മുല്ലപ്പെരിയാർ വിഷയത്തിൽ കേരളവും തമിഴ്നാടും പാർലമെന്ററി സ്റ്റാൻഡിങ് കമ്മറ്റിക്ക് മുന്നിൽ ചർച്ച നടത്തി. കേരളത്തിന് സുരക്ഷയും തമിഴ്നാടിന് വെള്ളവും ഒരുപോലെ പ്രധാനമാണെന്ന് കമ്മറ്റി ചെയർമാൻ രാജീവ് പ്രതാപ് റൂഡി അഭിപ്രായപ്പെട്ടു.

കൊച്ചി: മുല്ലപ്പെരിയാർ ഡാം വിഷയത്തിൽ പാർലമെന്ററി സ്റ്റാൻഡിങ് കമ്മറ്റി അഭിപ്രായം പറയുന്നില്ലെന്നും രണ്ട് സംസ്ഥാനങ്ങളും ഒരുപോലെയാണെന്നും ജല വിഭവ പാർലമെന്ററി സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ രാജീവ് പ്രതാപ് റൂഡി. ജനങ്ങളുടെ സുരക്ഷയും കുടിവെള്ളവുമാണ് പ്രധാനം. രണ്ട് സംസ്ഥാനങ്ങളുടെയും ആശങ്കകൾ കേട്ടു. തമിഴ്നാടിന് ജലം കേരളത്തിന് സുരക്ഷ എന്നതാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

മുല്ലപ്പെരിയാറിന് പകരം പുതിയ അണക്കെട്ട് നിർമ്മിക്കണമെന്ന വിഷയത്തിൽ കേന്ദ്ര ജലവിഭവ സ്റ്റാൻഡിങ് കമ്മിറ്റിക്ക് മുമ്പിൽ ഇന്ന് കേരളവും തമിഴ്നാടും ചർച്ച നടത്തി. മൂന്നാറിൽ നടക്കുന്ന യോഗത്തിൽ ഇരു സംസ്ഥാനങ്ങളിലെയും വകുപ്പ് സെക്രട്ടറിമാർ പങ്കെടുത്തു. 'തമിഴ്നാടിന് വെള്ളം, കേരളത്തിന് പുതിയ ഡാം' എന്ന നിലപാട് കേരളം അറിയിച്ചു. കേന്ദ്ര ജല കമ്മീഷന് കീഴിലുള്ള കേരളത്തിലെ പദ്ധതികളെക്കുറിച്ചും ചർച്ച നടത്തി. കേന്ദ്ര ജലവിഭവ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ രാജീവ് പ്രതാപ് റൂഡി എംപിയുടെ നേതൃത്വത്തിലായിരുന്നു ചർച്ച. എംപിമാരായ ജെബി മേത്തർ, ഡീൻ കുര്യാക്കോസ് എന്നിവരും കമ്മിറ്റിയിലുണ്ട്.

ഒരിടവേളയ്ക്ക് ശേഷമാണ് മുല്ലപ്പെരിയാ‍ർ വിഷയത്തിൽ അന്തർസംസ്ഥാന ചർച്ച നടക്കുന്നത്. മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ടിനുള്ള കേരളത്തിൻ്റെ ശ്രമങ്ങൾ തടയുമെന്ന് വിജയ്‍യുടെ നേതൃത്വത്തിലുള്ള തമിഴ്നാട്ടിലെ പുതിയ സ‍ർക്കാരും നിലപാടെടുത്തിരുന്നു. ​വിജയ് സ‍ർക്കാരിൻ്റെ ആദ്യ നയപ്രഖ്യാപനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. 152 അടിയായി ജലനിരപ്പ് ഉയ‍ർത്താനുള്ള എല്ലാവിധ ശ്രമങ്ങളും തമിഴ്നാടിൻ്റെ ഭാ​ഗത്തുനിന്ന് ഉണ്ടാകുമെന്നും ഡാമിന്റെ അറ്റകുറ്റപ്പണിയുമായി മുന്നോട്ടുപോകുമെന്നും സര്‍ക്കാർ നയത്തിലുണ്ട്. ഈയൊരു പശ്ചാത്തലത്തിലാണ് രണ്ട് സംസ്ഥാനങ്ങൾക്കുമിടയിൽ ചർച്ച നടക്കുന്നത്.