മുല്ലപ്പെരിയാർ സുരക്ഷപരിശോധന; കേരളത്തിന്റെ ആവശ്യം തളളണമെന്ന് തമിഴ്നാട് സുപ്രീം കോടതിയിൽ
രാജ്യാന്തര വിദഗ്ധർ അടങ്ങുന്ന സമിതി സുരക്ഷ പരിശോധന നടത്തണമെന്ന ആവശ്യം തള്ളണമെന്നും പുതിയ ഡാം സുരക്ഷ നിയമം അനുസരിച്ച് സുരക്ഷ പരിശോധന നടത്താൻ അവകാശം തമിഴ്നാടിനാണെന്നുമാണ് അവകാശവാദം.
ഇടുക്കി: മുല്ലപ്പെരിയാറിലെ സുരക്ഷ പരിശോധനയുമായി ബന്ധപ്പെട്ട കേരളത്തിന്റെ ആവശ്യം തളളണമെന്ന് തമിഴ്നാട് സുപ്രീം കോടതിയിൽ. പുനസംഘടിപ്പിച്ച മേൽനോട്ട സമിതിയോട് സുരക്ഷ പരിശോധന നിർദ്ദേശിക്കണമെന്ന ആവശ്യം അനുവദിക്കരുതെന്നാണ് തമിഴ്നാട് ആവശ്യപ്പെട്ടിരിക്കുന്നത്. രാജ്യാന്തര വിദഗ്ധർ അടങ്ങുന്ന സമിതി സുരക്ഷ പരിശോധന നടത്തണമെന്ന ആവശ്യം തള്ളണമെന്നും പുതിയ ഡാം സുരക്ഷ നിയമം അനുസരിച്ച് സുരക്ഷ പരിശോധന നടത്താൻ അവകാശം തമിഴ്നാടിനാണെന്നുമാണ് അവകാശവാദം.
സുരക്ഷ ക്രമീകരണങ്ങൾക്ക് നടപ്പാക്കുന്നതിന് ആവശ്യമായ അനുവാദം കേരളം നൽകുന്നില്ല. ഇതിന് കേരളം തടസം നിലനിൽക്കുന്നുവെന്ന് തമിഴ്നാട് ചൂണ്ടിക്കാണിക്കുന്നു. നിയമം അനുസരിച്ച് 2026 നകം പരിശോധന നടത്തിയാൽ മതി. ഡാമുമായി ബന്ധപ്പെട്ട മറ്റു നടപടികൾ പൂർത്തിയാക്കാൻ കേരളം അനുവാദം തരുന്നില്ലെന്നാണ് തമിഴ്നാടിന്റെ ആരോപണം. മുൻ ആവശ്യങ്ങളിൽ തീരുമാനത്തിന് കേരള സർക്കാരിനോട് നിർദേശിക്കണമെന്നും തമിഴ്നാട് സർക്കാർ സുപ്രീം കോടതിയിൽ ആവശ്യമുന്നയിച്ചു.കേസ് അടുത്ത മാസം സുപ്രീംകോടതി പരിഗണിക്കും