അഭിഭാഷകനായാൽ മനസാക്ഷി പാടില്ലെന്ന് ഏത് നിയമ പുസ്തകത്തിലാണ് ശ്രീധരൻ വായിച്ചതെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ ചോദിച്ചു
കൊച്ചി : പെരിയ കേസിൽ സി കെ ശ്രീധരൻ ചെയ്തതത് കൊടും ചതിയെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ. രാജാവിനേക്കാൾ രാജഭക്തി കാണിക്കാനുള്ള വ്യഗ്രതയാണ് സി കെ ശ്രീധരനെന്നും മുല്ലപ്പള്ളി കുറ്റപ്പെടുത്തി. അഭിഭാഷകനായാൽ മനസാക്ഷി പാടില്ലെന്ന് ഏത് നിയമ പുസ്തകത്തിലാണ് ശ്രീധരൻ വായിച്ചതെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ ചോദിച്ചു. കാലവും ചരിത്രവും മാപ്പു തരില്ലെന്നും ശ്രീധരനോട് മുല്ലപ്പള്ളി രാമചന്ദ്രൻ. പെരിയ ഇരട്ട കൊലക്കേസിൽ ഒൻപത് പ്രതികളുടെ വക്കാലത്ത് സി കെ ശ്രീധരൻ ഏറ്റെടുത്ത സംഭവത്തോട് പ്രതികരിക്കുകയായിരുന്നു മുല്ലപ്പള്ളി.
Read More : പെരിയ കേസ്: വക്കാലത്ത് എടുത്തത് സിപിഎം പറഞ്ഞിട്ടല്ല, ബന്ധുക്കളുടെ ആവശ്യപ്രകാരം: അഡ്വ സികെ ശ്രീധരൻ
അതേസമയം പെരിയ ഇരട്ട കൊലക്കേസിൽ ഒൻപത് പ്രതികളുടെ വക്കാലത്ത് താൻ ഏറ്റെടുത്തത് സിപിഎം നിർദ്ദേശപ്രകാരമല്ലെന്നാണ് അഡ്വ സികെ ശ്രീധരൻറെ വാദം. പ്രതികളുടെ ബന്ധുക്കളാണ് തന്നെ വക്കാലത്ത് ഏൽപ്പിച്ചത്. കൃപേഷിന്റേയും ശരത് ലാലിന്റേയും കുടുംബത്തിന്റെ ആരോപണം നിഷേധിച്ച സികെ ശ്രീധരൻ താൻ പെരിയ കേസ് ഫയൽ പരിശോധിച്ചിട്ടില്ലെന്നും പറഞ്ഞു.
വീട്ടിലെ ഒരംഗത്തെ പോലെ ഒപ്പം നിന്ന് ഫയലുകളെല്ലാം പരിശോധിച്ച സികെ ശ്രീധരൻ കൂടെ നിന്ന് ചതിച്ചെന്നാണ് പെരിയയിൽ കൊല്ലപ്പെട്ട ശരത് ലാലിന്റെയും കൃപേഷിന്റെയും കുടുംബം ആരോപിച്ചത്. ഗൂഢാലോചനയിൽ ശ്രീധരന്റെ പങ്കും അന്വേഷിക്കണമെന്നും ഇവർ ആവശ്യപ്പെട്ടിരുന്നു. ഈയടുത്താണ് കോൺഗ്രസ് വിട്ട് സി കെ ശ്രീധരൻ സിപിഎമ്മിൽ ചേർന്ന് പ്രവർത്തിക്കാൻ തുടങ്ങിയത്.
