ലിനിയുടെ ഭര്‍ത്താവിന്റെ ഓഫീസിലേക്കുള്ള യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം; മുല്ലപ്പള്ളിക്ക് അതൃപ്‍തി
മുല്ലപ്പള്ളിക്കെതിരെ നിപ ബാധിച്ച് മരിച്ച നഴ്സ് ലിനിയുടെ ഭർത്താവ് സജീഷ് ഫേസ് ബുക്ക് പോസ്റ്റിലൂടെ വിമര്‍ശനമുന്നയിച്ചിരുന്നു.
തിരുവനന്തപുരം: നഴ്‍സ് ലിനിയുടെ ഭര്‍ത്താവ് സജീഷിന്‍റെ ഓഫീസിലേക്കുള്ള യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മാര്‍ച്ചില്‍ അതൃപ്‍തി അറിയിച്ച് മുല്ലപ്പള്ളി രാമചന്ദ്രന്‍. കെപിസിസിയുടെ അറിവോടെയല്ല കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മാര്‍ച്ചെന്നായിരുന്നു മുല്ലപ്പള്ളിയുടെ വിശദീകരണം. മുല്ലപ്പള്ളിക്കെതിരെ നിപ ബാധിച്ച് മരിച്ച നഴ്സ് ലിനിയുടെ ഭർത്താവ് സജീഷ് ഫേസ് ബുക്ക് പോസ്റ്റിലൂടെ വിമര്‍ശനമുന്നയിച്ചിരുന്നു.
ലിനി മരിച്ചപ്പോൾ ഗസ്റ്റ് റോളിൽ പോലും സ്ഥലം എംപിയായ മുല്ലപ്പള്ളി ഉണ്ടായിരുന്നില്ല. ഫോണിലൂടെയോ നേരിട്ടോ ആശ്വസിപ്പിച്ചില്ല. തുണയായി നിന്നത് ആരോഗ്യമന്ത്രി കെ കെ ശൈലജയാണെന്നായിരുന്നു സജീഷിന്‍റെ വിമര്‍ശനം. ഇതിന് പിന്നാലെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ സജീഷ് ജോലി ചെയ്യുന്ന കൂത്താളി പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് മാർച്ച് നടത്തുകയായിരുന്നു.
പ്രതിപക്ഷനീക്കത്തിനെ താളം തെറ്റിക്കുന്നതാണ് പ്രസ്താവനയെന്നാണ് പല കോൺഗ്രസ് നേതാക്കളുടെയും വിലയിരുത്തൽ. കൊവിഡുമായി ബന്ധപ്പെട്ട് പല തവണ വിമർശനം ഏറ്റുവാങ്ങേണ്ടി വന്ന സര്‍ക്കാരും ഇടത് മുന്നണിയും മുല്ലപ്പള്ളിയുടെ കൊവിഡ് റാണി പ്രയോഗം ഉയർത്തി പ്രചാരണം ശക്തമാക്കുകയാണ്. പിബി അംഗം ബൃന്ദാകാരാട്ടടക്കം മുല്ലപ്പള്ളിക്കെതിരെ വിമർശനമുന്നയിച്ച് രംഗത്തെത്തിയിട്ടുണ്ട്. എന്നാൽ മുല്ലപ്പള്ളി പ്രസ്താവനയിലുറച്ച് നിൽക്കുകയാണ്.