Asianet News MalayalamAsianet News Malayalam

Mullaperiyar Dam Issue| വൃഷ്ടിപ്രദേശങ്ങളിൽ മഴ, മുല്ലപ്പെരിയാറിൽ ജലനിരപ്പ് വീണ്ടും ഉയർന്നു, 137.75 അടിയായി

ഇന്നലെ രാവിലെ മുതൽ 137.60 അടിയായിരുന്ന  ജലനിരപ്പ് അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് മഴ പെയ്തതോടെയാണ് വീണ്ടും ഉയർന്നത്. 

 

Mullaperiyar Dam Issue water level rising in mullaperiyar dam
Author
Kochi, First Published Oct 27, 2021, 7:41 PM IST

കൊച്ചി: വൃഷ്ടി പ്രദേശങ്ങളിൽ മഴ (RAIN) കനത്തതോടെ മുല്ലപ്പെരിയാർ അണക്കെട്ടിലെ ((Mullaperiyar dam)) ജലനിരപ്പ് വീണ്ടും ഉയർന്നു. നിലവിൽ 137.75 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്. ഇന്നലെ രാവിലെ മുതൽ 137.60 അടിയായിരുന്ന ജലനിരപ്പ് അണക്കെട്ടിന്റെ വൃഷ്ടി പ്രദേശങ്ങളിൽ മഴ കനത്തതോടെയാണ് വീണ്ടും ഉയർന്നത്. ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെട്ട സാഹചര്യത്തിൽ വ്യാപക മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മഴ കൂടി ജലനിരപ്പ് ഉയർന്ന് മുല്ലപ്പെരിയാർ അണക്കെട്ട് തുറക്കേണ്ട സാഹചര്യമുണ്ടായാൽ സ്വീകരിക്കേണ്ട നടപടികൾ കേരളം തയ്യാറാക്കിയിട്ടുണ്ടെന്ന് റവന്യൂ മന്ത്രി കെ രാജൻ അറിയിച്ചു. 

Mullaperiyar Dam Issue| 'ഡി കമ്മിഷന്‍ ചെയ്യുന്നതിനു പകരമുള്ള പോംവഴി'; ഭദ്രന്‍ പറയുന്നു 

മുൻ കരുതൽ പൂർത്തിയായി, ക്യാമ്പുകൾ സജ്ജം 

തുലാവര്‍ഷം ശക്തമാകാന്‍ സാധ്യതയുണ്ടെന്ന വിലയിരുത്തലില്‍ മുല്ലപ്പെരിയാറിന്റെ 27 കിലോമീറ്റര്‍ ചുറ്റളവില്‍ 20 ക്യാമ്പുകള്‍ തുറക്കാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയതായി റവന്യൂ മന്ത്രി കെ. രാജന്‍ അറിയിച്ചു. ഉപ്പുതറ, വണ്ടിപ്പെരിയാര്‍ എന്നിവിടങ്ങളില്‍ രണ്ട് ഡെപ്യൂട്ടി കലക്ടര്‍മാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ആര്‍ഡിഒയെയും ചുമതലപ്പെടുത്തി. അടിയന്തര സാഹചര്യം നേരിടാന്‍ ഉദ്യോഗസ്ഥരോട് സ്ഥലത്ത് ക്യാമ്പ് ചെയ്യണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. മുല്ലപ്പെരിയാറില്‍ നിന്ന് ജലം ഇടുക്കിയിലേക്ക് സുഗമമായി ഒഴുകിയെത്തുന്നതിന് തടസ്സങ്ങള്‍ ഒഴിവാക്കിയിട്ടുണ്ട്.

884 കുടുംബങ്ങളിലെ മൂവായിരത്തിലധികം അംഗങ്ങളുടെ ഫോണ്‍ നമ്പര്‍ അടക്കം ജില്ലാ ഭരണകൂടം എടുത്തു വച്ചിട്ടുണ്ട്. ഏതെങ്കിലും തരത്തിലുള്ള അപകട ഭീഷണി ഉണ്ടായാല്‍ ഇവരെ നേരില്‍ വിവരം ധരിപ്പിക്കുന്നതിനു വേണ്ടിയാണിത്. അനാവശ്യമായ ഭീതി ഒഴിവാക്കാന്‍ ഇതു സഹായിക്കും. സമൂഹ മാധ്യമങ്ങളിലടക്കം യാതൊരു തരത്തിലുള്ള കുപ്രചരണങ്ങളും അനുവദിക്കില്ല. ഇത്തരം പ്രചാരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരേ ശ്കതമായ വകുപ്പുകള്‍ ചുമത്തി കേസെടുക്കണമെന്ന് ജില്ലാ ഭരണകൂടത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി രാജന്‍ പറഞ്ഞു.

