mullaperiyar dam issue| ഡാം തുറക്കൽ, 883 കുടുംബങ്ങളെ മാറ്റും; ജലനിരപ്പ് 142 അടിയാക്കരുതെന്ന് കേരളം കോടതിയിൽ
ജലനിരപ്പ് 142 അടിയായി ഉയർത്തുന്നത് അഗീകരിക്കാനാകില്ലെന്നാണ് കേരളത്തിന്റെ നിലപാട്. ജനങ്ങളെ ബാധിക്കുന്ന കേരളത്തിന്റെ ആശങ്കകൾ മേൽനോട്ട സമിതി കണക്കിലെടുത്തില്ലെന്നും കേരളം കോടതിയെ അറിയിച്ചു
ദില്ലി/ഇടുക്കി: സുരക്ഷാ ആശങ്കകൾ നിലനിൽക്കുന്ന സാഹചര്യത്തിൽ മുല്ലപ്പെരിയാർ അണക്കെട്ടിൽ (mullaperiyar dam) തമിഴ്നാട് തയ്യാറാക്കിയ റൂൾകർവ് സ്വീകാര്യമല്ലെന്ന് കേരളം സുപ്രീം കോടതിയെ അറിയിച്ചു. ജലനിരപ്പ് 142 അടിയായി ഉയർത്തുന്നത് അഗീകരിക്കാനാകില്ലെന്നാണ് കേരളത്തിന്റെ നിലപാട്. ജനങ്ങളെ ബാധിക്കുന്ന കേരളത്തിന്റെ ആശങ്കകൾ മേൽനോട്ട സമിതി കണക്കിലെടുത്തില്ലെന്നും കേരളം കോടതിയെ അറിയിച്ചു. നിലവിലുള്ള അണക്കെട്ട് ഡീകമ്മീഷൻ ചെയ്യണമെന്നും പുതിയ അണക്കെട്ടാണ് ശാശ്വത പരിഹാരമെന്നും കേരളം ആവശ്യപ്പെട്ടു.
സുപ്രീംകോടതി നിര്‍ദ്ദേശപ്രകാരം കഴിഞ്ഞ ദിവസം മേൽനോട്ട സമിതി വിളിച്ച കേരളത്തിലെയും തമിഴ്നാട്ടിലെയും ഉദ്യോഗസ്ഥരുടെ യോഗത്തിൽ കേരളം ആശങ്കകൾ അറിയിച്ചിരുന്നു. യോഗത്തിൽ കേരളത്തിന്റെ 137 അടിയാക്കി ജലനിരപ്പ് കുറക്കുക എന്ന ആവശ്യത്തോട് അനുകൂല നിലപാടായിരുന്നു മേൽനോട്ട സമിതി സ്വീകരിച്ചത്. എന്നാൽ പിന്നീട് സുപ്രീംകോടതിയിൽ എത്തിയപ്പോൾ വിപരീത നിലപാടാണ് മേൽനോട്ട സമിതി സ്വീകരിച്ചത്. ഇതിനെ എതിർത്ത കേരളത്തോട് നിലപാട് ഇന്ന് അറിയിക്കാൻ സുപ്രീം കോടതി നിർദ്ദേശം നൽകുകയായിരുന്നു.
ജനങ്ങളുടെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുമെന്ന് മന്ത്രിമാർ
മുല്ലപ്പെരിയാർ അണക്കെട്ട് നാളെ തുറക്കുന്ന പശ്ചാത്തലത്തിൽ ജനങ്ങളുടെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. പെരിയാർ തീരവാസികളുടെ സുരക്ഷ ഉറപ്പാക്കും. ജലനിരപ്പ് ഉയരുന്നതിന് അനുസരിച്ച് ആളുകളെ മാറ്റും. മേൽനോട്ട സമിതിയുടെ നിലപാടുകളെ വിമർശിച്ച മന്ത്രി, കേരളത്തിന്റെ പല വാദങ്ങളും മേൽനോട്ട സമിതി അംഗീകരിച്ചില്ലെന്നും പറഞ്ഞു.
മുല്ലപ്പെരിയാർ അണക്കെട്ട് നാളെ തുറക്കുന്ന പശ്ചാത്തലത്തിൽ ജാഗ്രത വേണമെന്ന് റവന്യൂ മന്ത്രി കെ രാജനും അറിയിച്ചു. സർക്കാർ എല്ലാതരത്തിലും സജ്ജമാണ്. വള്ളക്കടവ് മുതൽ തീരത്ത് അതീവ ജാഗ്രതാ നിർദ്ദേശം നൽകിയെന്ന് അറിയിച്ച മന്ത്രി, 883 കുടുംബങ്ങളെ ആർഡിഒയുടെ നേതൃത്വത്തിൽ ഒഴിപ്പിക്കുകയാണെന്നും വെള്ളം ഒഴുകി വരുന്ന സ്ഥലത്തെ തടസങ്ങൾ നീക്കുമെന്നും അറിയിച്ചു. ജനങ്ങശുടെ സഹകരണം അഭ്യർത്ഥിച്ച മന്ത്രി, സോഷ്യൽ മീഡിയ വഴി വ്യാജ വാർത്ത പ്രചരിപ്പിക്കരുതെന്നും ആവശ്യപ്പെട്ടു.
അണക്കെട്ടിലെ ജലനിരപ്പ് 138.05 അടിയായി ഉയർന്നതോടെ മുല്ലപ്പെരിയറിൽ ജില്ലാ ഭരണകൂടം രണ്ടാമത്തെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് ഇന്നലെ വൈകിട്ട് ശക്തമായ മഴ പെയ്തിരുന്നു. ഇതോടെയാണ് ജലനിരപ്പ് ഉയർന്നത്. സെക്കന്റിൽ 3800ഘനയടി വെള്ളമാണ് അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത്. ഇതിൽ 2300 ഘനയടി വെള്ളം തമിഴ്നാട് കൊണ്ടുപോകുന്നുണ്ട്.