ന്യൂനപക്ഷ സ്കോളര്‍ഷിപ്പ്; സര്‍ക്കാരിനെതിരെ കടുപ്പിച്ച് മുസ്ലീം സംഘടനകൾ, സച്ചാർ സംരക്ഷണ സമിതി രൂപീകരിച്ചു
സ്കോളർഷിപ്പ് പ്രശ്നത്തിൽ സർക്കാർ നിലപാടിനെതിരെ തുറന്ന പോരിലേക്കാണ് മുസ്ലീം സംഘടനകൾ കടക്കുന്നത്. മുസ്ലീംലീഗ്, സമസ്ത, എംഇഎസ്, ജമാ അത്തെ ഇസ്ലാമി തുടങ്ങി 13 സംഘടനകളാണ് കോഴിക്കോട്ട് യോഗം ചേർന്നത്.
കോഴിക്കോട്: ന്യൂനപക്ഷ സ്കോളർഷിപ്പ് വിഷയത്തിൽ സർക്കാരിനെതിരെ നിലപാട് കടുപ്പിച്ച് മുസ്ലീം സംഘടനകൾ. മുസ്ലീം ലീഗിന്റെ നേതൃത്വത്തിൽ, എപി സുന്നി വിഭാഗം ഒഴികെയുളള 13 സംഘടനകൾ ചേർന്ന് സച്ചാർ സംരക്ഷണ സമിതി രൂപീകരിച്ചു. സംവരണത്തിലെ സർക്കാർ നിലപാടിനെതിരെ അടുത്ത മാസം മൂന്നിന് സെക്രട്ടേറിയേറ്റ് ധർണനടത്തുമെന്ന് സമിതി അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു
സ്കോളർഷിപ്പ് പ്രശ്നത്തിൽ സർക്കാർ നിലപാടിനെതിരെ തുറന്ന പോരിലേക്കാണ് മുസ്ലീം സംഘടനകൾ കടക്കുന്നത്. മുസ്ലീംലീഗ്, സമസ്ത, എംഇഎസ്, ജമാ അത്തെ ഇസ്ലാമി തുടങ്ങി 13 സംഘടനകളാണ് കോഴിക്കോട്ട് യോഗം ചേർന്നത്. കാന്തപുരം വിഭാഗത്തെ ക്ഷണിച്ചിരുന്നെങ്കിലും അവർ വിട്ടുനിന്നു. മുസ്ലീങ്ങൾക്കായി രൂപീകരിച്ച സമിതിയുടെ റിപ്പോർട്ടിൽ സർക്കാർ വെളളം ചേർത്തു. സ്കോളർഷിപ്പിന് മാത്രമായുളള പ്രശ്നമല്ല. സർക്കാരിന് ഒരു ഉത്തരവിലൂടെ പരിഹാരം കണ്ടെത്താം. പ്രശ്ന പരിഹാരം ഉണ്ടായില്ലെങ്കില്‍ നിയമപരമായി നീങ്ങുമെന്നും മുസ്ലീം സംഘടനകള്‍ അറിയിച്ചു. സമസ്തയുടെ നേതൃത്വത്തിൽ ബുധനാഴ്ച യോഗം ചേർന്ന് സർക്കാരിന് അവകാശ പത്രിക സമർപ്പിക്കും.