മുഖ്യമന്ത്രിയെ തീരുമാനിക്കേണ്ടത് പാർലമെൻ്ററി പാർട്ടിയിലെ ഭൂരിപക്ഷം അനുസരിച്ചാണെന്ന് കെപിസിസി മുൻ അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. ഏതെങ്കിലും ഒരു നേതാവിൻ്റെ മികവുകൊണ്ടല്ല വലിയ വിജയം നേടുന്നതെന്നും 2021ൽ വിഡി സതീശനെ പ്രതിപക്ഷ നേതാവാക്കിയ അതേ നടപടിക്രമം പാലിക്കണമെന്നും അദ്ദേഹം ഓർമിപ്പിച്ചു.

കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ പല നേതാക്കളും നടത്തുന്ന പ്രതികരണങ്ങളിൽ ചില ധ്വനികളുണ്ട്. അത്തരമൊരു പ്രതികരണമാണ് ഇന്ന് കെപിസിസി മുൻ അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനിൽ നിന്നുണ്ടായത്. യുഡിഎഫ് അധികാരം ഉറപ്പിച്ചിരിക്കെ കോൺഗ്രസിൽ ആര് മുഖ്യമന്ത്രിയാകണം എന്നത് പാർലമെൻ്ററി പാർട്ടിയിലെ ഭൂരിപക്ഷം അനുസരിച്ച് വേണം തീരുമാനിക്കാൻ. ഈ തീരുമാനം ഹൈക്കമാൻഡ് അംഗീകരിക്കുന്നതാണ് പതിവുരീതിയെന്നും അദ്ദേഹം ഓർമിപ്പിച്ചു.

Add Asianetnews as a Preferred SourcegooglePreferred

സംസ്ഥാനത്ത് 2021 ൽ പ്രതിപക്ഷ നേതാവ് സ്ഥാനത്തേക്ക് വിഡി സതീശൻ എത്തിയത് പാർലമെൻ്ററി പാർട്ടിയിൽ ഭൂരിപക്ഷം ഉണ്ടായതുകൊണ്ടാണ്. അന്ന് ഈ നടപടിക്രമങ്ങൾ പാലിച്ചിരുന്നു. ഏതെങ്കിലും ഒരു നേതാവിൻ്റെ മികവുകൊണ്ട് മാത്രമല്ല ഇത്ര വലിയ വിജയം നേടിയത്. പാർട്ടിയിലും മുന്നണിയിലും ഇത്രയും ഐക്യമുണ്ടായ തെരഞ്ഞെടുപ്പ് തൻ്റെ മുന്നിലില്ല. താൻ കെപിസിസി അധ്യക്ഷനായ ഘട്ടത്തിൽ പോലും ഇത്രയും ഐക്യം കണ്ടെത്താനായില്ല. കോഴിക്കോട് ജില്ലയിൽ എലത്തൂരിലും ബാലുശേരിയിലും യുഡിഎഫ് വിജയം എന്നെ അമ്പരപ്പിച്ചു. കഴിഞ്ഞ കാലങ്ങളിൽ സ്വീകരിച്ച നിലപാട് മാത്രമേ മുഖ്യമന്ത്രിയാരെന്ന് തീരുമാനിക്കുന്നതിലും ഉണ്ടാവുകയുള്ളൂ. കൂട്ടുത്തരവാദിത്തത്തിലൂടെയാണ് ഇത്രയും വലിയ വിജയം നേടിയത്. മാറ്റം വേണമെന്ന് ആഗ്രഹിച്ച ജനങ്ങളാണ് ഈ ഫലത്തിൻ്റെ ശിൽപികളെന്നും അദ്ദേഹം പറഞ്ഞു.