രണ്ടാം ജാഗ്രതാനിർദ്ദേശം കൊടുത്താൽ തീരത്തുള്ളവരെ ക്യാമ്പുകളിലേക്ക് മാറ്റാനാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം. പെരിയാർ തീരത്തെ രണ്ടായിരത്തോളം പേരെ മാറ്റിപ്പാർപ്പിക്കാനുള്ള ഒരുക്കങ്ങളെല്ലാം ജില്ലാ ഭരണകൂടം തുടങ്ങി.

ഇടുക്കി: മഴ വീണ്ടും ശക്തമാകുന്നു. മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 135.90 അടിയിലേക്ക് എത്തി. 136 അടിയിൽ എത്തിയാൽ രണ്ടാം ജാഗ്രത നിർദേശം നൽകും. പെരിയാർ തീരത്തെ രണ്ടായിരത്തോളം പേരെ മാറ്റിപ്പാർപ്പിക്കാനുള്ള ഒരുക്കങ്ങളെല്ലാം ജില്ലാ ഭരണകൂടം തുടങ്ങി. നിലവിലെ മഴയും ഡാമിലെ നീരൊഴുക്കും അനുസരിച്ച് ഇന്ന് രാത്രി തന്നെ ജലനിരപ്പ് 136 അടി എന്ന നിലയിൽ എത്തും. സെക്കന്റിൽ 5000 ഘനയടിവെള്ളമാണ് ഇപ്പോൾ അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത്. 

Add Asianetnews as a Preferred SourcegooglePreferred

രണ്ടാം ജാഗ്രതാനിർദ്ദേശം കൊടുത്താൽ തീരത്തുള്ളവരെ ക്യാമ്പുകളിലേക്ക് മാറ്റാനാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം. വണ്ടിപ്പെരിയാർ,ചപ്പാത്ത്,വള്ളക്കടവ് തുടങ്ങിയ സ്ഥലങ്ങളിലെ 500 കുടുംബങ്ങളിലായി 2000 ത്തിലധികം പേരെയാണ് മാറ്റിപ്പാർപ്പിക്കേണ്ടത്. നാല് വില്ലേജുകളിലായി 12 ക്യാമ്പുകൾ ഇതിനായി സജ്ജീകരിച്ചിട്ടുണ്ട്.കൊവിഡ് ആശങ്കകൾ കൂടി മുന്നിൽക്കണ്ടാണ് ക്യാമ്പുകളൊരുക്കിയിരിക്കുന്നത്. 

അതേസമയം സ്ഥിതിഗതികൾ വിലയിരുത്താൻ മുല്ലപ്പെരിയാർ ഉപസമിതി നാളെ അണക്കെട്ടിൽ സന്ദർശനം നടത്തും.നീരൊഴുക്ക്, സ്പിൽവെ ഷട്ടറുകൾ പ്രവർത്തനക്ഷമത തുടങ്ങിയകാര്യങ്ങളാണ് പ്രധാനമായും സമിതി വിലയിരുത്തുക. 142 അടിയാണ് മുല്ലപ്പെരിയാർ അണക്കെട്ടിലെ അനുവദനീയ ജലനിരപ്പ്.ഇതിനിടെ കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് സെക്കന്റിൽ 2000 ഘനയടിയിലേക്ക് തമിഴ്നാട് ഉയർത്തിയിട്ടുണ്ട്.