Waqf Board : വഖഫ് പ്രതിഷേധ സമരത്തിൽ നിന്ന് പിന്മാറി മുസ്ലീം ലീഗ്;സമസ്തയ്ക്കൊപ്പമെന്ന് സാദിഖ് അലി ശിഹാബ് തങ്ങൾ
സർക്കാരുമായി ചർച്ച ചെയ്ത ശേഷം തുടർനടപടികൾ തീരുമാനിക്കാമെന്ന സമസ്തയുടെ നിലപാട് അംഗീകരിക്കുന്നു. സമസ്തയുടെ തീരുമാനത്തിന് ഒപ്പം ആണ് ലീഗ് എന്നും സാദിഖ് അലി ശിഹാബ് തങ്ങൾ പറഞ്ഞു.
കോഴിക്കോട്: വഖഫ് ബോർഡ് നിയമനം (Waqf Board) പി എസ് സി(PSC) ക്ക് വിട്ടതിനെതിരെ പള്ളികളിൽ പ്രതിഷേധം സംഘടിപ്പിക്കാനുള്ള തീരുമാനത്തിൽ നിന്ന് മുസ്ലീം ലീഗ് (Muslim League) പിന്മാറി. സർക്കാരുമായി ചർച്ച ചെയ്ത ശേഷം തുടർനടപടികൾ തീരുമാനിക്കാമെന്ന സമസ്തയുടെ (samastha) നിലപാട് അംഗീകരിക്കുന്നു. സമസ്തയുടെ തീരുമാനത്തിന് ഒപ്പം ആണ് ലീഗ് എന്നും സാദിഖ് അലി ശിഹാബ് തങ്ങൾ (Sadique Ali Shihab Thangal) പറഞ്ഞു.
പള്ളികളിൽ പ്രതിഷേധം നടത്താനുള്ള തീരുമാനത്തെ രാഷ്ട്രീയവൽക്കരിക്കാൻ ചിലർ ശ്രമിച്ചു എന്നാരോപിച്ച സാദിഖ് അലി ശിഹാബ് തങ്ങൾ ഈ മാസം 10ന് പള്ളികളിൽ ബോധവൽകരണം നടത്തുമെന്നും അറിയിച്ചു.
വഖഫ് പ്രതിഷേധം പള്ളികളിൽ വേണ്ട എന്ന് സമസ്ത ഇന്ന് വ്യക്തമാക്കിയിരു്നനു. വഖഫ് ബോർഡ് നിയമനം പി എസ് സി ക്ക് വിട്ട തീരുമാനം പിൻവലിക്കണം. നിലവിലെ രീതി പിന്തുടരുന്നതാണ് നല്ലത്. പ്രതിഷേധങ്ങൾ ഉചിതമായ രീതിയിൽ അവതരിപ്പിക്കുമെന്നും സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുകോയ തങ്ങള്‍ പറഞ്ഞിരുന്നു.
വഖഫ് പവിത്രമായ മുതൽ ആണ്. അത് ഉൾക്കൊണ്ടാവണം പ്രവർത്തിക്കേണ്ടത്. ആശങ്കകൾ സർക്കാരിന് മുന്നിൽ അവതരിപ്പിക്കും. പരിഹാരമായില്ലെങ്കിൽ മാത്രം പ്രതിഷധം മതി എന്നാണ് തീരുമാനം. ഈ വിഷയം മുഖ്യമന്ത്രി താനുമായി സംസാരിച്ചു. മുഖ്യമന്ത്രി മാന്യമായി സംസാരിച്ചു. ചർച്ച ചെയ്യാം എന്നും പറഞ്ഞു. ചർച്ചക്ക് ശേഷം പ്രതിഷേധം തീരുമാനിക്കും. പരിഹാരം ആയില്ല എങ്കിൽ പ്രതിഷേധിക്കേണ്ടിവരും. അതിന് സമസ്ത മുന്നിൽ ഉണ്ടാകും.
വഖഫ് നിയമനത്തിൽ പള്ളിയിൽ നിന്ന് പ്രതിഷേധിക്കാൻ സാധിക്കില്ല. പള്ളിയിൽ പ്രതിഷേധം ആകരുത്. അത് അപകടം ചെയ്യും. പള്ളി ആദരിക്ക പ്പെടേണ്ടത് ആണ്. പള്ളിയുടെ പവിത്രതയ്ക്ക് യോജിക്കാത്ത കാര്യങ്ങൾ പാടില്ല. പ്രകോപനപരമായ കാര്യങ്ങൽ അവിടെ നിന്ന് ഉണ്ടാകരുത്. കൂട്ടായി എടുത്ത തീരുമാനം ആകാം എങ്കിലും കഴിഞ്ഞ ദിവസങ്ങളിലെ പരസ്പരം ഉള്ള പ്രസ്താവനകളുടെ അടിസ്ഥാനത്തിൽ കുഴപ്പം ഉണ്ടാകാൻ സാധ്യതയുണ്ട്. പലരും കുഴപ്പമുണ്ടാക്കാൻ സാധ്യതയുണ്ട്. അതിന്റെ ഉത്തരവാദിത്തം സമസ്തക്കാവും എന്നും ജിഫ്രി മുത്തുകോയ തങ്ങള്‍ പറഞ്ഞിരുന്നു.
കോഴിക്കോട്ട് സമസ്ത അധ്യാപക, പണ്ഡിത സംഘടനകളുടെ സമരപ്രഖ്യാപന വേദിയിലാണ് സമസ്ത അധ്യക്ഷൻ സമരത്തിനില്ലെന്ന് പ്രഖ്യാപിച്ചത്. പാണക്കാട് സാദിഖലി തങ്ങൾ കൂടി പങ്കെടുത്ത വേദിയിൽ വെച്ചായിരുന്നു സമസ്തയുടെ നിലപാട് മാറ്റം.
മുസ്ലിം ലീഗിന്റെ തുണയ്ക്കുന്ന പ്രമുഖ മതസംഘടനയായ സമസ്തയുടെ നിലപാട് മാറ്റം സർക്കാരിന് നേട്ടമായി. മുഖ്യമന്ത്രി നേരിട്ട് നടത്തിയ നീക്കമാണ് ഫലം കണ്ടത്. മുസ്ലിം സംഘടനകളെ സർക്കാരിനെതിരെ അണി നിരത്താനുള്ള ലീഗിന്റെ നീക്കമാണ് ഇതോടെ പൊളിഞ്ഞത്. വഖഫ് ബോർഡ് നിയമനം പിഎസ് സിക്ക് വിടാനുള്ള സർക്കാർ തീരുമാനം ചില ഉറപ്പുകൾ നൽകി നടപ്പാക്കാൻ തന്നെയാണ് എൽഡിഎഫ് നീക്കം.