വീട്ടിലെ ഒരംഗത്തെ പോലെ ഒപ്പം നിന്ന് ഫയലുകളെല്ലാം പരിശോധിച്ച സികെ ശ്രീധരൻ കൂടെ നിന്ന് ചതിച്ചെന്നാണ് പെരിയയിൽ കൊല്ലപ്പെട്ട ശരത് ലാലിന്റെയും കൃപേഷിന്റെയും കുടുംബം ആരോപിച്ചത്

കാസർകോട്: പെരിയ ഇരട്ട കൊലക്കേസിൽ ഒൻപത് പ്രതികളുടെ വക്കാലത്ത് താൻ ഏറ്റെടുത്തത് സിപിഎം നിർദ്ദേശപ്രകാരമല്ലെന്ന് അഡ്വ സികെ ശ്രീധരൻ. പ്രതികളുടെ ബന്ധുക്കളാണ് തന്നെ വക്കാലത്ത് ഏൽപ്പിച്ചത്. കൃപേഷിന്റേയും ശരത് ലാലിന്റേയും കുടുംബത്തിന്റെ ആരോപണം നിഷേധിച്ച സികെ ശ്രീധരൻ താൻ പെരിയ കേസ് ഫയൽ പരിശോധിച്ചിട്ടില്ലെന്നും പറഞ്ഞു.

YouTube video player

വീട്ടിലെ ഒരംഗത്തെ പോലെ ഒപ്പം നിന്ന് ഫയലുകളെല്ലാം പരിശോധിച്ച സികെ ശ്രീധരൻ കൂടെ നിന്ന് ചതിച്ചെന്നാണ് പെരിയയിൽ കൊല്ലപ്പെട്ട ശരത് ലാലിന്റെയും കൃപേഷിന്റെയും കുടുംബം ആരോപിച്ചത്. ഗൂഢാലോചനയിൽ ശ്രീധരന്റെ പങ്കും അന്വേഷിക്കണമെന്നും ഇവർ ആവശ്യപ്പെട്ടിരുന്നു. ഈയടുത്താണ് കോൺഗ്രസ് വിട്ട് സികെ ശ്രീധരൻ സിപിഎമ്മിൽ ചേർന്ന് പ്രവർത്തിക്കാൻ തുടങ്ങിയത്.

സികെ ശ്രീധരൻ ചെയ്തത് നീചമായ പ്രവർത്തിയെന്നാണ് ശരത് ലാലിന്റെ അച്ഛൻ സത്യനാരായണൻ പറഞ്ഞത്. കേസിന്റെ തുടക്കം മുതൽ ഫയൽ പഠിച്ചയാളാണ് അദ്ദേഹം. സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടിരിക്കുന്ന ഘട്ടത്തിൽ എല്ലാം തലകീഴായി മറിഞ്ഞിരിക്കുകയാണ്. സിബിഐ അന്വേഷണം ആവശ്യപ്പെടുമ്പോൾ അദ്ദേഹത്തിനായിരുന്നു വലിയ താത്പര്യം. പിന്നെയാണ് നമ്മളീ കേസ് ആസിഫ് അലിയെ ഏൽപ്പിച്ചത്. ഇത് മുൻ ധാരണയാണ്. കേസ് അട്ടിമറിക്കാനുള്ള ശ്രമമാണിതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

വക്കീൽ പലവട്ടം വീട്ടിൽ വന്നിട്ടുണ്ടെന്ന് കൃപേഷിന്റെ അച്ഛൻ കൃഷ്ണൻ പറഞ്ഞു. ഫയലൊക്കെ വാങ്ങിക്കൊണ്ടുപോയി. ഞങ്ങളെ വഞ്ചിക്കുകയാണ് ചെയ്തിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. സികെ ശ്രീധരൻ നടത്തിയ ഗൂഢാലോചനയ്ക്ക് എതിരെ അന്വേഷണം ആവശ്യപ്പെട്ട് ബാർ കൗൺസിലിനെയും കോടതിയെയും സമീപിക്കുമെന്ന് സത്യനാരായണനും പറഞ്ഞു.