അതേ സമയം, മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 139 അടിക്ക് താഴെ നിര്‍ത്തണമെന്ന കേരളത്തിന്‍റെ ആവശ്യത്തെ എതിര്‍ത്ത് മേൽനോട്ട സമിതി സുപ്രീംകോടതിയിൽ നിലപാട് അറിയിച്ചു. ജലനിരപ്പിൽ മാറ്റം വരുത്തേണ്ട ആവശ്യമില്ലെന്ന നിലപാടാണ് മേൽനോട്ട സമിതി സ്വീകരിച്ചത്. സമിതിയുടെ ശുപാര്‍ശയിൽ മറുപടി നൽകാൻ കേരളത്തിന് സുപ്രീം കോടതി സമയം നൽകി.

Mullaperiyar Dam Issue| മുല്ലപ്പെരിയാറിലെ ജലനിരപ്പ് 139 അടിയായി നിലനിർത്തണമെന്ന് സുപ്രീംകോടതിയിൽ കേരളം

മഴ സാധ്യത കണക്കിലെടുത്ത് ഒക്ടോബർ 30 വരെ ജലനിരപ്പ് കേരളത്തിന്റെ റൂൾ കർവായ 136 അടിയിൽ നിലനിർത്തണമെന്നും ഇക്കാര്യം സുപ്രീം കോടതിയെ അറിയിക്കുമെന്നും ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു. ''മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 137 അടിയായി നിജപ്പെടുത്തണമെന്ന നിലപാടില്‍ മാറ്റമില്ല. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ജനങ്ങളുടെ ആശങ്ക അകറ്റുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. പുതിയ അണക്കെട്ട് എന്ന് നിലപാടില്‍ യാതൊരു വിട്ടുവീഴ്ചയുമില്ല. തമിഴ്‌നാടിന് ആവശ്യത്തിന് ജലം നല്‍കാന്‍ കേരളം തയാറാണ്. സുപ്രീം കോടതിയില്‍ കേരളത്തിന്റെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. നിലവിലെസാഹചര്യത്തില്‍ ജലനിരപ്പ് 136 അടിയിലേക്ക് കുറച്ചു കൊണ്ടുവരണമെന്നാണ് കേരളം സ്വീകരിച്ചിരിക്കുന്ന നിലപാട്. 138 അടിയെന്ന തമിഴ്‌നാടിന്റെ റൂള്‍ കര്‍വ് കേരളത്തിന് സ്വീകാര്യമല്ലെന്ന് സുപ്രീം കോടതിയെ അറിയിക്കും''. ഒക്ടോബര്‍ 30 വരെ നിലവിലെ റൂള്‍ കര്‍വ് പ്രകാരം ജലനിരപ്പ് 138 അടിയില്‍ എത്തുമ്പോള്‍ അണക്കെട്ട് തുറന്നു വെള്ളം പുറത്തു വിടാം എന്നാണ് തമിഴ്‌നാട് സ്വീകരിച്ചിരിക്കുന്ന നിലപാടെന്നും റോഷി അഗസ്റ്റിന്‍ വ്യക്തമാക്കി.

''മുല്ലപ്പെരിയാര്‍ വിഷയത്തില്‍ അനാവശ്യ ഭീതി സമൂഹ മാധ്യമങ്ങളിലൂടെ പ്രചരി്പ്പിക്കുന്നതിനെതിരേയാണ് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞത്. അണക്കെട്ടില്‍ ആശങ്കയില്ലെന്ന തരത്തില്‍ ഇതു വളച്ചൊടിക്കാനാണ് സുപ്രീം കോടതിയില്‍ തമിഴ്‌നാടിന്റെ അഭിഭാഷകന്‍ ശ്രമിച്ചത്. ഇക്കാര്യത്തില്‍ വ്യക്തത വരുത്താനാണ് സുപ്രീം കോടതി കേരളത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്. മറിച്ചുള്ള പ്രചാരണങ്ങളെല്ലാം അടിസ്ഥാനരഹിതമാണ്''. ജലനിരപ്പ് 138 അടിയിലെത്തി മുല്ലപ്പെരിയാറില്‍ നിന്ന് ജലം പുറത്തു വിടുന്ന സാഹചര്യത്തില്‍ വെള്ളം ഉള്‍ക്കൊള്ളാന്‍  പാകത്തില്‍ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് കുറച്ച് സജ്ജമാക്കിയിട്ടുണ്ടെന്നും മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു.

 

Follow Us:
Download App:
  • android
  • ios