സുപ്രീംകോടതി നിര്‍ദേശപ്രകാരം മുല്ലപ്പെരിയാര്‍ ഡാമില്‍ സമഗ്ര സുരക്ഷാ പരിശോധന ഇന്ന് മുതൽ ആരംഭിക്കും. ബൽരാജ് ജോഷി അധ്യക്ഷനായ അഞ്ചംഗ വിദഗ്ദ്ധ സമിതിയാണ് പരിശോധന നടത്തുന്നത്. 2022-ൽ ജോ ജോസഫ് നൽകിയ കേസിനെ തുടർന്നാണ് സുപ്രീം കോടതിയുടെ ഈ സുപ്രധാന നിർദ്ദേശം.
കൊച്ചി : മുല്ലപ്പെരിയാറില്‍ സുപ്രീംകോടതി നിര്‍ദേശിച്ച സമഗ്ര സുരക്ഷാ പരിശോധന ഇന്ന് മുതൽ തുടങ്ങും.സുപ്രീം കോടതി ഉത്തരവനുസരിച്ച് രൂപീകരിച്ച അഞ്ചംഗ വിദഗ്ദ്ധ സമിതിയാണ് പരിശോധനകൾ നടത്തുന്നത്. ദേശീയ ജല വൈദ്യുത കോപ്പറേഷൻ മുൻ സിഎംഡി ബൽരാജ് ജോഷി അധ്യക്ഷനായ സമിതിയിൽ ഒഡീഷ ജലവിഭവ വകുപ്പ് മുൻ മെമ്പർ സെക്രട്ടറി അശുതോഷ് ദാസ് ആണ് കേരളത്തിൻറെ പ്രതിനിധി. കോതമംഗലം സ്വദേശി ജോ ജോസഫ് നൽകിയ കേസിൽ 2022 ലാണ് മുല്ലപ്പെരിയാറിൽ പുതിയതായി സമഗ്ര സുരക്ഷ പരിശോധന നടത്താൻ സുപ്രീം കോടതി നിർദ്ദേശിച്ചത്.
അണക്കെട്ടിന്റെ ഘടനാപരമായ സുരക്ഷിതത്വം, ഭൂകമ്പ പ്രതിരോധ ശേഷി, ചോർച്ചയുടെ അളവ്, സ്പിൽവേ ഷട്ടറുകളുടെ പ്രവർത്തനക്ഷമത തുടങ്ങിയ കാര്യങ്ങളാണ് സമിതി പ്രധാനമായും പരിശോധിച്ച് വിലയിരുത്തുന്നത്. വർഷങ്ങൾ പഴക്കമുള്ള അണക്കെട്ടിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനായി സമഗ്ര പരിശോധന അടിയന്തരമായി പൂർത്തിയാക്കണമെന്ന് കേരളം തുടർച്ചയായി ആവശ്യപ്പെട്ടിരുന്നു.


