കരാരുകാരനെ പുറത്താക്കിയത് ചിലർക്ക് പൊള്ളിയെന്നും പൊള്ളലേറ്റ് മുറിവുണങ്ങാത്തവർ എന്ത് പറഞ്ഞാലും ജനം വിശ്വസിക്കില്ലെന്നും മുഹമ്മദ് റിയാസ് വിമര്‍ശിച്ചു.

തിരുവനന്തപുരം: തലസ്ഥാനത്തെ റോഡ് വികസനം സംബന്ധിച്ച കടകംപള്ളി സുരേന്ദ്രന്‍റെ വിമര്‍ശനത്തിന് പരോക്ഷ മറുപടിയുമായി മന്ത്രി മുഹമ്മദ് റിയാസ്. കരാരുകാരനെ പുറത്താക്കിയത് ചിലർക്ക് പൊള്ളിയെന്നും പൊള്ളലേറ്റ് മുറിവുണങ്ങാത്തവർ എന്ത് പറഞ്ഞാലും ജനം വിശ്വസിക്കില്ലെന്നും മുഹമ്മദ് റിയാസ് വിമര്‍ശിച്ചു. ചില താത്പര്യമുള്ളവർക്കാണ് കരാറുകാരനെ മാറ്റിയത് ഇഷ്ടപ്പെടാതിരുന്നതെന്ന് വിമര്‍ശിച്ച മുഹമ്മദ് റിയാസ്, മാർച്ച്‌ 31 ഓടെ റോഡുകൾ പൂർത്തിയാകുമെന്നും കൂട്ടിച്ചേര്‍ത്തു.

കാലങ്ങളായുള്ള ആവശ്യമാണ് റോഡ് നവീകരണം. 63 റോഡുകളുടെ പണി പൊതുമരാമത് വകുപ്പിനാണ്. പണി നടക്കുന്നതിനാലാണ് ഗതാഗത പ്രശ്നം ഉണ്ടാകുന്നത്. നേരത്തെ ഉണ്ടായിരുന്ന കരാറുകാരന്‍റെ ഭാഗത്ത് നിന്ന് വീഴ്ചകല്‍ ഉണ്ടായി. പലവട്ടം തിരുത്താൻ ശ്രമിച്ചിട്ടും നടന്നില്ല. എന്തും ചെയ്യാമെന്ന ഹുങ്കോടെയായിരുന്നു കരാറുകാരന്‍ പ്രവർത്തിച്ചത്. കരാർ വീതിച്ചു നൽകിയില്ലെങ്കിൽ പണി പൂർത്തിയാകില്ലായിരുന്നു. എന്നാല്‍, കരാരുകാരനെ മാറ്റിയത് ചിലർക്ക് പൊള്ളി. പൊള്ളലേറ്റ് മുറിവുണങ്ങാത്തവർ എന്ത് പറഞ്ഞാലും ജനം വിശ്വസിക്കില്ലെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.