിൽ മകൾ അശ്വതി കോഴിക്കോട് സിജെഎം കോടതിയിൽ മൊഴി രേഖപ്പെടുത്തി. പുസ്തകം പിൻവലിക്കണമെന്നും എഴുത്തുകാർക്കും പ്രസാധകർക്കുമെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ടാണ് അശ്വതി ഹർജി നൽകിയത്

കോഴിക്കോട്: എം ടി വാസുദേവൻ നായരെയും കുടുംബത്തെയും അപകീർത്തിപ്പെടുത്തുന്ന തരത്തിൽ പുസ്തകം പ്രസിദ്ധീകരിച്ചെന്ന പരാതിയിൽ എംടിയുടെ മകൾ അശ്വതിയുടെ മൊഴി കോടതി രേഖപ്പെടുത്തി. കോഴിക്കോട് സിജെഎം കോടതി 4 ആണ് മൊഴി രേഖപ്പെടുത്തിയത്. പുസ്തകം പിൻവലിക്കണമെന്നും രചയിതാക്കൾക്കും പ്രസാധകർക്കുമെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് അശ്വതി സമർപ്പിച്ച ഹർജിയിലാണ് നടപടി. കോടതി നടപടികൾക്ക് ശേഷം പുറത്തിറങ്ങിയ അശ്വതി പ്രതികരിക്കാൻ തയ്യാറായില്ല. പുസ്തകം എം ടി യെയും കുടുംബത്തെ അപമാനിക്കുന്നതെന്നാണ് അശ്വതി കോടതിയിൽ നൽകിയിരിക്കുന്ന മൊഴിയിലുള്ളതെന്നാണ് വിവരം. ഇതിനായി പുസ്‌തകത്തിൻ്റെ പ്രസാധകരും എഴുത്തുകാരും ഗൂഢാലോചന നടത്തി. പുസ്തകത്തിൻ്റെ തലക്കെട്ടും ഡിസൈനും തൻ്റെ അച്ഛനായ എം ടി വാസുദേവൻ നായരെ മോശക്കാരനാക്കുന്നതാണ്. സാമ്പത്തിക ലാഭം ലക്ഷ്യമിട്ടാണ് എഴുത്തുകാർ പുസ്‌തകം പ്രസിദ്ധീകരിച്ചതെന്നും അവർ കോടതിയിൽ പറഞ്ഞതായാണ് വിവരം.

ദീദി ദാമോദരൻ, എച്ച്‌മുക്കുട്ടി എന്നിവർ ചേർന്ന് എഴുതുകയും 'ബുക്ക് വേം' പ്രസിദ്ധീകരിക്കുകയും ചെയ്ത 'എംറ്റി സ്പേസ് ബാഷ്‌പീകൃതയുടെ ആറാം വിരൽ' എന്ന പുസ്തകവുമായി ബന്ധപ്പെട്ടാണ് പരാതി. കുടുംബത്തിന്റെ അനുമതിയില്ലാതെ എഴുതിയ പുസ്തകം എംടിയെ അപകീർത്തിപ്പെടുത്താൻ ലക്ഷമിട്ടുള്ളതാണെന്ന് മക്കളായ സിതാരയും അശ്വതിയും നേരത്തെ തന്നെ പ്രതികരിച്ചിരുന്നു. പ്രശസ്തിക്കും പണത്തിനും വേണ്ടി എംടിയെ തേജവധം ചെയ്യുന്നത് അംഗീകരിക്കാൻ ആവില്ലെന്ന് വ്യക്തമാക്കിയാണ് നിയമപരമായ നടപടികളിലേക്ക് കടന്നത്. നേരത്തെ പുസ്തകം പിൻവലിച്ച് മാപ്പ് പറയാൻ പ്രസാധകരോടും എഴുത്തുകാരോടും ഇവർ ആവശ്യപ്പെട്ടിരുന്നു.