റോഡരികിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ കത്തിക്കുന്നത് ചോദ്യം ചെയ്ത യുവാവിനെയും കുടുംബാംഗങ്ങളെയും ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ രണ്ട് പേരെ മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തു
തിരുവനന്തപുരം: റോഡരികിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ കത്തിക്കുന്നത് ചോദ്യം ചെയ്ത യുവാവിനെയും കുടുംബാംഗങ്ങളെയും ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ രണ്ട് പേരെ മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തു. ജഗതി ബണ്ട് റോഡ് സ്വദേശികളായ സുരേഷ് (45), ദീപു സുകുമാരൻ (43) എന്നിവരെയാണ് പൊലീസ് പിടികൂടിയത്. ചൊവ്വാഴ്‌ച രാത്രിയിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. പരാതിക്കാരൻ വാടകയ്ക്ക് താമസിക്കുന്ന വീടിന് മുന്നിലെ റോഡിലിട്ട് പ്രതികൾ പ്ലാസ്റ്റിക് മാലിന്യങ്ങൾ കത്തിക്കുകയായിരുന്നു. പരിസര മലിനീകരണമുണ്ടാക്കുന്ന ഈ പ്രവർത്തി ചോദ്യം ചെയ്തതിലുള്ള വിരോധം മൂലം പ്രതികൾ യുവാവിനെ മർദ്ദിക്കുകയും കത്തി ഉപയോഗിച്ച് കുത്തി പരിക്കേൽപ്പിക്കുകയും ചെയ്തു.
ആക്രമണത്തിൽ യുവാവിന്‍റ് കൈപ്പത്തിക്ക് സാരമായ പരിക്കേറ്റിട്ടുണ്ട്. അക്രമം തടയാൻ എത്തിയ കുടുംബാംഗങ്ങളെയും പ്രതികൾ മർദ്ദിച്ചു. ആക്രമണത്തിൽ നാല് പേർക്ക് പരിക്കേറ്റു. പിടിയിലായ പ്രതികളിൽ സുരേഷ് മ്യൂസിയം പൊലീസ് സ്റ്റേഷനിലെ ഗുണ്ടാ ലിസ്റ്റിൽ ഉൾപ്പെട്ടയാളാണെന്ന് പൊലീസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.




