തൃശ്ശൂരിൽ പട്ടാപ്പകൽ കൊലപാതകം: കൊലക്കേസ് പ്രതിയെ റോഡിലിട്ട് വെട്ടിക്കൊന്നു
സ്ഥലത്തെ ഗുണ്ടാസംഘങ്ങളുടെ കുടിപ്പകയുടെ ഫലമായാണ് രണ്ട് കൊലപാതകങ്ങളുമെന്ന് പൊലീസ് വ്യക്തമാക്കി. ഇവർ തമ്മിൽ മുമ്പും സംഘർഷങ്ങളുണ്ടായിരുന്നു.
തൃശൂര്‍: അന്തിക്കാട് കൊലപാതക കേസ് പ്രതിയെ പട്ടാപ്പകല്‍ വെട്ടിക്കൊന്നു. മുറ്റിച്ചൂര്‍ സ്വദേശി നിധിലാണ് കൊല്ലപ്പെട്ടത്. അന്തിക്കാട് ആദര്‍ശ് കൊലപാതകകേസിലെ പ്രതിയാണ് നിതില്‍. കൊലപാതകം രാഷ്ട്രീയപ്രേരിതമാണെന്നും പിന്നില്‍ സിപിഎം ആണെന്നും ബിജെപി ആരോപിച്ചു. കൊലയ്ക്ക് സാഹചര്യമൊരുക്കിയത് മന്ത്രി എ.സി.മൊയ്തീനാണെന്നും ബിജെപി സംസ്ഥാന പ്രസിഡൻറ് കെ സുരേന്ദ്രൻ കുറ്റപ്പെടുത്തി
രാവിലെ 11.30-ക്ക് അന്തിക്കാട് വട്ടുകുളം ക്ഷേത്രത്തിന് സമീപമാണ് സംഭവം. കൊലക്കേസില്‍ ഒരു മാസം മുമ്പ് ജാമ്യത്തിലിറങ്ങിയ നിതില്‍ അന്തിക്കാട് പൊലീസ് സ്റ്റേഷനില്‍ ഒപ്പിട്ടു വരുമ്പോളാണ് കൊലപാതകമുണ്ടായത്. നിതിൻ്റെ കാര്‍ മറ്റൊരു കാറിലെത്തിയ അക്രമി സംഘം പിറകില്‍ നിന്ന് ഇടിച്ചിട്ടു. തുടര്‍ന്ന് നിതിലിനെ കാറില്‍ നിന്ന് വലിച്ചുപുറത്തിട്ടു വെട്ടികൊലപ്പെടുത്തുകയായിരുന്നു.
മൃതദേഹം റോഡിൻറെ അരികിലേക്ക് വലിച്ചിട്ട ശേഷം കൊലയാളി സംഘം മറ്റൊരു കാറില്‍ രക്ഷപ്പെട്ടു. ഈ വഴി കടന്നു പോയവരാണ് പൊലീസില്‍ വിവരം അറിയിച്ചത്. ജൂലായില്‍ അന്തിക്കാട് സ്വദേശി ആദർശിനെ കൊലപ്പെടുത്തിയ കേസിലെ 9 പ്രതികളില്‍ ഒരാളാണ് നിതില്‍.നിതിലിൻറെ സഹോദരനാണ് ആദര്ശിനെ വെട്ടികൊലപ്പെടുത്തിയത്.
നിതിലാണ് പ്രതികളെ ഒളിവില്‍ പോകാൻ സഹായിച്ചത്.രണ്ടു ഗുണ്ടാസംഘങ്ങള്‍ തമ്മിലുളള കുടിപകയാണ് കൊലയ്ക്ക് കാരണമെന്നാണ് പൊലീസ് പറയുന്നത്.എന്നാല്‍ രാഷ്ട്രീയകൊലപാതകമെന്നാണ് ബിജെപിയുടെ ആരോപണം. കൊല്ലപ്പെട്ട നിതിലിൻറെ കാറിൻ്റെ മുൻസീറ്റില്‍ നിന്ന് പൊലീസ് വടിവാള്‍ കണ്ടെത്തിയിട്ടുണ്ട്. സംഭവം നടന്ന സ്ഥലത്ത് സിസിടിവി ക്യാമറകല്‍ കണ്ടെത്താനായിട്ടില്ല. പ്രതികള്ക്കായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി