മുണ്ടക്കയത്തെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ മൂന്ന് പേർ പിടിയിൽ, ഒരാൾ ഒളിവിൽ
പെൺകുട്ടിയും സുഹൃത്തും നേരത്തെ വിഷം കഷിച്ച് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. ചികിത്സയ്ക്കിടെ നടത്തിയ വൈദ്യപരിശോധനയിൽ പീഡന വിവരം വ്യക്തമായി
കോട്ടയം: മുണ്ടക്കയത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടി പീഡനത്തിന് ഇരയായ സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിലായി. 15കാരിയായ പെൺകുട്ടിയാണ് പീഡനത്തിന് ഇരയായത്. സംഭവത്തിൽ 20 വയസ് പ്രായമുള്ള മൂന്ന് പേരാണ് പൊലീസിന്റെ പിടിയിലായത്. ഒരാൾ ഒളിവിലാണ്. പെൺകുട്ടിയും സുഹൃത്തും നേരത്തെ വിഷം കഷിച്ച് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. ചികിത്സയ്ക്കിടെ നടത്തിയ വൈദ്യപരിശോധനയിൽ പീഡന വിവരം വ്യക്തമായി. ഇതോടെ പോക്സോ വകുപ്പുകൾ ചുമത്തി പൊലീസ് കേസെടുക്കുകയായിരുന്നു.
സ്കൂൾ വിദ്യാർത്ഥികളായ രണ്ട് പെൺകുട്ടികൾ വിഷം കഴിച്ച ശേഷം പാലത്തിൽ നിന്നും ചാടി ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. മുണ്ടക്കയം.വെളളനാടി വള്ളക്കടവ് പാലത്തിൽ നിന്നാണ് പെൺകുട്ടികൾ മണിമലയാറ്റിലേക്ക് ചാടിയത്. ഫോണിൽ ഫോട്ടോ എടുത്തതിന് വീട്ടിൽ വഴക്ക് പറഞ്ഞതിൻ്റെ പേരിൽ കോരുത്തോട് ,മടുക്ക സ്വദേശിനി കളായ വിദ്യാർത്ഥിനികളാണ് ആറ്റിൽ ചാടി ആത്മഹത്യക്ക് ശ്രമിച്ചതന്നായിരുന്നു പോലീസിന് നൽകിയ മൊഴി. എന്നാൽ വ്യത്യസ്ഥമായ വിവരങ്ങളാണ് പൊലീസിനു ലഭിച്ചത്.
തിങ്കളാഴ്ച 2.30 ഓടെയായിരുന്നു സംഭവം. പാലത്തിൽ ചുറ്റിപറ്റി നിന്ന കുട്ടികൾ കുറച്ച് കഴിഞ്ഞപ്പോൾ കൈവരിയിയിൽ കയറി നിന്ന് ആറ്റിലേക്ക് ചാടുകയായിരുന്നു. കുട്ടികൾ രണ്ടു പേരും എലി വിഷം കഴിച്ചിരുന്നതായി പോലിസ് അറിയിച്ചു. കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ പൊലീസ് നടത്തിയ അന്വേഷണത്തിൽ, സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് സംശയമുണ്ടായി. തുടർന്ന് നടത്തിയ വൈദ്യപരിശോധനയിലാണ് പെൺകുട്ടികളിൽ ഒരാൾ പീഡിപ്പിക്കപ്പെട്ട സംഭവം പുറത്ത് വന്നത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ പീഡനവിവരം പുറത്തായി. കോരുത്തോട് സ്വദേശികളായ രണ്ട് പേരും എരുമേലി മുക്കട സ്വദേശിയായ ഒരാളുമാണ് നിലവിൽ അറസ്റ്റിലായിരിക്കുന്നത്, ഒരാൾക്കായി തിരച്ചിൽ തുടരുകയാണ്