Asianet News MalayalamAsianet News Malayalam

നിയമസഭയിലെ പ്രതിഷേധം: സംയുക്തസമരം പാടില്ലെന്ന വാദം സാധൂകരിക്കപ്പെട്ടെന്ന് മുല്ലപ്പള്ളി

ഇന്നലെ നിയമസഭയില്‍ നടന്ന കാര്യങ്ങള്‍ വിശകലനം ചെയ്താല്‍ സിപിഎമ്മും ബിജെപിയും തമ്മിലുള്ള രഹസ്യധാരണ എന്താണെന്ന് വ്യക്തമാവും. 

mullapally about drama scenes in assembly
Author
Thrippunithura, First Published Jan 30, 2020, 11:18 AM IST

മാനന്തവാടി: സിപിഎമ്മുമായി സഹകരിച്ചുള്ള സമരം പാടില്ലെന്ന തന്‍റെ നിലപാടിനെ സാധൂകരിക്കുന്ന സംഭവങ്ങളാണ് ഇന്നലെ കേരള നിയമസഭയിലുണ്ടായതെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. 

ഇന്നലെ നിയമസഭയില്‍ നടന്ന കാര്യങ്ങള്‍ വിശകലനം ചെയ്താല്‍ സിപിഎമ്മും ബിജെപിയും തമ്മിലുള്ള രഹസ്യധാരണ എന്താണെന്ന് വ്യക്തമാവും. എല്‍ഡിഎഫിന്‍റെ മനുഷ്യമഹാശ്യംഖല കഴിഞ്ഞ് നിമിഷങ്ങള്‍ക്കുള്ളില്‍ മുഖ്യമന്ത്രി ഗവര്‍ണറെ കാണാന്‍ പോയതെന്നും മുല്ലപ്പള്ളി പറഞ്ഞു.

കേന്ദ്രസര്‍ക്കാരിനും സിഎഎയ്ക്കുമെതിരായ പരാമര്‍ശങ്ങള്‍ വായിക്കില്ല എന്നു പറഞ്ഞ ഗവര്‍ണര്‍ മുഖ്യമന്ത്രി പറഞ്ഞതിനാല്‍ അദ്ദേഹത്തോടുള്ള ബഹുമാനം കൊണ്ടു വായിക്കുന്നുവെന്നാണ് അവസാന നിമിഷം പറഞ്ഞത്.  ഇതൊളിച്ചു കളിയാണ്, കള്ളക്കളിയാണ്. ഇവര്‍ തമ്മിലുള്ള ധാരണയാണ് ഇതിലൂടെ പുറത്തു വരുന്നത്. കേന്ദ്രസര്‍ക്കാരിനെ മുഖ്യമന്ത്രി ഭയപ്പെടുന്നു. ലാവലിന്‍ കേസുമായി ബന്ധപ്പെട്ട ഫയല്‍ കാണിച്ചാണ് മുഖ്യമന്ത്രിയെ വിരട്ടുന്നത്. 

നിയമസഭയില്‍ വരും ദിവസങ്ങളിലെ യുഡിഎഫ് പ്രതിഷേധം ഏതു രീതിയിലാണെന്ന് ഇപ്പോള്‍ പറയുന്നില്ല. ഗവര്‍ണറെ തടയുക വഴി വലിയൊരു സന്ദേശമാണ് ഞങ്ങള്‍ കൊടുത്തത്. തലേദിവസം പോയി ധാരണയുണ്ടാക്കി തിരിച്ചു വരുന്നതാണ് സിപിഎം രീതി. ഇവരുമായി കൈ കോര്‍ക്കുകയോ ഇവര്‍ക്കൊപ്പം സമരം ചെയ്യുകയോ ചെയ്യുന്നത് ശരിയല്ല എന്ന് ഞാന്‍ നേരത്തെ പറഞ്ഞതിനെ സാധൂകരിക്കുന്ന കാര്യങ്ങളാണ് ഇപ്പോള്‍ നടക്കുന്നത് -  മുല്ലപ്പള്ളി പറഞ്ഞു. 

പൗരത്വ വിഷയത്തില്‍ തുടക്കം മുതല്‍ കോണ്‍ഗ്രസ് സജീവമായി രംഗത്തുണ്ട്. എല്ലാ ജില്ലകളിലും കോണ്‍ഗ്രസ് ലോംഗ് മാര്‍ച്ചടക്കമുള്ള സമരപരിപാടികളുമായി മുന്നോട്ട് പോകുന്നുണ്ട്. എല്ലാ ജില്ലകളിലും എംപിമാരുടെ നേതൃത്വത്തില്‍ പൗരത്വ പ്രതിഷേധവുമായി ബന്ധപ്പെട്ട പരിപാടികള്‍ പുരോഗമിക്കുകയാണ്. ഇപ്പോള്‍ രാഹുല്‍ ഗാന്ധി നേരിട്ട് എത്തുന്നതോടെ സമരപരിപാടികള്‍ കൂടുതല്‍ ശക്തിപ്പെടുമെന്നും മുല്ലപ്പള്ളി പറഞ്ഞു. 

Follow Us:
Download App:
  • android
  • ios