കല്ലട ബസ് മർദ്ദനം; പ്രതികള്‍ക്കെതിരെ വധശ്രമ കുറ്റം ചുമത്തി
സംഭവത്തിൽ ഉൾപ്പെട്ട രണ്ടു പേരെക്കൂടി പൊലീസ് കസ്റ്റഡിയിലെടുത്തു.
കൊച്ചി: യാത്രക്കാരനെ മര്‍ദ്ദിച്ച സംഭവത്തില്‍ പിടിയിലായ സുരേഷ് കല്ലട ബസ് ജീവനക്കാര്‍ക്കെതിരെ വധശ്രമം, മോഷണം എന്നീ കുറ്റങ്ങൾ കൂടി ചുമത്തി. സംഭവത്തിൽ ഉൾപ്പെട്ട രണ്ടു പേരെക്കൂടി പൊലീസ് കസ്റ്റഡിയിലെടുത്തു. അതേസമയം കേസില്‍ പ്രതികളായ ജീവനക്കാരെ സസ്പെന്‍റ് ചെയ്തെന്ന് കല്ലട ട്രാവൽസ് വിശദീകരണക്കുറിപ്പ് ഇറക്കി. യാത്രക്കാരെ ബസ് ജീവനക്കാർ ആക്രമിച്ചെന്ന് സമ്മതിച്ചുള്ള വിശദീകരണത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. വൈറ്റിലയിൽ നടന്ന ആക്രമണത്തിൽ കല്ലട ട്രാവല്‍സ് ഖേദം പ്രകടിപ്പിക്കുകയും ചെയ്തു.
കഴിഞ്ഞ ദിവസം രാത്രി ഹരിപ്പാട് പിന്നിട്ട ബസ് തകരാറായി വഴിയിൽ കിടന്നിരുന്നു. ദീർഘനേരം കഴിഞ്ഞിട്ടും ഇത് സംബന്ധിച്ച് യാത്രക്കാർക്ക് ബസ് ജീവനക്കാർ യാതൊരു മറുപടിയും നൽകിയില്ല. യാത്രക്കാരായ രണ്ട് യുവാക്കൾ ഇത് ചോദ്യം ചെയ്തിരുന്നു. ബസ് പിന്നീട് വൈറ്റിലയിലെത്തിയപ്പോൾ കൂടുതൽ ബസ് ജീവനക്കാർ ബസിലേക്ക് ഇരച്ച് കയറുകയും യുവാക്കളെ മർദ്ദിക്കുകയുമായിരുന്നു. 15 അംഗ സംഘം ബസിലേക്ക് ഇരച്ചുകയറിയാണ് വയനാട്, പാലക്കാട് സ്വദേശികളെ ക്രൂരമായി മർദ്ദിച്ചത് ബസിലെ യാത്രക്കാരനായ ജേക്കബ് ഫിലിപ്പ് തന്റെ ഫോണിൽ ഈ വീഡിയോ ദൃശ്യം പകർത്തുകയും പിന്നീട് ഫെയ്സ്ബുക്കിൽ പങ്കുവച്ചതോടെയാണ് സംഭവം പുറംലോകമറിയുന്നത്.