യു. പ്രതിഭ എംഎൽഎയെ അധിക്ഷേപിച്ചതിന് സസ്പെൻഷനിലായിരുന്ന മുസ്ലിം ലീഗ് നേതാവ് എ. ഇർഷാദിനെ പാർട്ടി തിരിച്ചെടുത്തു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രതിഭയുടെ ശരീര സൗന്ദര്യത്തെക്കുറിച്ച് നടത്തിയ സ്ത്രീവിരുദ്ധ പരാമർശത്തിൻ്റെ പേരിലായിരുന്നു നടപടി. 

ആലപ്പുഴ: കായംകുളത്ത് യുഡിഎഫ് തെരഞ്ഞെടുപ്പ് യോഗത്തിൽ യു. പ്രതിഭയെ അധിക്ഷേപിച്ച മുസ്ലിം ലീഗ് നേതാവിനെ തിരിച്ചെടുത്തു. മുസ്ലീം ലീഗ് നിയോജക മണ്ഡലം പ്രസിഡൻ്റും യുഡിഎഫ് ചെയർമാനുമായിരുന്ന എ. ഇർഷാദിനെതിരെയുള്ള നടപടിയാണ് ലീഗ് സംസ്ഥാന നേതൃത്വം പിൻവലിച്ചത്. വിവാദ പരാമർശത്തിന് പിന്നാലെ പാർട്ടിയിൽ നിന്ന് സസ്പെൻഷനിലായിരുന്നു ഇർഷാദ്. തിരിച്ചെടുത്തതിന് പിന്നാലെ, പരിഹാസവുമായി യു. പ്രതിഭ രം​ഗത്തെത്തി. ഈ മൊതലിനെ തിരിച്ചെടുത്തോ ഗയ്‌സ് എന്ന് ഫേസ്ബുക്കിൽ യു. പ്രതിഭ ചോദിച്ചു. എന്തൊക്കെ നാടകങ്ങൾ ആയിരുന്നുവെന്നും തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ പറഞ്ഞതൊക്കെ ആവിയായോ എന്നും പ്രതിഭ ചോദിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

തെരഞ്ഞെടുപ്പ് പ്രചാരണ സമയത്തായിരുന്നു വിവാദ പരാമർശം. വികസന പ്രവർത്തനങ്ങൾ ഒന്നും ചെയ്യാതെ വാക്ചാചതുര്യം കൊണ്ടും ശരീര അഴക് കൊണ്ടുമാണ് പ്രതിഭ വീണ്ടും മത്സരിക്കുന്നതെന്നുമായിരുന്നു യുഡിഎഫ് മണ്ഡലം കൺവീനറും ലീ​ഗ് നേതാവുമായ ഇർഷാദ് ചക്കാലശ്ശേരിയുടെ വിവാദ പരാമർശം. വികസന പ്രവര്‍ത്തനങ്ങള്‍ ഒന്നും തന്നെ യു പ്രതിഭ എംഎൽഎ ആയിരുന്നപ്പോള്‍ ചെയ്തില്ല, കഴിഞ്ഞ പത്ത് വര്‍ഷമായി ഒരു വിധത്തിലുള്ള വികസനപ്രവര്‍ത്തനവും ചെയ്തിട്ടില്ല. വാക് ചാതുരിയും ശരീരത്തിന്‍റെ അഴകും വിൽപനയ്ക്ക് വെച്ചുകൊണ്ട് വീണ്ടും തെരഞ്ഞെടുപ്പിനെ നേരിടുകയാണ് എന്നുള്ള ഗുരുതരമായ സ്ത്രീ വിരുദ്ധ പരാമര്‍ശമാണ് ഇർഷാദ് ചക്കാലശ്ശേരിയുടെ ഭാഗത്ത് നിന്നുണ്ടായത്. യുഡിഎഫ് കൺവെൻഷനിലായിരുന്നു സ്ത്രീവിരുദ്ധ പരാമർശം. തുടർന്ന് ലീ​ഗ് ഇയാളെ പുറത്താക്കി. യു. പ്രതിഭ നിയമനടപടി സ്വീകരിച്ചിരുന്നു.